Tuesday, December 7, 2010

മഴ

മഴ.. മലയാളികള്‍ക്കെന്നും ഇഷ്ടപ്പെട്ട വാക്ക്.... മറുനാട്ടുകാര്‍ക്ക് നാടിന്റെ മണവും സ്നേഹവും വിളിച്ചുണര്‍ത്തുന്ന വാക്ക്.....മഴയില്ലെങ്കില്‍ മലയാളിയില്ല.....പക്ഷെ, മഴയ്ക്കും കാലം തെറ്റി തുടങ്ങിയിരിക്കുന്നു. അതോ, നമുക്ക് തെറ്റിയതാണോ ? അതോ, നമ്മള്‍ മഴയുടെ സമയം തെറ്റിച്ചതോ ? മഴയെ പറ്റി രണ്ട് വാക്ക് എഴുതാം എന്ന് കരുതി... അങ്ങനെ തുടങ്ങിയതാണ് ഈ പോസ്റ്റ്.....

            വൃശ്ചികമാസത്തിലെ കാര്‍ത്തിക - കാര്‍ത്തികവിളക്ക് (തൃക്കാര്‍ത്തിക).  ഇക്കഴിഞ്ഞ നവംബര്‍ 20 നായിരുന്നു ഈ വര്‍ഷത്തെ കാര്‍ത്തികവിളക്ക്.  അന്ന് വൈകീട്ട് ഇവിടെ തലമുണ്ട ക്ഷേത്രത്തിലെ അമ്പലപ്പറമ്പ് മുഴുവന്‍ കാര്‍ത്തികദീപങ്ങളാല്‍ അലങ്കരിക്കും. പലതരത്തില്‍ അലങ്കരിച്ച ദീപങ്ങള്‍ ക്ഷേത്രാങ്കണം മനോഹരമാക്കാറുണ്ട്. അതിനുള്ള പണികള്‍ അന്നേദിവസം രാവിലെ തന്നെ തുടങ്ങുകയും ചെയ്യും. അങ്ങനെ, ഇത്തവണയും രാവിലെ മുതല്‍ പണികള്‍ ആരംഭിച്ചു. ഇത്തവണ രാത്രിയില്‍ ഒരു ചാക്യാര്‍ക്കൂ‍ത്തൂം നടത്താന്‍ പരിപാടി ഉണ്ടായിരുന്നു.  പക്ഷെ, വൈകുന്നേരങ്ങളില്‍ പെയ്യുന്ന മഴയെ എല്ലാവരും പേടിച്ചിരുന്നു. അന്ന്, മഴ പെയ്യല്ലേ എന്ന് എല്ലാവരും ആഗ്രഹിച്ചു; പ്രാര്‍ത്ഥിച്ചു. മഴ പെയ്യില്ല എന്നുറപ്പിച്ച് എല്ലാ പണികളും നടത്തി. ചാക്യാര്‍ക്കൂത്തിനുള്ള ആളുകളും എത്തി. വൈകുന്നേരം അഞ്ചര മണിയായപ്പോള്‍ മാനമിരുണ്ടു. കൂടെ എല്ലാവരുടേയും മനവും. ഒരു പത്ത് മിനുട്ടിനകം മഴ ആരംഭിച്ചു. മഴയ്ക്ക് ശക്തി കൂടുന്നതല്ലാതെ കുറയുന്നില്ല. അമ്പലപ്പറമ്പില്‍ കത്തിക്കാനായി അലങ്കരിച്ച് വെച്ച ചെരാതുകളില്‍ വെള്ളം നിറഞ്ഞു. കോരിച്ചൊരിയുന്ന മഴ, ഒരു വിളക്ക് പോലും കത്തിക്കാന്‍ സമ്മതിക്കാതെ ആ രാത്രി മുഴുവന്‍ തകര്‍ത്ത് പെയ്തു. അറിയാവുന്ന ആള്‍ ആയതിനാല്‍ ചാക്യാര്‍ക്കൂത്ത് മറ്റൊരു ദിവസത്തേയ്ക്ക് മാ‍റ്റിവെച്ചു.

                         പിറ്റേദിവസം, രാവിലെ ശബരിമലയ്ക്ക് പോകാന്‍ തീരുമാനിച്ചിരുന്നു. അമ്പലത്തില്‍ നിന്ന് വീട്ടിലെത്തിയപ്പോള്‍, പറയുന്നത് കേട്ടു. എരുമേലിയില്‍ വെള്ളപ്പൊക്കം. എരുമേലി ക്ഷേത്രത്തില്‍ വെള്ളം കയറി. എരുമേലിയില്‍ വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുന്നു. ശബരിമല തീര്‍ത്ഥാടകരുടെ വാ‍ഹനങ്ങള്‍ വഴിതിരിച്ചുവിട്ടു. ടി.വി ചാനലുകളില്‍ ഫ്ലാഷ് ന്യൂസുകളുടെ ബഹളം. കെട്ടുനിറ കഴിയാത്തതിനാല്‍ യാത്ര മാറ്റി വെക്കണോ എന്നാലോചന തുടങ്ങി. പക്ഷെ, അവസാനം പോകാന്‍ തീരുമാനിച്ചു.

                     പിറ്റേന്ന് കാലത്ത്, കെട്ടുനിറ കഴിഞ്ഞ് ഏഴര മണിയോടെ യാത്ര ആരംഭിച്ചു. പോകുന്ന വഴിയ്ക്ക് ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ പോലീസ് സഹായകേന്ദ്രത്തില്‍ ഗതാഗതം വഴിതിരിച്ച് വിട്ടിട്ടുണ്ടോ എന്ന് അന്വേഷിച്ചു. വാഹനഗതാഗതം പുന:സ്ഥാപിച്ചു എന്ന് അവര്‍ പറഞ്ഞു. വഴിയില്‍ പ്രശ്നങ്ങള്‍ ഒന്നും തന്നെ ഇല്ല എന്നും പറഞ്ഞു. ഞങ്ങള്‍ എരുമേലിയ്ക്ക് തിരിച്ചു. എരുമേലി എത്താറായപ്പോള്‍ ചാറ്റല്‍മഴ തുടങ്ങി. എരുമേലിയില്‍ ഇറങ്ങി ക്ഷേത്രത്തിലും വാവര്‍ പള്ളിയിലും ദര്‍ശനം നടത്തി. എരുമേലിയിലെ പുഴയില്‍ വെള്ളം ധാരാളം ഉണ്ടായിരുന്നു. അവിടെ ഇറങ്ങിക്കുളിക്കാന്‍ പോലീസ് ഭക്തരെ അനുവദിച്ചിരുന്നില്ല. അവിടുന്ന് യാത്ര തുടങ്ങിയപ്പോഴും ചെറിയ മഴ തുടരുന്നുണ്ടായിരുന്നു. എന്നാല്‍, കുറച്ച് യാത്ര ചെയ്തപ്പോഴേയ്ക്കും കനത്ത മഴ തുടങ്ങി. വഴിയില്‍ യാത്ര ദുഷ്ക്കരമായിരുന്നു. പതുക്കെ, വാഹനം മുന്നോട്ട് നീങ്ങി. കുറച്ച് കഴിഞ്ഞപ്പോഴേയ്ക്കും മഴയുടെ കാഠിന്യം കുറഞ്ഞു. പമ്പയിലെത്തിയപ്പോഴേയ്ക്കും മഴയുടെ ശക്തി കുറഞ്ഞിരുന്നു. കാല്‍പ്പാദം മൂടാന്‍ പോലും വെള്ളം ഇല്ലാത്ത പമ്പാനദി മാത്രമേ ഞാന്‍ കണ്ടിരുന്നുള്ളൂ. എന്നാല്‍ ഇത്തവണ പുഴ നിറഞ്ഞ് കവിഞ്ഞൊഴുകുകായാ‍യിരുന്നു. അവിടെയും ഭക്തരെ കുളിക്കാന്‍ പോലീസ് അനുവദിച്ചിരുന്നില്ല്ല. അന്ന് തന്നെ ആ ചാറ്റല്‍മഴയില്‍ മല കയറി. ശബരിമലയില്‍ രാത്രിയോടെ എത്തി. മഴ ആയിരുന്നെങ്കിലും വലിയ തിരക്ക് അനുഭവപ്പെടാഞ്ഞത് ആശ്വാസമായി.

              മഴയെക്കുറിച്ച് പറയുമ്പോള്‍ ഏകദേശം പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള, ഒരു ദിവസം ആണ് ആദ്യം ഓര്‍മ്മ വരുന്നത്. ചന്ദനക്കാവിലാണ് എന്റെ അമ്മയുടെ വീട്. അവിടത്തെ ക്ഷേത്രം ആണ് സംഭവസ്ഥലം. രാത്രി, അവിടെ അമ്പലത്തിലെ എന്തോ വിശേഷത്തിന് “ബാലെ” ഉണ്ടായിരുന്നു. ശിവനുമായി ബന്ധപ്പെട്ടിട്ടുള്ള ഏതോ പുരാണകഥയായിരുന്നു ബാലെ ആയി കളിച്ചിരുന്നത്. അത് കാണാന്‍ ഞാനും ഏട്ടനും അമ്മമ്മയുടെ കൂടെ പോയി. ബാലെ ആരംഭിച്ച് ഒരു പതിനഞ്ച് മിനുട്ട് കഴിഞ്ഞപ്പോഴേയ്ക്കും മഴ തുടങ്ങി. മഴ കനത്തു തുടങ്ങി. കൂടെ ശക്തമായ കാറ്റും ആരംഭിച്ചു. മഴ പേമാരി പോലെ തകര്‍ത്ത് പെയ്തു. രൊദ്രഭാവം പകരാന്‍ കാറ്റും ശ്രമം തുടങ്ങി. കനത്ത മഴയും കാറ്റും ബാലെ കളിക്കാന്‍ കെട്ടിയ സ്റ്റേജിനെ ആട്ടിയിളക്കാന്‍ തുടങ്ങി. വലിയൊരു ശബ്ദത്തോടെ സ്റ്റേജ് ഒരു വശത്തേയ്ക്ക് മറിഞ്ഞു വീണു. കൂടെ കറന്റും പോയി. ശക്തമായ മഴയെ അതിജീവിക്കാന്‍ ടോര്‍ച്ച് ലൈറ്റുകള്‍ക്ക് ശക്തിയില്ലായിരുന്നു. സ്റ്റേജിനുള്ളില്‍ ആരൊക്കയോ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് മനസ്സിലായി. അതിനിടയില്‍ ഒരു ടോര്‍ച്ച് ലൈറ്റുമായി തകര്‍ന്ന് വീണ സ്റ്റേജിനുള്ളില്‍ നിന്ന് ഒരാള്‍ പുറത്ത് ചാടി. നോക്കിയപ്പോള്‍ അത് ശിവനായി വേഷമിട്ട ആളായിരുന്നു. അയാളുടെ കഴുത്തില്‍ പ്ലാസ്റ്റിക്കിന്റെ പാമ്പ് ഒക്കെ ഉണ്ടായിരുന്നു. രാത്രിയില്‍, ആ ശിവന്‍ അവിടെയൊക്കെ ടോര്‍ച്ചും അടിച്ച്, മറ്റുള്ളവരെ രക്ഷിക്കാന്‍ ഓടി നടന്നു. എല്ലാ ആളുകളേയും ബാലെ കളിക്കാന്‍ കെട്ടിയ അതേ വേഷത്തില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. “അണ്ണന്‍തമ്പി” എന്ന സിനിമയില്‍ ഇത് പോലെ ഒരു രംഗം ഉണ്ട്. നാടകം പ്രാക്റ്റീസ് ചെയ്യുന്നതിനിടയില്‍ തളര്‍ന്ന് വീണ നായികയെ ആശുപത്രിയിലേക്ക് മാറ്റുന്നതാണ് സിനിമയിലെ രംഗം. രാത്രി ഞാനും അമ്മമ്മയും ഒരുമിച്ചാണ് വീട്ടിലേക്ക് പോന്നത്. ഏട്ടന്‍ പിന്നീ‍ട് വരുന്നതിനിടയില്‍ വഴിതെറ്റി എന്ന് പിറ്റേ ദിവസം പറഞ്ഞ് കേട്ടു. അമ്പലപ്പറമ്പില്‍ ടോര്‍ച്ച് അടിച്ച് നടന്നിരുന്ന ശിവഭഗവാനെ പറ്റി ഇന്ന് പലപ്പോഴും പറയാറുണ്ട്. ഇന്നത് മഴയില്‍ കുതിര്‍ന്ന ഒരു തമാശ ആണെന്ന് മാത്രം....

                      മഴയത്ത് നിറഞ്ഞ് കവിഞ്ഞ അമ്പലക്കുളത്തിലേയും വീട്ടിലെ കുളത്തിലേയും ഒക്കെയുള്ള കുളി ഒരുപാട് നല്ല നല്ല ഓര്‍മ്മകള്‍ തരുന്നു. ഒരു പെരുമഴക്കാലത്ത് ഏട്ടനും ഏട്ടന്റെ കൂട്ടുകാരും ഇവിടെ വന്നതും, ഇവിടത്തെ നിറഞ്ഞ് കവിഞ്ഞ പാടങ്ങളിലും പുഞ്ചക്കായലില്‍ പോയതും എല്ലാം നല്ല നല്ല ഓര്‍മ്മകളാണ്. “പെരുമഴക്കാലം” എന്ന സിനിമ ഇന്നും മനസ്സില്‍ ഒരുപാട് വേദന തോന്നിപ്പിക്കുന്നു.

                  മഴ - ഇനിയും ഒരുപാട് അനുഭവങ്ങള്‍ തരുമെന്ന് കരുതാം......

Monday, November 1, 2010

വേലികളില്ലാത്ത ഭൂമി

കുളപ്പുള്ളി - പട്ടാമ്പി റോഡില്‍ ഇപ്പോള്‍ റോഡ് പണി നടക്കുകയാണ്. അതിനാല്‍ വാഹനങ്ങളെല്ലാം തന്നെ വഴിതിരിച്ച് വിട്ടിരിക്കുകയാണ്. പാലക്കാട് - ഗുരുവായൂര്‍ റോഡില്‍ ഓടുന്ന ബസ്സുകളെല്ലാം തന്നെ ചെറുതുരുത്തി - ആറങ്ങോട്ടുകര - കൂട്ടുപാത വഴി തിരിച്ച് വിട്ടിരിക്കുകയാണ്. പല ബസ്സുകളും മറ്റ് ചെറിയ ഏതൊക്കെയോ വഴികളിലൂടെയും ഓടുന്നു. അതിനാല്‍ ഇപ്പോള്‍ വൈകുന്നേരങ്ങളില്‍ കൃത്യമായി വീട്ടിലെത്താന്‍ സാധിക്കാതെ വന്നു. രാവിലെ യാതൊരു കുഴപ്പവുമില്ല. എല്ലാ ബസ്സുകളും ചെറുതുരുത്തി നിര്‍ത്തി തരും. അവിടെ എത്തുമ്പോള്‍ കൃത്യം ഒരു ബസ്സ് കോളേജിന്റെ ഭാഗത്തേയ്ക്കുണ്ട്. അല്ലെങ്കില്‍ ഒരു ഇരുപത് മിനുട്ട് കാത്തുനിന്നാല്‍ കോളേജ് ബസ്സ് വരും. പക്ഷെ, ഞാനതിന് കാത്തു നില്‍ക്കാറില്ല. രാ‍വിലെ സാധാരണ എത്തിയിരുന്നതിനേക്കാള്‍ നേരത്തെ എത്താനും തൂടങ്ങി. അങ്ങനെ വൈകുന്നേരങ്ങളില്‍ എന്തു ചെയ്യും എന്നാലോചിച്ചിരിക്കുമ്പോഴാണ്, ഓട്ടുപാറ - നെല്ലുവായ് വഴി കുന്ദംകുളത്തേക്കുള്ള കോളേജ് ബസ്സിനെക്കുറിച്ചാരോ പറഞ്ഞത്. കുന്ദംകുളത്തു നിന്ന് എടപ്പാളെത്തുക എന്നുള്ളത് വളരെ എളുപ്പമുള്ള കാര്യമാണ്. അങ്ങനെ ആ വഴിയില്‍ താല്‍ക്കാലികമായി യാത്ര ആരംഭിച്ചു.

                അങ്ങനെ, രണ്ട് ദിവസം മുന്‍പ് കുന്ദംകുളത്തേക്കുള്ള യാത്രക്കിടയില്‍ മങ്ങാട് അയ്യപ്പക്ഷേത്രത്തിലേക്കുള്ള ഒരു ബോര്‍ഡ് കണ്ടു. അത് എന്നെ, ഒരിക്കലും തിരിച്ച് കിട്ടാത്ത, സ്കൂള്‍ കാലഘട്ടങ്ങളിലെ, ഒരുപാട് സുന്ദരമായ ഓര്‍മ്മകളിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി.

                മങ്ങാട് ആയിരുന്നു ശ്രീനിയേട്ടന്‍ എന്ന് ഞങ്ങള്‍ വിളിച്ചിരുന്ന ആളുടെ വീട്. അദ്ദേഹത്തെ ഞാന്‍ പരിചയപ്പെടുന്നത് എട്ടാം ക്ലാസിലെ യുവജനോത്സവവേദികളില്‍ നിന്നാണ്. എട്ടാം ക്ലാസില്‍ പഠിച്ചിരുന്ന കാലത്തെ, സ്കൂള്‍ യുവജനോത്സവകാലം - ഞങ്ങളുടെ “ബ്ലൂ“ ഗ്രൂപ്പിന് നാടകങ്ങള്‍ ഒന്നും ഇല്ല. മറ്റ് ഗ്രൂപ്പുകാര്‍, നാടകങ്ങള്‍ പ്രാക്റ്റീസ് ചെയ്യാനും തുടങ്ങി. അതിനിടയില്‍ “റെഡ്”‘ ഗ്രൂപ്പിന്റെ നാടകം പഠിപ്പിക്കാന്‍ വന്ന ആളാണ് ഈ ശ്രീനിയേട്ടന്‍. അങ്ങനെ വിട്ടാല്‍ പറ്റില്ലല്ലോ - ഞങ്ങള്‍ക്കും നാടകം കളിക്കാന്‍ പറ്റും - ഞങ്ങള്‍ക്കും വാശി കയറി - ഞങ്ങള്‍ ആറേഴ് പേര്‍ ചേര്‍ന്ന് നാടകത്തിന് പേര് കൊടുത്തു. ദിവസങ്ങള്‍ കഴിഞ്ഞ് പോയി തുടങ്ങി. നാടകം ഒന്നും ആയിട്ടില്ല. മറ്റുള്ളവരുടെ പ്രാക്റ്റീസ് ഞങ്ങളുടെ ഉറക്കം കെടുത്തി. അപ്പോഴാണ്, പഴയ ഒരു “യുറീക്ക” മാസിക കയ്യില്‍ കിട്ടിയത്. അതില്‍ ഒരു ചെറിയ നാടകം ഉണ്ടായിരുന്നു. നാടകത്തിന്റെ പേര് - “പാല് വാലായാല്‍” എന്നായിരുന്നു. ഞങ്ങള്‍ അതില്‍ ഞങ്ങളുടേതായ ചെറിയ മാറ്റങ്ങള്‍ വരുത്തി പ്രാക്റ്റീസ് ആരംഭിച്ചു. ഞാന്‍, നിഷാദ്, ദീപക് എന്നിവര്‍ ആയിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മറ്റ് ചിലരും കൂടെയുണ്ടായിരുന്നു. അങ്ങനെ നാടകം, യുവജനോത്സവത്തില്‍ സ്റ്റേജില്‍ കയറി. ആകെ നാല് നാടകങ്ങളാണ് ഉണ്ടായിരുന്നത്. ഞങ്ങളുടെ നാടകത്തിന് മൂന്നാംസ്ഥാനം കിട്ടുകയും ചെയ്തൂ. പ്രതീക്ഷിക്കാതെ, എനിയ്ക്ക് അന്നത്തെ "Best Actor" സമ്മാനം കിട്ടുകയും ചെയ്തു.

               ഞങ്ങളുടെ സ്കൂളില്‍ ഗ്രൂപ്പായിട്ടുള്ള പരിപാടികളില്‍ ഒന്നാം സമ്മാനം കിട്ടിയവരെ നേരെ സബ് ജില്ലാതലത്തിലേയ്ക്ക് കൊണ്ടുപോകാറില്ല. അങ്ങനെയുള്ളവയില്‍, മറ്റ് ഗ്രൂപ്പൂകളിലെ മികച്ചവരെക്കുടെ ചേര്‍ത്ത് നല്ലൊരു ഗ്രൂപ്പാക്കിയിട്ടാണ് സബ് ജില്ലാതലത്തിലേയ്ക്ക് കൊണ്ടുപോകാറുള്ളത്. അതുകൊണ്ടായിരിക്കാം, ഒരുപാട് മാറ്റങ്ങള്‍ വന്നിട്ടും  യുവജനോത്സവത്തില്‍ സ്കൂ‍ളിന് ഇന്നും സബ് ജില്ലാതലത്തില്‍ ഒന്നാം സ്ഥാനം കിട്ടുന്നത്. സ്കൂ‍ള്‍ യുവജനോത്സവത്തിന് ശേഷം സബ് ജില്ലാതലത്തിലേക്കുള്ള ഈ ഗ്രൂപ്പുകളുടെ “ഉടച്ച് വാര്‍ക്കല്‍” കാലം. സ്വാഭാവികമായിട്ടും എനിക്ക് നാടകത്തിന് സെലക്ഷന്‍ കിട്ടി. ഒന്നാം സമ്മാനം കിട്ടിയത് നേരത്തെ പറഞ്ഞ ശ്രീനിയേട്ടന്‍ പഠിപ്പിച്ച റെഡ് ഗ്രൂപ്പുകാര്‍ക്കായിരുന്നു. സബ് ജില്ലയിലേക്കുള്ള നാടകം ഒരുക്കാന്‍ ശ്രീനിയേട്ടനെ തന്നെ സ്കൂള്‍ തീരുമാനിച്ചു.

               “വേലികളില്ലാത്ത ഭൂമി” - അതായിരുന്നു നാടകത്തിന്റെ പേര്. അതിലെ കേന്ദ്രകഥാപാത്രമായ “ഗോപാലകൃഷ്ണ”നെയാണ് ഞാന്‍ അവതരിപ്പിച്ചത്. ആ നാടകത്തിനായി സ്റ്റേജില്‍ “വേലി”കള്‍ ഒക്കെ ഒരുക്കേണ്ടതുണ്ടായിരുന്നു. അതൊക്കെ ഞങ്ങള്‍ എല്ലാവരും കൂടെ ചേര്‍ന്നൊരുക്കി. വലിയ ഒരുക്കങ്ങളോടെ സബ് ജില്ലാതലത്തിലേയ്ക്ക് നീങ്ങി.

                    എടപ്പാള്‍ ഹൈസ്കൂളില്‍ വെച്ചായിരുന്നു അന്നത്തെ സബ് ജില്ലാ കലോത്സവം. ആ കലോത്സവവേദിയിലെ അവസാന ദിവസം രണ്ടാം നമ്പര്‍ സ്റ്റേജില്‍ ആയിരുന്നു ഞങ്ങളുടെ നാടകം. വേലികളെല്ലാം തന്നെ സ്റ്റേജില്‍ നിരത്തിയപ്പോള്‍ ഞങ്ങള്‍ക്ക് വല്ലാത്ത ആത്മവിശ്വാസം ആയിരുന്നു. പക്ഷെ, നാടകത്തിനിടയില്‍ മറ്റാര്‍ക്കും മനസ്സിലാകാത്ത ഒരു തെറ്റ് ഞാന്‍ വരുത്തിയിരുന്നു. എന്റെ കൂട്ടുകാര്‍, അത് മറ്റുള്ളവരെ അറിയിക്കാതെ നാടകം തുടര്‍ന്നു എന്നുള്ളതാണ് സത്യം. നാടകത്തിന്റെ ഫലം വന്നപ്പോള്‍ ഞങ്ങള്‍ക്ക് തന്നെ ആയിരുന്നു ഒന്നാം സ്ഥാ‍നം. അങ്ങനെ, മലപ്പുറം ജില്ലാ കലോത്സവത്തിനായുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. ഇവിടെ, “കക്കാട്” വെച്ചായിരുന്നു ആ വര്‍ഷത്തെ ജില്ലാ യുവജനോത്സവം. എല്ലാ സബ് ജില്ലകളില്‍ നിന്നുമായിട്ട് ഒരുപാട് നാടകങ്ങള്‍ അവിടെയുണ്ടായിരുന്നു. അവസാനം നാടകം കളിക്കാനായിരുന്നു ഞങ്ങളുടെ യോഗം. നാടകം കളിച്ചത് രാവിലെ അഞ്ചര മണിക്കാണ്. അതായത് തലേദിവസം ഉച്ചക്ക് തുടങ്ങിയ നാടകമത്സരം തീ‍രുന്നത് രാവിലെ ആറ് മണിക്ക്. ഉറക്കമൊഴിച്ചത് ഞങ്ങളെ ഒരുപാട് തളര്‍ത്തിയിരുന്നു. അവിടെ “A" ഗ്രേഡോടെ തൃപ്തിപ്പെടേണ്ടി വന്നു. “ഓന്‍ തിരിച്ച് വരും “ എന്ന നാടകത്തിനാണ് അവിടെ ഒന്നാം സ്ഥാനം കിട്ടിയത്. ശ്രീനിയേട്ടനുമായി അപ്പോഴേക്കും അടുത്ത സുഹൃത് ബന്ധം ഉണ്ടായി.  ഒരുപാട് കത്തുകള്‍ അയച്ചിരുന്നു.

                    പിറ്റേ വര്‍ഷം, ഞാനും എന്റെ സുഹൃത്തും അയല്‍വാസിയുമായ ധനീഷും ചേര്‍ന്ന് സ്കൂള്‍ യുവജനോത്സവത്തില്‍ ശ്രീനിയേട്ടന്‍ പഠിപ്പിച്ച നാടകം കളിച്ചു. “ഉണ്ണിക്കുട്ടന്റെ ലോകം” എന്നുള്ള നാടകമായിരുന്നു അന്ന് അവതരിപ്പിച്ചത്. ധനീഷാണ് ഉണ്ണിക്കുട്ടനെ അവതരിപ്പിച്ചത്. ആ വര്‍ഷവും സ്കൂള്‍ - സബ് ജില്ല - ജില്ലാകലോത്സവങ്ങളില്‍ ഞങ്ങള്‍ നാടകം കളിച്ചു. ജില്ലയില്‍ ഇടശ്ശേരിയുടെ “പൂതപ്പാട്ട്” എന്ന കവിതയെ ആസ്പദമാക്കി കളിച്ച മികച്ചൊരു നാടകത്തിനായിരുന്നു ഒന്നാംസ്ഥാനം. ഞങ്ങള്‍ക്ക് അന്നും “A" ഗ്രേഡോടെ തൃപ്തിപ്പെടേണ്ടി വന്നു.

                    ഹൈസ്കൂള്‍ കാലഘട്ടത്തിലെ അവസാനവര്‍ഷം - എന്തോ വ്യക്തിപരമായ കാരണങ്ങളാല്‍ ശ്രീനിയേട്ടന് വരാന്‍ കഴിഞ്ഞില്ല. ഞങ്ങളുടെ നാടകത്തിന്റെ പ്രയാണം സബ് ജില്ലയില്‍ അവസാനിച്ചു. ശ്രീനിയേട്ടനുമായി കത്തുകളിലൂടെ സംസാരിച്ചിരുന്നു. ശ്രീനിയേട്ടന്റെ കല്യാണത്തിന് ഞങ്ങളെയൊക്കെ ക്ഷണിച്ചിരുന്നു. കല്യാണത്തിന് ഞാനും ധനീഷും കൂടെ പോയി. മങ്ങാട്, ശ്രീനിയേട്ടന്റെ വീട്ടില്‍ പോയി. ശ്രീനിയേട്ടന്റെ കൂ‍ടെ മങ്ങാട് അയ്യപ്പക്ഷേത്രത്തിലും പോയി.

                   എന്റെ സ്കൂള്‍ കാലഘട്ടങ്ങളിലെ ഈ നല്ല നിമിഷങ്ങള്‍ക്ക് മനോഹാരിത നല്‍കാന്‍ “വേലികളില്ലാത്ത ഭൂമി” എന്ന നാടകം വഹിച്ച പങ്ക് വളരെ വലുതാണ്. കത്തുകളിലൂടെ ഉണ്ടായിരുന്ന ശ്രീനിയേട്ടനുമായുള്ള സുഹൃദ്ബന്ധം പിന്നീട് എവിടെ വെച്ചോ നഷ്ടപ്പെട്ടു. ഇപ്പോള്‍ കുറേക്കാലമായി ഒരു വിവരവും ഇല്ല്ല. എങ്കിലും ശ്രീനിയേട്ടന്റെ അഡ്രസ്സ് ഇന്നും കാണാതെ അറിയാം. ഒരു കത്തെഴുതണം എന്ന് വിചാരിക്കുന്നു.......

Sunday, October 3, 2010

CRO യും ഉത്പ്രേക്ഷയും

കോളേജില്‍ EEE Department HOD ആയ ശ്രീ. ഹമീദ് സാറിന് എഞ്ചിനീയറിംഗ് രംഗത്തേയ്ക്ക് നല്‍കിയ സമഗ്ര സംഭാവനയ്ക്കുള്ള മികച്ച അധ്യാപകനുള്ള വിക്രം സാരഭായ് അവാര്‍ഡ് ലഭിച്ചു.

               അദ്ദേഹം എന്നെ പഠിപ്പിച്ചിട്ടില്ലെങ്കിലും ഞാന്‍ പഠിക്കുന്ന കാലത്ത് MES College of Engineering ലെ ECE Department HOD ആയിരുന്നു. എനിക്ക് സാറിനെ അറിയാമായിരുന്നെങ്കിലും സാറിന് അന്ന്‌ എന്നെ പരിചയമുണ്ടാവാന്‍ സാധ്യത ഇല്ല. പിന്നീട് ജ്യോതിയില്‍ ഞാന്‍ അധ്യാപകനായതിന് ശേഷം അദ്ദേഹം ഇവിടെ EEE Department ലെ HOD ആയി വന്നു. അതിന് ശേഷം കോളേജിലെ വിവിധ കാര്യങ്ങള്‍ക്കായി അദ്ദേഹത്തെ ഞാന്‍ കൂടുതല്‍ പരിചയപ്പെട്ടു.

           അദ്ദേഹത്തിനെ അനുമോദിക്കുന്നതിനായി സംഘടിപ്പിച്ച മീറ്റിംഗില്‍ പ്രിന്‍സിപ്പാള്‍ സാര്‍ ആണ് ഈ കാര്യം വെളിപ്പെടുത്തിയത്. ഈ അവാര്‍ഡിലേയ്ക്ക് ഒരുപാട് പേരെ പരിഗണിച്ചിരുന്നു. ഒരു മികച്ച പാനല്‍ ആയിരുന്നു ഈ ലിസ്റ്റ് തയ്യാറാക്കിയത്. സമൂഹത്തിലെ പ്രശസ്തരായവരില്‍ നിന്നും ഇവര്‍ ഒരു ഫീഡ് ബാക്ക് വാങ്ങിയിരുന്നത്രെ. അതിലേയ്ക്ക് ഹമീദ് സാറിന്റെ ശിഷ്യനും ISRO Director - Dr. Chandraseskhar നല്‍കിയ ഫീഡ് ബാക്ക് ആണത്രെ ഹമീദ് സാറിനെ ഒരുപാട് മുന്നിലെത്തിച്ചത്. CRO എന്താണ് എന്ന് ഞാന്‍ മനസ്സിലാക്കിയത് ഹമീദ് സാര്‍ വഴി ആണ് എന്നാണത്രെ അദ്ദേഹം നല്‍കിയ ഫീഡ് ബാക്കിലെ പ്രധാന ആശയം. ഇന്ത്യയുടെ അഭിമാനം ISRO യിലെ സമുന്നതമായ ഒരു പോസ്റ്റില്‍ ഉള്ള ഒരാള്‍ നല്‍കിയ ഈ ഫീഡ് ബാക്ക് വളരെ വിലപ്പെട്ടതാണ്.

                CRO - Cathode Ray Oscilloscope ന്റെപ്രാധാന്യം എഞ്ചിനീയറിംഗ് രംഗത്ത് വളരെ ഉയര്‍ന്നതാണല്ലോ.... കാലങ്ങള്‍ ഒരു പാട് കഴിഞ്ഞിട്ടും, ഹമീദ് സാര്‍ പഠിപ്പിച്ച CRO യെ ക്കുറിച്ച് തന്നെയാണ്  അദ്ദേഹത്തിന് പറയാനുള്ളത്. അത് വഴി ഹമീദ് സാര്‍ നമ്മുടെ രാജ്യത്തിന് പരോക്ഷമായിട്ട് നല്‍കിയ സംഭാവനകളും വളരെ വലുതാണല്ലോ.. ഒരു അധ്യാപകന്‍ എങ്ങനെയാണൊ ആവേണ്ടത്, അതാണ് ഹമീദ് സാര്‍ കാണിച്ച് തന്നത്. ഹമീദ് സാറിന് ഒരു ശിഷ്യനെന്ന നിലയിലും ഒരു സഹപ്രവര്‍ത്തകനെന്ന നിലയിലും എന്റെ പ്രണാമം........

              രണ്ടാഴ്ച മുന്‍പ് പാലക്കാട് ജില്ലയിലെ ചെര്‍പ്പുളശ്ശേരിക്കടുത്തുള്ള അടയ്ക്കാപുത്തൂരില്‍ വെച്ചും ഏറെ സമാനതകള്‍ ഉള്ള ഒരു കാര്യം ഉണ്ടായി. അടയ്ക്കാപുത്തൂര്‍ - പേര് കേട്ടപ്പോള്‍ രസകരമായി തോന്നി. എന്തായിരിക്കാം ആ പേര് വരാ‍ന്‍ കാരണം ?? ആലോചിച്ചപ്പോള്‍ എനിക്ക് തോന്നിയത് - പണ്ട് ചിലപ്പോള്‍ അടയ്ക്ക പൊതി(പൊളി)ക്കുന്ന സ്ഥലം (ഊര്) ആയിരിക്കാം - അടയ്ക്ക പൊതിക്കുന്ന ഊര് - പറഞ്ഞ് പറഞ്ഞ് അത് അടയ്ക്കാപുത്തൂരായതാവാം... പറഞ്ഞ് പറഞ്ഞ് വിഷയം മാറിപ്പോകുന്നു...

                           അവിടെ ശ്രീ. പി.ടി ഭാസ്കരപണിക്കര്‍ സ്മാരക ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ “കവിതാസ്വാദനക്കളരിയും കവിയരങ്ങും“ എന്ന പരിപാടി ഉണ്ടായിരുന്നു. കഴിഞ്ഞ സെപ്റ്റംബര്‍ 21 നായിരുന്നു പരിപാടി. അച്ഛന്‍ അതില്‍ പങ്കെടുക്കുന്നുണ്ടായിരുന്നു. അവധി ആയതിനാല്‍ ഞാനും കൂടെ പോയിരുന്നു. കെ.പി ശങ്കരന്‍ മാഷ്, ആലങ്കോട് ലീലാകൃഷ്ണേട്ടന്‍, പൊതുവാള്‍ മാഷ് - തുടങ്ങി കുറേ പ്രമുഖര്‍ ഉണ്ടായിരുന്നു.

                          കെ.പി ശങ്കരന്‍ മാഷിന്റെ പ്രഭാഷണം രണ്ട് ദിവസം കേട്ടിരുന്നാലും ബോറടിക്കില്ല. അത്ര മനോഹരമായ സംസാരശൈലി. അദ്ദേഹം മലയാള കവിതയിലെ ഇപ്പോള്‍ കൈമോശം വന്നുകൊണ്ടിരിക്കുന്ന വൃത്തങ്ങളേയും അലങ്കാരങ്ങളേയും കുറിച്ചൊക്കെ പറഞ്ഞു. അതില്‍ അദ്ദേഹം, അദ്ദേഹത്തെ മലയാളം പഠിപ്പിച്ച രായിരനെല്ലൂര്‍ സ്കൂളിലെ നമ്പീശന്‍ മാഷിനെ കുറിച്ച് പറഞ്ഞു. നമ്പീശന്‍ മാഷ് “ഉത്പ്രേക്ഷ” എന്ന അലങ്കാരം പഠിപ്പിച്ചതിപ്രകാരമാണത്രെ...

ഉത്പ്രേക്ഷയുടെ ലക്ഷണം

“മറ്റൊന്നിന്‍ ധര്‍മ്മയോഗത്താലതുതാനല്ലയോയിത്
എന്ന് വര്‍ണ്ണ്യത്തിലാശങ്ക - ഉത്പ്രേക്ഷാലങ്കാരം കൃതി “

ഇത് കേട്ടപ്പോള്‍ അന്ന് അവരുടെ ക്ലാസില്‍ ഉണ്ടായിരുന്നവര്‍ക്ക് ഒന്നും മനസ്സിലായില്ലെന്നും, അത് മനസ്സിലാക്കിയ നമ്പീശന്‍ മാഷ് സ്കൂളിന് പുറത്തുള്ള വലിയ ആല്‍മരത്തിലേയ്ക്ക് നോക്കാനും പറഞ്ഞത്രെ. കാറ്റില്‍ ആല്‍മരത്തിലെ ഇലകള്‍ ആടുന്നുണ്ട്. ആല്‍മര്‍ത്തിന് ചുവട്ടില്‍ ഒരു സ്ത്രീ, വിവിധ പലഹാരങ്ങള്‍ വില്‍ക്കാന്‍ വെച്ചിട്ടുണ്ട്.

“ആല്‍മരത്തിലെ ഇലകള്‍ കുട്ടികളെ പലഹാരങ്ങള്‍ കഴിക്കാന്‍ വിളിക്കുന്നത് പോലെ തോന്നുന്നില്ലേ ?“ -

നമ്പീശന്‍ മാഷ് ഇത് ചോദിച്ചപ്പോള്‍ - ശരിയാണ് - അങ്ങനെ തോന്നുന്നുണ്ട്. എല്ലാവരും ഒരേ സ്വരത്തില്‍ പറഞ്ഞു. 

നമ്പീശന്‍ മാഷ് തുടര്‍ന്നു - “ആല്‍മരത്തിലെ ഇലകള്‍ ആടുന്നത് കണ്ടാല്‍ കുട്ടികളെ വിളിക്കുന്നത് പോലെ തോന്നുന്നു. അത് താനല്ലയോ ഇത്  - അതാണ് ഉത്പ്രേക്ഷ”.

              എഴുപത് വയസ്സിന് മുകളില്‍ പ്രായമായ കെ.പി ശങ്കരന്‍ മാഷ് ഇന്നും അദ്ദേഹത്തിന്റെ കുട്ടിക്കാലത്തെ അധ്യാപകനെയും ആ ക്ലാസുകളും ഓര്‍ക്കുന്നു. - ഇത് തന്നെയല്ലേ ഹമീദ് സാറിന് ലഭിച്ച ഫീഡ് ബാക്കും ?????

ഇത്തരത്തില്‍ എന്നും ഓര്‍മ്മയില്‍ നില്‍ക്കുന്ന ഒരു അധ്യാപകനാവണമെങ്കില്‍ അല്‍പ്പം ബുദ്ധിമുട്ടുണ്ടെന്ന് ഇന്ന് എനിക്ക് മനസ്സിലാവും...........

Sunday, September 19, 2010

“ചേട്ടാ ഒരു ചായ “

“ചായ..... ചായ..... ചായ..... “

റെയില്‍വേ സ്റ്റേഷനുകളിലെ ഈ വിളി കേള്‍ക്കാത്തവരും ആ ചായ കുടിക്കാത്തവരും വളരെ കുറവായിരിക്കും....... പട്ടാമ്പി- കൊളപ്പുള്ളി റോഡ് പണി നടക്കുന്നതിനാല്‍ ബസ്സുകളെല്ലാം വഴി തിരിച്ചു വിട്ടിരിക്കുകയാണ്. 4 : 10 നുള്ള കൊയമ്പത്തൂര്‍ - കണ്ണൂര്‍ പാസഞ്ചറില്‍ കുറ്റിപ്പുറം വരെ വരാനായി ഇന്നലെ ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങി. പട്ടാമ്പി ഭാഗത്തേയ്ക്കൂള്ള ജ്യോതിയിലെ കുട്ടികളും അവിടെയുണ്ട്.

              ഞങ്ങളെല്ലാവരും കൂടെ ചായ കുടിക്കാനായി ഒരു കടയില്‍ എത്തി. ഞങ്ങള്‍ 6 പേര്‍ക്കും ചായ വാങ്ങി. അപ്പോള്‍, കുറച്ച് കാലങ്ങള്‍ക്ക് മുന്‍പ് ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ സംഭവിച്ച ഒരു രസകരമായ സംഭവം മനസ്സില്‍ ഓടിയെത്തി.

                അന്ന് M.Tech ന് പഠിക്കുന്ന കാലം. മുകളില്‍ പറഞ്ഞ അതേ വണ്ടിയിലാണ് വീട്ടിലേയ്ക്ക് പോരാറുള്ളത്. ഞാനും എന്റെ കുറച്ച് കൂട്ടുകാരും കൂടിയാണ് പോരാറുള്ളത്. വണ്ടി കൃത്യസമയത്ത് തന്നെ ഷൊര്‍ണൂരില്‍ എത്തി. “ഇട്ടിമഡൈ” യില്‍ നിന്നും കയറിയ എനിയ്ക്ക് ഷൊര്‍ണൂരിലെത്തിയപ്പോള്‍ ഒരു ചായ കുടിക്കാന്‍ തോന്നി. മറ്റുള്ളവര്‍ക്കൊന്നും വേണ്ട എന്ന് പറഞ്ഞു. വണ്ടിക്കടുത്ത് ചായ വില്‍ക്കുകയായിരുന്ന ചായക്കാരനോട് ഒരു ചായ പറഞ്ഞു. അയാള്‍ ചായ തന്നു. കൃത്യസമയമാണെങ്കില്‍ വണ്ടി അഞ്ച് മിനുട്ട് മാത്രമേ അവിടെ നിര്‍ത്താറുള്ളൂ. കൂ‍ടുതല്‍ ആളുകള്‍ ചായ വാങ്ങിക്കൊണ്ടിരിക്കുകയാണ്. എന്റെ കയ്യിലുള്ള ഇരുപത് രൂ‍പ ഞാന്‍ അയാള്‍ക്ക് നേരെ നീട്ടിയിട്ട് “ചേട്ടാ, ഒരു ചായ” എന്ന് ഒരു അഞ്ചാറ് തവണ പറഞ്ഞു. തിരക്കിനിടയില്‍ അയാളത് വാങ്ങുന്നില്ല. ചുറ്റുമുള്ള ആളുകള്‍ പോയപ്പോള്‍ അയാള്‍ ഒരു ആറ് ചായ വണ്ടിയുടെ ജനലില്‍ എടുത്ത് വെച്ചു. എന്റെ കയ്യില്‍ നിന്നും പൈസ വാങ്ങിയിട്ട് അയാള്‍ ബാക്കി പൈസയും തന്നു. എന്നിട്ടും ആരും ആ ചായകള്‍ ജനലില്‍ നിന്ന് എടുക്കുന്നില്ല്ല. അയാള്‍ അല്‍പ്പം ദേഷ്യത്തോടെ ചോദിച്ചു.

“ ആരാ ചായ ചോദിച്ചത്, ആ‍ര്‍ക്കും വേണ്ടേ???? “.

ആര്‍ക്കും ഒന്നും മനസ്സിലായില്ല.

“വെറുതെ മനുഷ്യനെ മെനക്കെടുത്താന്‍...... “

അയാള്‍ ആ ചായ തിരിച്ചെടുക്കാന്‍ ഒരുങ്ങി. അപ്പോഴേയ്ക്കും എന്റെ അടുത്തിരുന്ന നാല് പേര്‍ ചായ വാങ്ങി. എന്നിട്ടും രണ്ട് ചായകള്‍ ബാക്കി. അയാള്‍ പാത്രത്തിലേയ്ക്ക് ചായ തിരിച്ചൊഴിച്ച് ദേഷ്യത്തോടെ നടന്ന് പോയി.ഞങ്ങള്‍ക്ക് ഒന്നും മനസ്സിലായില്ല.

           കുറച്ച് കഴിഞ്ഞപ്പോള്‍ ആണ് എനിയ്ക്ക് കാര്യം പിടികിട്ടിയത്. ഞാന്‍ ഇരുപത് രൂപ നീട്ടിയിട്ട്  “ചേട്ടാ ഒരു ചായ “ എന്ന് പറഞ്ഞ് കേട്ടതിനിലെല്ലാം അയാള്‍ ചായ എടുത്ത് വെച്ചു. ഞാന്‍ ആ കാര്യം അപ്പോള്‍ ആരോടും പറഞ്ഞില്ല.

“യാത്രക്കാരുടെ ശ്രദ്ധയ്ക്ക്.......... “

അപ്പോഴേയ്ക്കും ഞങ്ങള്‍ക്ക് പോകാനുള്ള വണ്ടി വരാനുള്ള അനൌണ്‍സ് മെന്റ് കേട്ടു. ചായ വേഗം കുടിച്ച് തീര്‍ത്ത് പ്ലാറ്റ്ഫോമിലേയ്ക്ക് നീ‍ങ്ങി.

Friday, August 27, 2010

ഉയിരെടുത്ത ഉത്സവപ്പകിട്ട്

തൃശ്ശൂരില്‍ ഓണാഘോഷത്തിന്റെ ഭാഗമായുള്ള പുലിക്കളി വളരെ പ്രസിദ്ധമാണല്ലൊ. ഇന്നലെ, ജീവിതത്തില്‍ ആദ്യമായി ഞാനത് കാണാനിടയായി.

                 എന്റെ ഏട്ടന്‍ കല്യാണം കഴിച്ചിരിക്കുന്നത് തൃശ്ശൂരില്‍ നിന്നാണ്. ഇന്നലെ, അവിടെ പോകാനിടയായി. അപ്പോള്‍, പുലിക്കളി കാണാനായി പോയതാണ് ഞാന്‍. തൃശ്ശൂര്‍ നഗരത്തെ മുഴുവന്‍ ‘പുലി’കള്‍ കീഴടക്കിയ കാഴ്ച മനോഹരമായിരുന്നു. മാനമിരുണ്ടിരുന്നെങ്കിലും വലിയ മഴ ഇല്ലാഞ്ഞത് അനുഗ്രഹമായിട്ടെനിക്ക് തോന്നി. ചൂടും കുറവായിരുന്നു. വടക്കേ സ്റ്റാന്‍ഡിനടുത്ത് പാലസ് ഗ്രൌണ്ടിലേയ്ക്ക് കയറുന്ന വഴിയരികില്‍ വണ്ടി പാര്‍ക്ക് ചെയ്ത് പുലിക്കളി കാണാന്‍ റൌണ്ടിലേയ്ക്ക് നീങ്ങി. വടക്കുംനാഥന്റെ പ്രദക്ഷിണവഴികളിലെല്ലാം തന്നെ ജനങ്ങള്‍ പുലിക്കളി കാണാന്‍ എത്തിയിട്ടുണ്ട്.

                  ‘ബിനി’ സ്റ്റോപ്പില്‍ കുറേ ‘പുലി’കള്‍ ഉണ്ടായിരുന്നു. എല്ലാ പുലിക്കളി സംഘങ്ങളുടേയും കൂടെ പലതരം ഫ്ലോട്ടുകളും ഉണ്ട്. മമ്മൂട്ടിയുടെ അടുത്ത കാലത്തെ ചിത്രമായ "പഴശ്ശിരാ‍ജ“ യിലെ ഒരു രംഗം ആണ് ആദ്യം കണ്ട ഫ്ലോട്ടില്‍ കണ്ടത്.  കൂടെയുള്ള സുഹൃത്തിനോടൊപ്പം റൌണ്ടില്‍ നടക്കാ‍നാരംഭിച്ചു. അതിനിടയില്‍ നിധിന്‍ സാര്‍  പുലിക്കളി കാണാ‍ന്‍ വന്നിട്ടുണ്ടോ എന്നറിയാന്‍ വേണ്ടിയൊന്ന് വിളിച്ച് നോക്കി. എന്തോ തിരക്ക് കാരണം വന്നിട്ടില്ല എന്നറിഞ്ഞു.

                   അങ്ങനെ നടക്കുന്നതിനിടയില്‍ ഒരു ഫ്ലോട്ട് കണ്ടു. ഒരു പാവപ്പെട്ട കുടുംബത്തെക്കുറിച്ചുള്ള ഒരു രംഗം ആണ് അവര്‍ ആവിഷ്കരിച്ചിരിക്കുന്നത്. അതില്‍ ഒരു നായയുടെ പ്രതിമ അവര്‍ ഉണ്ടാക്കിയിട്ടുണ്ട്. പെട്ടെന്ന് എനിക്കോര്‍മ്മ വന്നത് കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ഒരു മാതൃഭൂമി പത്രത്തിന്റെ മുന്‍പേജാണ്. “ഉയിരെടുത്ത ഉത്സവപ്പകിട്ട് ” എന്ന പേരോടെ വന്ന ഒരു ചിത്രം ഒരുപാട് കാലം മനസ്സില്‍ നിന്നും മായാതെ നിന്നിരുന്നു. ഇന്നലെയാണ് അത് പിന്നെയും ഓര്‍മ്മവന്നത്. 

“ഉയിരെടുത്ത ഉത്സവപ്പകിട്ട് “
2000 ഡിസംബര്‍ 29 വെള്ളിയാഴ്ച - മാതൃഭൂമി
ഫോട്ടോ : ബി.ചന്ദ്രകുമാര്‍
                      
                                മനസ്സിനെ ഒരുപാട് വേദനിപ്പിച്ച ഈ മികച്ച ചിത്രം ഞാന്‍ എടുത്ത് വെച്ചിരുന്നു.  തൃശ്ശൂര്‍ പട്ടണത്തില്‍ തന്നെ 2000 ലെ കേരളോത്സവത്തിന് തുടക്കം കുറിച്ച് കൊണ്ട് നടന്ന ഘോഷയാത്രയില്‍ “തെരുവ് സര്‍ക്കസ് കുടുംബം” എന്ന ഫ്ലോട്ടില്‍ പ്രദര്‍ശിപ്പിച്ച നായ ആ‍ണിത്. ആ നായയെ വിഷം കുത്തി വെച്ച് കൊന്നാണത്രെ ഈ ദാരുണദൃശ്യം ഒരുക്കിയത്. 2000 ഡിസംബര്‍ 29 വെള്ളിയാഴ്ചയിലെ മാതൃഭൂമി പത്രം ആണ് ഈ “ഉയിരെടുത്ത ഉത്സവപ്പകിട്ട്” പ്രസിദ്ധീകരിച്ചത്.
                  മൃഗസംരക്ഷണവകുപ്പ് എന്തോ നടപടി എടുക്കും എന്നൊക്കെ അന്ന് കേട്ടെങ്കിലും എന്തെങ്കിലും നടപടി എടുത്തോ‍ എന്ന് ഒരു അറിവും ഇല്ല.

Wednesday, August 25, 2010

മെസ്സേജുകള്‍

തിരുവോണത്തിന്റെ തലേന്ന് എനിക്കൊരു മെസ്സേജ് വന്നു. ഞാന്‍ പഠിപ്പിച്ചിരുന്ന ഒരു Student അയച്ചതാണ്.
"Happy Onam" in advance bcoz in dat day world's biggst beggers Tata, Reliance, Voda, BSNL, Aircel wil beg Re 1 for a msg. So lets avoid beggary. Advance HAPPY ONAM".

                           ആളുകള്‍ കൂടുതല്‍ മെസ്സേജുകള്‍ അയക്കുന്ന ദിവസം ആ മെസ്സേജുകള്‍ക്ക് പണം ഈടാക്കുക എന്ന വിപണനതന്ത്രം അപ്പോഴാണ് ഞാന്‍ ഓര്‍ത്തത്. ഓണത്തിന് ഒരു രണ്ട് - മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് എനിക്ക് വേറൊരു മെസ്സേജ് വന്നിരുന്നു. എത്രയോ പൈസയ്ക്ക് (എത്ര എന്ന് ഓര്‍മ്മയില്ല) റീചാര്‍ജ്ജ് ചെയ്താല്‍ 1000 മെസ്സേജുകള്‍ ഫ്രീ എന്നായിരുന്നു അതിന്റെ ഉള്ളടക്കം. അത് ഈ ഓണദിവസം കിട്ടുമോ ആവോ ? സാധ്യത ഇല്ല എന്നാണ് എനിക്കിപ്പോള്‍ തോന്നുന്നത്. ഓണത്തലേന്ന്, എന്റെ കൂടെ ജോലി ചെയ്തിരുന്നതും ഇപ്പോള്‍ ഉപരിപഠനാര്‍ത്ഥം ലീവെടുത്തതും ആയ പിഷാരോടി സാറിനെ ഞാന്‍ വിളിച്ചിരുന്നു. സാര്‍, സ്ഥിരമായി മെസ്സേജുകള്‍ അയക്കാറുള്ള ആളായിരുന്നു. അന്ന്, വിളിച്ചപ്പോള്‍ സാറും ഇക്കാര്യം തന്നെ ആണ് പറഞ്ഞത്.

                           കേരളത്തില്‍ മെസ്സേജുകള്‍ അയക്കുന്നതിന് വിപ്ലകരമായ മാറ്റങ്ങള്‍ വരുത്തിയത് BSNL ന്റെ Student Suvidha എന്ന ഓഫര്‍ ആണെന്ന് എനിക്ക് തോന്നുന്നു. ഒരുമാസം ഏകദേശം 2000 മെസ്സേജുകള്‍ അയക്കാം എന്ന് തോന്നുന്നു ആ ഓഫറില്‍. അതായത് ഒരു ദിവസം ഏകദേശം 66 മെസ്സേജുകള്‍.

                          മെസ്സേജുകള്‍ വരുത്തിയ മറ്റൊരു മാറ്റം നമ്മുടെ എഴുത്തുകള്‍ക്കാണെന്ന് എനിക്ക് തോന്നുന്നു. You എന്നതിന് U എന്നും , for എന്നതിന് 4 എന്നും, Because എന്നതിന് becoz എന്നുമൊക്കെയായി എഴുത്തുകള്‍ക്ക് മാറ്റങ്ങള്‍ വന്നു തുടങ്ങി.

                       മെസ്സേജുകളെക്കുറിച്ച് പറയുമ്പോള്‍, റിയാലിറ്റി ഷോകളെക്കുറിച്ചും പറയാതിരിക്കാന്‍ കഴിയില്ലല്ലൊ.. വിജയി, ഒരു കോടി രൂപയുടെ ഫ്ലാറ്റ് നേടുമ്പോള്‍ മെസ്സേജ് അയക്കുന്നവര്‍ എന്തെങ്കിലും നേടുന്നുണ്ടോ എന്ന് സ്വയം ആലോചിക്കേണ്ടിയിരിക്കുന്നു. അല്ല, ഈ റിയാലിറ്റി ഷോകള്‍ക്ക് മെസ്സേജുകള്‍ അയക്കുന്ന ആളുകള്‍, മത്സരാര്‍ത്ഥികളുടെ സുഹൃത്തുക്കളും കുടുംബാംഗങ്ങളും അല്ലാതെ മറ്റാരെങ്കിലും ഉണ്ടോ ?

                    എനിക്ക് ഫ്രീ മെസ്സേജുകള്‍ ഇല്ലാത്തതിനാല്‍, ഞാന്‍ തിരുവോണദിവസം തന്നെയാണ് സുഹൃത്തുക്കള്‍ക്കെല്ലാം മെസ്സേജുകളുടെ രൂപത്തിലുള്ള ഓണാശംസകള്‍ അയച്ചത്. എന്തൊക്കെയായാലും നമ്മുടെ ഇടയില്‍ വന്‍സ്വാധീനം ചെലുത്തുന്ന മെസ്സേജുകള്‍ ഇനിയും വന്ന് കൊണ്ടിരിക്കും, നമ്മള്‍ അയച്ചുകൊണ്ടിരിക്കുകയും ചെയ്യും........

Wednesday, August 18, 2010

ഉറക്കം

ഇന്ന് വൈകുന്നേരം, കോളേജില്‍ നിന്ന് വരുമ്പോള്‍ ബസ്സിലിരുന്ന് നന്നായി ഉറങ്ങിപ്പോയി. എല്ലാ ദിവസവും ഉറങ്ങാറുണ്ടെങ്കിലും, ഇന്ന് എടപ്പാളിലെ ഗതാഗതക്കുരുക്കിലെ വാഹനങ്ങളുടെ ബഹളം കേട്ടാണ് ഉണര്‍ന്നത്. അല്ലെങ്കില്‍ അതില്‍ തന്നെ യാത്ര തുടര്‍ന്നേനെ എന്നെനിക്ക് തോന്നുന്നു.

             ഉറക്കം - എല്ലാവര്‍ക്കും വളരെ ഇഷ്ടമുള്ള ഒന്നാണല്ലോ... നല്ല മഴയുള്ള ദിവസങ്ങളില്‍ രാവിലെ ഉണര്‍ന്നതിന് ശേഷം, ഒന്നു കൂടെ പുതച്ചു മൂടി കിടന്നുറങ്ങാന്‍ ആര്‍ക്കാണിഷ്ടമില്ലാത്തത് ? ഉച്ചയ്ക് നല്ലൊരു ഊണ് കഴിച്ചതിന് ശേഷം, ഒന്നൊരുറങ്ങിയാല്‍ കിട്ടുന്ന സുഖം നല്ലൊരു അനുഭവമാ‍ണല്ലോ.... ഇങ്ങനെ ഉറക്കത്തെ കുറിച്ചാലോചിച്ചപ്പോള്‍ സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമെല്ലാം ഉറക്കത്തില്‍ സംഭവിച്ച ചില നല്ല രസകരമായ മുഹൂര്‍ത്തങ്ങള്‍ ഓര്‍മ്മ വന്നു.

            ആദ്യം എനിക്കോര്‍മ്മ വരുന്നത് എന്റെ കസിന്‍ അപ്പു (ശരത്) വിനെക്കുറിച്ചാണ്. അപ്പു മദ്രാസില്‍ പഠിച്ചുകൊണ്ടിരുന്ന കാലത്ത് ഒരിക്കല്‍ നാട്ടിലേയ്ക്ക് വരുന്ന സമയം ആയിരുന്നു. സാധാരണയിലും വളരെ നേരത്തെ തൃശ്ശൂരില്‍ എത്തുന്ന ഒരു രാത്രികാല ട്രെയിനില്‍ ആയിരുന്നു ടിക്കറ്റ് റിസര്‍വ്വ് ചെയ്തിരുന്നത്. പക്ഷെ, വണ്ടി തൃശ്ശൂരില്‍ എത്തിയപ്പോള്‍ ഉറക്കത്തില്‍ പെട്ടതിനാ‍ല്‍ അപ്പു അറിഞ്ഞില്ല. വീട്ടിലെത്തേണ്ട സമയമായിട്ടും ആളെ കാണാനില്ല. വണ്ടി വന്നിട്ടില്ലേ എന്ന്  തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനിലേയ്ക്ക് വിളിച്ച് ചോദിച്ചപ്പോള്‍ വണ്ടി കൃത്യസമയത്ത് പോയല്ല്ലോ‍ എന്ന മറുപടി ആണ് കിട്ടിയത്. അപ്പുവിനെ മൊബൈലില്‍ വിളിച്ചിട്ട് കിട്ടുന്നുമില്ല. അങ്ങനെ, ഒരു രണ്ട് - മൂന്ന് മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ അപ്പു ഇങ്ങോട്ട് വിളിച്ചു. അപ്പോ‍ഴേയ്ക്കും വണ്ടി കോട്ടയത്ത് എത്തിയിരുന്നത്രെ. ഒന്ന് കൂടെ ഉറങ്ങിയിരൂന്നെങ്കില്‍ തിരുവനന്തപുരത്ത് എത്താമായിരുന്നു എന്നൊക്കെ ഞങ്ങളന്ന് പറഞ്ഞു......

                     എന്റെ മറ്റൊരു കസിന്‍ - അനുട്ടന്‍ (ശ്രീജിത്ത്), രാവിലെ ഒരു അഞ്ചര മണിയ്ക്ക് അലാറം വെക്കും. പക്ഷെ, മൊബൈല്‍ അലാറം അടിച്ച് അതിലെ ബാറ്ററി തീരാറായിട്ടാണത്രെ എണീക്കാറുള്ളത്. അലാറം അടിക്കുന്നതിനൊപ്പം ഉറങ്ങുന്ന ആളെ തല്ലി ഉണര്‍ത്തുന്ന ഒരു യന്ത്രം വാങ്ങിയാല്‍ കൊള്ളാം എന്നൊക്കെ പറയാറുണ്ട്. ലോകത്തിലെ ഏറ്റവും വലിയ മടിയന്‍ മൊബൈലിലെ Snooze കണ്ടുപിടിച്ച ആളാവാന്‍ സാധ്യതയുണ്ടെന്ന് പറഞ്ഞ് ദീപു അയച്ച ഒരു മെസ്സേജാണ് എനിക്കിപ്പോള്‍ ഓര്‍മ്മ വരുന്നത്.

                    ദീപുവിനെക്കുറിച്ച് പറയാതിരിക്കാന്‍ പറ്റില്ല. ഞങ്ങള്‍ ഒരുമിച്ചാണ് ബി.ടെക്കിന് പഠിച്ചത്. ഞങ്ങള്‍ മിക്കവാറും അടുത്താണ് പഠിക്കുന്ന കാലത്ത് ക്ലാസില്‍ ഇരുന്നിരുന്നത്. ദീപു ഉറങ്ങാത്ത പിരിയഡുകള്‍ വളരെ കുറവായിരുന്നു. രാത്രി മുഴുവന്‍ കമ്പ്യൂട്ടറിന് മുന്‍പില്‍ ഇരുന്ന് പകല്‍ ക്ലാസില്‍ വന്ന് ഉറങ്ങിയിരുന്ന ദീപുവിനെ ഞാനാണ് നാല് കൊല്ലം ക്ലാസില്‍ ഇടക്കിടെ വിളിച്ചുണര്‍ത്തിയിരുന്നത്.

                    എന്റെ ഏട്ടന്‍ തിരുവനന്തപുരത്ത് പഠിച്ചിരുന്ന കാലം. പഠിക്കുന്നതിനിടയില്‍ ഉറങ്ങിപ്പോയി. കറന്റ് പോയതിനാല്‍ മേശയുടെ മുകളില്‍ മെഴുകുതിരി കത്തിച്ചുവെച്ചിരുന്നു. പഠിക്കുന്നതിനിടയില്‍ ഉറങ്ങിപ്പോയി. മെഴുകുതിരി കത്തിത്തീര്‍ന്ന് അത് മേശമുകളിലേയ്ക് കത്തിപ്പിടിച്ചതിന് ശേഷമാണ് അറിഞ്ഞത്. പിന്നീടൊരിക്കല്‍, ജോലി ചെയ്യുന്ന കാലത്ത് വീട്ടില്‍ വന്ന് കസേരയില്‍ ഇരുന്നുറങ്ങിപ്പോയി. രാത്രി ഉണര്‍ന്ന്, കിടക്കാന്‍ വേണ്ടിപ്പോയപ്പോള്‍ തട്ടിത്തടഞ്ഞ് വീണ് പരിക്കുപറ്റുകയും ചെയ്തു.

                  ഉമേഷ് എന്റെ മറ്റൊരു ബന്ധു ആണ്. ചെറുപ്പത്തില്‍ ഒരിക്കല്‍ നേരത്തെ ഉറങ്ങിപ്പോയി. ഉമേഷിനോട് ഭക്ഷണം കഴിക്കേണ്ടെ എന്ന് ചോദിച്ചപ്പോള്‍ “എനിക്കിപ്പോള്‍ എല്ലാവരുടേയും മുടി മുറിക്കണം” എന്നാണ് പറഞ്ഞത്. അല്‍പ്പം കഴിഞ്ഞ് ഫോണ്‍ ശരിക്ക് വര്‍ക്ക് ചെയ്യാത്തതിനാല്‍ എന്ത് ചോദിക്കണം എന്ന് ചോദിച്ചപ്പോള്‍ “ഫോണിന്റെ ട്യൂബ് തിരിച്ചാല്‍ മതി “ എന്നാണ് പറഞ്ഞത്. ഫോണിന്റെ ട്യൂബ് എന്ന ഭാഗം ഞങ്ങളൊക്കെ അന്ന് ആദ്യമായിട്ടാണ് കേട്ടത്.

              ഇനി എന്നെക്കുറിച്ചു തന്നെ പറയാം. പണ്ട്, കുട്ടിക്കാലത്ത് “ഹിറ്റ്ലര്‍” എന്ന സിനിമ കാണാന്‍ ഞങ്ങളെല്ലാവരും കൂടെ പോയി. തിരിച്ച് വന്നതിന് ശേഷം രാത്രിയില്‍ ഉറക്കത്തില്‍ ഞാന്‍ ആ സിനിമയിലെ ഡയലോഗുകള്‍ പറഞ്ഞത്രെ.  പിന്നീടൊരിക്കല്‍, ഒരു ദിവസം രാത്രി 8 മണിയായപ്പോള്‍ എന്നെ കാണാന്‍ ഇല്ല. എന്നെ അമ്മ അന്വേഷിച്ച് അടുത്ത വീ‍ട്ടില്‍ വരെപോയി.  ഞാന്‍ മറ്റൊരു മുറിയില്‍ കിടന്നുറങ്ങുന്ന വിവരം കുറച്ച് കഴിഞ്ഞാണ് അമ്മ അറിഞ്ഞത്.

             ഇനി ഈ പോസ്റ്റ് അവസാനിപ്പിക്കാം എന്ന് കരുതിയതാണ്. ഓണ്‍ലൈന്‍ ഉള്ളവര്‍ ആരൊക്കെ എന്ന് തുറന്നിട്ടിരിക്കുന്ന ജി.മെയിലില്‍ ഞാന്‍ നോക്കി. എന്റെ കൂടെ എം.ടെക്കിന് പഠിച്ച നോബി ഓണ്‍ലൈന്‍ ഉള്ളത് കണ്ടു. അപ്പോഴാണ് മറ്റൊരു സംഭവം ഓര്‍മ്മ വന്നത്. എം.ടെക്കിന് പഠിക്കുന്ന കാലത്ത് ആദ്യത്തെ പരീക്ഷാക്കാലം. എം.ടെക്കിന് പഠിക്കുന്നവര്‍ക്ക് ഹോസ്റ്റലില്‍ സിംഗിള്‍ റൂം ആണ്. എല്ലാവരും തകര്‍ത്ത് പഠിക്കുകയാണ്. അതിനിടയില്‍ എന്റെ റൂമിന്റെ തൊട്ടടുത്ത റൂമിലെ നോബിയെ മറ്റൊരു സുഹൃത്തായ അശ്വിന്‍ വിളിക്കുന്നത് കേട്ടു. നോബി വിളി കേള്‍ക്കുന്നില്ല. അശ്വിന്‍ വിളിക്കുന്നത് കേട്ട് എല്ലാവരും എണീ‍റ്റ് വന്നു. നോബി മാത്രം എണീ‍ക്കുന്നില്ല. വാതിലിന് മുകളില്‍ ഉള്ള അഴികളിലൂടെ എത്തിനോക്കിയപ്പോള്‍ കട്ടിലില്‍ മലര്‍ന്ന് കിടക്കുന്നു നോബി. കുറെ വിളിച്ച് നോക്കി. ഒരു രക്ഷയുമില്ല. എണീക്കുന്നില്ല. അവസാനം കിഷോര്‍ കൊപ്പരപ്പു എന്ന ആന്ധ്രാക്കാരനായ ഞങ്ങളുടെ മറ്റൊരു ക്ലാസ് മേറ്റ് അല്‍പ്പം സാഹസികമായി എന്റെ റൂമിന്റെ ബാല്‍ക്കണിയില്‍ നിന്നും നോബിയുടെ റൂമിന്റെ ബാല്‍ക്കണിയിലേക്ക് കടന്നു. ഭാഗ്യത്തിന് ബാല്‍ക്കണി വാതില്‍ നോബി അടച്ചിരുന്നില്ല. നോബിയുടെ റൂമിന്റെ വാതില്‍ കിഷോര്‍ തുറന്നു തന്നു. ഞങ്ങള്‍ എല്ലാവരും കൂടെ നോബിയെ വിളിച്ചുണര്‍ത്തി. കണ്ണ് തുറന്ന നോബി ഞങ്ങളെക്കണ്ട് ഞെട്ടിപ്പോയി..........അത് പറഞ്ഞ് അവിടിരുന്ന് പൊട്ടിച്ചിരിച്ച് പഠിക്കാനുള്ള കുറെ സമയം ഞങ്ങള്‍ കളഞ്ഞു.

                ഇങ്ങനെ രസകരമായ ഓര്‍മ്മകള്‍ തല്‍ക്കാലം അവസാനിപ്പിക്കുകയാണ്. കാരണം സമയം ഇപ്പോള്‍ 11:30 കഴിഞ്ഞു. ഇനി ഉറങ്ങിയില്ലെങ്കില്‍ നാളെ രാവിലെ കോളേജില്‍ പോകാന്‍ വേണ്ടി കൃത്യസമയത്ത് എണീക്കില്ല............

ശില്‍പ്പി

കൈരളി ടി.വി യിലെ “മാമ്പഴം” എന്ന റിയാലിറ്റി ഷോ വളരെ ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന ഒരു പരിപാടിയാണ്. അധികം കാപട്യങ്ങളൊന്നും കാണിക്കാതെ നടക്കുന്ന ഈ പരിപാടി മറ്റ് റിയാലിറ്റി ഷോകള്‍ക്ക് ഒരു ഭീഷണിയുയര്‍ത്തും എന്ന കാര്യത്തില്‍ സംശയമില്ല.
               
                        ഇന്ന്, ആ പരിപാടിയില്‍ ഒരു മത്സരാര്‍ത്ഥി മത്സരത്തില്‍ നിന്ന് പുറത്താവുന്ന അവസരത്തില്‍ ഒരു വിധികര്‍ത്താവ് ഇങ്ങനെ പറഞ്ഞു. “ഒരു ശില്‍പ്പി ശിലയില്‍ നിന്ന് ശില്‍പ്പം ഉണ്ടാക്കുമ്പോള്‍, ആവശ്യമില്ലാത്ത ഭാഗങ്ങള്‍ കളഞ്ഞ്, അതില്‍ ഒളിച്ചിരിക്കുന്ന രൂപത്തെ പുറത്ത് കൊണ്ട് വരികയാണ്.”

             അര്‍ത്ഥവര്‍ത്തായ ആ വാക്കുകള്‍ക്ക് ഇന്നത്തെ സമൂഹത്തില്‍ വളരെ പ്രാധാന്യം ഉണ്ടെന്ന് തോന്നുന്നു. നമ്മളിലെ മനുഷ്യനെ കണ്ടെത്താന്‍, നമ്മളിലെ ആവശ്യമില്ലാത്ത ഭാഗങ്ങള്‍ നീക്കിക്കളഞ്ഞ്, നാം തന്നെ നമ്മുടെ ശില്‍പ്പിയാകാന്‍ ശ്രമിക്കുക. നമ്മള്‍ നല്ല്ലൊരു ശില്‍പ്പം ആയതിന് ശേഷം മാത്രം മറ്റുള്ളവരുടെ ശില്‍പ്പം ഉണ്ടാക്കാന്‍ ശ്രമിക്കുക.  എന്നാല്‍ കാപട്യങ്ങള്‍ നിറഞ്ഞ ഈ ലോകത്തിന് മനോഹരമായ ഒരു നാളെയുണ്ടാകും എന്നെനിക്ക് തോന്നുന്നു.

Wednesday, August 4, 2010

മുണ്ടമുക(മുണ്ടായ) അയ്യപ്പക്ഷേത്രം

രണ്ട് ദിവസം മുന്‍പ് വൈകുന്നേരം വീട്ടിലേയ്ക്ക് വരുമ്പോൾ ചെറുതുരുത്തി പാലത്തിൽ ടോൾ ബൂത്തിന് സമീപം അൽപ്പം നേരം ബസ്സ് നിർത്തി. “മുണ്ടമുക(മുണ്ടായ)“  അയ്യപ്പക്ഷേത്രത്തിലെ കല്യാണ മണ്ഡപത്തിലേയ്ക്ക് വഴി കാണിക്കുന്ന ഒരു ബോർഡ് അവിടെ കണ്ടു.

*****************************

"കുഞ്ചുണ്ണി നമ്പൂതിരിപ്പാടി"ന്റെ ശിക്ഷാരീതി  എന്താണ് ?


കുറച്ച് കാലം മുൻപ് വരെ ഹൈസ്കൂൾ‌ക്ലാസുകളിലെ മലയാളം ചോദ്യപേപ്പറുകളിൽ സ്ഥിരമായി കണ്ടിരുന്ന ഒരു ചോദ്യമായിരുന്നു ഇത്. “ശ്രീ. വി.ടി ഭട്ടതിരിപ്പാടി“ ന്റെ “കണ്ണീരും കിനാവും“ എന്ന പുസ്തകത്തിലെ ഒരു ചെറിയഭാഗം ആണ് പഠിക്കാനുണ്ടായിരുന്നത്. ഞാനടക്കം ആ സിലബസ്സിൽ പഠിച്ചവർ ഇന്നും മറക്കാത്ത ഒരു ചോദ്യമാണിത്. പരിഹാസമനോഭാവത്തോടെയുള്ള "ചക്കകാട്ടൽ" പ്രയോഗം ഒക്കെ അതിൽ പഠിച്ചിട്ടുണ്ട്.

മുകളിൽ പറഞ്ഞ ചോദ്യത്തിന്റെ ഉത്തരം ഇതാണ്.....


"കഥകളിയിലെ കത്തിവേഷം മൂക്കത്തൊട്ടിക്കാറുള്ള മുഖപ്പൂപോലെ പച്ചച്ചാണകമുരുട്ടി എന്റെ മൂക്കത്തു പറ്റിച്ചു കൈമുട്ടുകൾ നിലത്തു മുട്ടുമാറ് നൂറുതവണ എന്നെ ഏത്തമിടിവിച്ചിട്ടുണ്ട്. അബദ്ധത്തിന് ആ പച്ചച്ചാണകത്തിന്റെ ഉരുള വീണുപോയാൽ അശ്രദ്ധ കൊണ്ടാണെന്നാരോപിച്ച് മുതുകത്ത് പ്രഹരിക്കുകയും ചെയ്യും." 
              
                                   

                       ഒരു വലിയ സാമൂഹിക വിപ്ലവത്തിന് വഴിമരുന്നിട്ട ഒരു മഹത് വ്യക്തിയ്ക്ക് മുകളില്‍ പറഞ്ഞ “മുണ്ടമുക (മുണ്ടായ)“ ക്ഷേത്രത്തിനോടും ക്ഷേത്രപരിസരത്തിനോടും ഒരിക്കലും മറക്കാൻ കഴിയാത്ത ബന്ധമുണ്ട്. അത് മറ്റാരുമല്ല - "വെള്ളിത്തിരുത്തിത്താഴത്ത് രാമൻ ഭട്ടതിരിപ്പാട് "എന്ന "ശ്രീ. വി.ടി. ഭട്ടതിരിപ്പാട്".
   
                          അദ്ദേഹത്തിന്റെ "കണ്ണീരും കിനാവും" എന്ന കൃതിയിലെ "ഗുരുകുലവിദ്യാഭ്യാസ"ത്തിൽ നിന്നും "വളർന്ന് വരുന്ന ഒരാത്മാവ്" എന്നതിൽ നിന്നും ഉള്ള ചെറിയ രണ്ട് ഭാഗങ്ങളാണ് പഠിക്കാനുണ്ടായിരുന്നത്. തിയ്യാടി പെൺകുട്ടി കണക്ക് ചോദിച്ചതും അതറിയാതെ ലജ്ജാവഹനായി ഇരുന്നതും ഒക്കെ അദ്ദേഹം അതിൽ പറഞ്ഞിട്ടുണ്ട്. പിന്നീട്‌ അദ്ദേഹം അതേ തിയ്യാടി പെൺകുട്ടിയുടെ ശിഷ്യത്വം സ്വീകരിച്ച് എഴുതാനും വായിക്കാനും പഠിച്ചു. മുകളിൽ പറഞ്ഞ "മുണ്ടമുക (മുണ്ടായ)" അയ്യപ്പക്ഷേത്രത്തിലെ ശാന്തിക്കാരനായിരിക്കുമ്പോൾ‌ ആണ് ഇതെല്ലാം ഉണ്ടായതെന്ന് അദ്ദേഹം പുസ്തകത്തിൽ പറയുന്നുണ്ട്. അമ്പലത്തിൽ പണപ്പായസം ഉണ്ടാക്കുന്നതിനായി ശർക്കര പൊതിഞ്ഞ് കൊണ്ട് വന്ന കടലാസിലെ പരസ്യത്തിലെ വാചകം  "മാൻമാർക്ക് കുട" എന്ന് വായിച്ചപ്പോൾ മനസ്സിൽ നിന്നും ആഹ്ലാദദ്ധ്വനി വിനിർഗ്ഗളിക്കുകയുണ്ടായി എന്നാണ് അദേഹം പറയുന്നത്. ആ തിയ്യാടി  പെൺകുട്ടി കൊളുത്തിയ കെടാവിളക്കാണ് പിൽക്കാലജീവിതത്തിൽ അദ്ദേഹത്തിന് മാർഗ്ഗനിർദ്ദേശം നൽകിയ മഹാജ്യോതിസ്സെന്ന് അദ്ദേഹം തന്നെ പറയുന്നു.

                    എന്റെ ഒരു ബന്ധു ഈ അയ്യപ്പക്ഷേത്രത്തിന് വളരെ അടുത്ത് താമസിക്കുന്നുണ്ട്. അവരുടെ വീട്ടിൽ ഈയിടെ പോയിരുന്നു. അന്ന് ആദ്യമായിട്ടാണ് അവിടെ പോകുന്നത്. അമ്പലത്തിന് സമീപം ഈ വീട് ചോദിക്കാനായി അവിടെ കണ്ട മറ്റൊരു വീട്ടിൽ കയറി. ആ വീടിന്റെ ഗേറ്റിൽ "തിയ്യാടി" എന്ന് എഴുതിയിട്ടുണ്ട്. "വി.ടി. ഭട്ടതിരിപ്പാടി"ന്റെ ജീവിതത്തിൽ വെളിച്ചം വീശിയ ആ തിയ്യാടിപ്പെൺകുട്ടിയുടെ വീടായിരുന്നു അത് എന്ന്  അതിനടുത്ത് താമസിക്കുന്ന എന്റെ ബന്ധുക്കൾ പറഞ്ഞ് തന്നു. ഭാരതപ്പുഴയുടെ തീരത്തുള്ള ആ ക്ഷേത്രവും ക്ഷേത്രപരിസരവും ഒക്കെ അന്ന് കണ്ടു.

                     എന്റെ മുത്തശ്ശന് വി.ടി യോടുള്ള അടുപ്പം ഞാൻ പറഞ്ഞ് കേട്ടിട്ടുണ്ട്. എന്റെ അച്ഛൻ ഇപ്പോഴും അവിടുത്തെ അദ്ദേഹത്തിന്റെ മകനോടും മറ്റും അടുപ്പം സൂക്ഷിക്കുന്നു.

                                         *****************************

                      അപ്പോഴേയ്ക്കും കോളേജ് ബസ്സ് കൊളപ്പുള്ളിയിൽ എത്തിയിരുന്നു. വീട്ടിലെത്തിയതിന് ശേഷം "വി.ടി യുടെ സമ്പൂർണ്ണ കൃതികൾ" എന്ന പുസ്തകം എടുത്ത് ഈ ഭാഗങ്ങളെല്ലാം ഒന്ന് കൂടെ വായിച്ചു. 

Sunday, July 25, 2010

പോണ്ടിച്ചേരിയിലെ നേഴ്സ്

                   
ഇന്നലെ, ഞങ്ങളിവിടെ “കത്തി“യടിക്കുന്നതിനിടയില്‍ ഭാഷയെക്കുറിച്ചും പേരുകളുടെ അര്‍ത്ഥങ്ങളെക്കുറിച്ചുമൊക്കെ സംസാരിക്കുകയുണ്ടായി. എന്റെ ചെറിയമ്മ കണ്ണിന് അസുഖമായിട്ട് കൊയമ്പത്തൂര്‍ അരവിന്ദ് ആശുപത്രിയില്‍ ഒരുമാസം മുന്‍പ് ചികിത്സിക്കുകയുണ്ടായി.... അരവിന്ദ് ആശുപത്രിയില്‍ സംഭവിച്ച ഒരു അനുഭവം ഇന്നലെ എല്ലാവരിലും ചിരിയുണര്‍ത്തി.

                             ചെറിയമ്മയ്ക്ക് ആശുപത്രിയില്‍ വെച്ച് ഡ്രിപ്പ് കൊടുത്തുകൊണ്ടിരിക്കുകയായിരുന്നു.  കുപ്പിയിലെ മരുന്ന് തീര്‍ന്നപ്പോള്‍ അത് ഊരിമാറ്റാനായി എന്റെ ചെറിയമ്മ അവിടെ ഉണ്ടായിരുന്ന നേഴ്സിനോട് അറിയാവുന്ന തമിഴ് ഭാഷയില്‍ ഇങ്ങനെ പറഞ്ഞു.

                                                   “സിസ്റ്റര്‍, ഊരുങ്കോ”. 
ആ നേഴ്സിന്റെ മറുപടി ഇങ്ങനെയായിരുന്നു.

                                                      “പോണ്ടിച്ചേരി”.

                           അപ്പോഴാണ് തമിഴില്‍ “ഊര്“ എന്നു വെച്ചാല്‍ സ്ഥലം എന്നാണ് എന്ന് ചെറിയമ്മയ്ക്ക് ഓര്‍മ്മ വന്നത്. പിന്നീട് മലയാളത്തില്‍ തന്നെ അത് അഴിച്ചുമാറ്റുന്നില്ലേ എന്ന് ചോദിച്ചപ്പോ‍ള്‍ അവരത് അഴിച്ചുമാറ്റി.

              ടെന്‍ഷന്‍ നിറഞ്ഞ ആശുപത്രിവാസത്തിന് ശേഷം, ഇന്നലെയാണ് ഇത് ഞങ്ങളുടെ സംസാരവിഷയത്തില്‍ എത്തിയത്......ഇന്നലെ ഇത് പറഞ്ഞ് ഞങ്ങള്‍ എല്ലാവരും ഒരുപാട് ചിരിച്ചു.                   

Thursday, July 22, 2010

മീതുവും മത്തങ്ങയും......

ഇന്ന് വൈകുന്നേരം കോളേജില്‍ നിന്ന് വീട്ടിലേയ്ക്ക് വരുമ്പോള്‍ “കൂറ്റനാ‍ട് “ റോഡരികില്‍ ഒരു വണ്ടിയില്‍ മത്തങ്ങ കൂട്ടിയിട്ട് വില്‍ക്കുന്നത് കണ്ടു. മത്തങ്ങ വില്‍ക്കുന്ന ആള്‍ രണ്ട് കയ്യിലും ഓരോ മത്തങ്ങ പിടിച്ചിട്ടുമുണ്ട്. അത് കണ്ടപ്പോള്‍ എനിയ്ക്ക് എന്റെ കൂടെ M.Tech ന് പഠിച്ച കോഴിക്കോടുകാരിയായ എന്റെ പ്രിയ സുഹൃത്തുക്കളില്‍ ഒരാളായ “മീതു“വിനെ ആണ് ഓര്‍മ്മ വന്നത്.
                     അവിടെ വെച്ച്, മീതുവിന്റെ പിറന്നാള്‍ ദിവസം, കോളേജ് കാന്റീനില്‍ വെച്ച് ഒരു ട്രീറ്റ് ഉണ്ടായിരുന്നു.  എല്ലാവരും പരസ്പരം Healthy Paras വെയ്ക്കാറുണ്ട്. അപ്പോഴാണ് എനിക്ക് ഒരു ഐഡിയ തോന്നിയത്. ഞാന്‍ പറഞ്ഞ് തുടങ്ങി. ഞാനും മീതുവും കൂടെ ഒരു ദിവസം വീട്ടിലേയ്ക്ക് പോരുന്ന ദിവസം - ഞങ്ങള്‍ രണ്ടരക്കുള്ള കൊയമ്പത്തൂര്‍ - കണ്ണൂര്‍ പാസഞ്ചറിനാണ് പോരാറുള്ളത്.
                        “ഇട്ടിമടൈ“ റെയില്‍വേ സ്റ്റേഷന്‍ - പാലക്കാടിനും കൊയമ്പത്തൂരിനും ഇടയില്‍ ട്രെയിനില്‍ യാത്ര ചെയ്തവര്‍ക്ക് ചിരപരിചിതമായ സ്റ്റേഷന്‍. പാസഞ്ചര്‍ ട്രെയിനുകള്‍ മാത്രം നിര്‍ത്തുന്ന സ്റ്റേഷനാണത്. നല്ല പച്ചക്കറികള്‍ കുറഞ്ഞ വിലയ്ക്ക് അവിടുത്തെ സാധാരണക്കാര്‍ അവിടെ വില്‍ക്കാറുണ്ട്. അവര്‍ അതുകൊണ്ടാണ് ജീവിക്കുന്നതും.
                         ഞങ്ങള്‍ ട്രെയിനില്‍ കയറി. മീതുവിന് ഒരു Window Seat കിട്ടി. അപ്പോഴാണ് മീതുവിന് അല്‍പ്പം പച്ചക്കറി വാങ്ങാനായി ഒരൂ ആഗ്രഹം. മീതു ഒരു മത്തങ്ങ വാങ്ങി പണവും കൊടുത്തു. അപ്പോഴേയ്ക്കും ട്രെയിന്‍ നീങ്ങിത്തുടങ്ങുകയും ചെയ്തൂ. ട്രെയിനിന്റെ ജനലിലൂ‍ടെ വാങ്ങിയ മത്തങ്ങ ട്രെയിനിനകത്തേയ്ക്ക് എടുക്കാന്‍ പറ്റുന്നില്ല !!!!. അങ്ങനെ അവിടുന്ന് അടുത്ത സ്റ്റേഷനായ വാളയാര്‍ വരെ അത് പുറത്ത് കയ്യില്‍ പിടിച്ചു. ഹനുമാന്‍ മലയും കയ്യിലെടുത്ത് പോകുന്നത് പോലെ......!!!!!
                    മീതുവിനെ കളിയാക്കി ഞങ്ങള്‍ അന്ന് അവിടെ കോളേജ് കാന്റീനില്‍ ഒരു പാട് ചിരിച്ചു. ഒരിക്കലും മറക്കാത്ത ഒരു പിറന്നാള്‍ ആഘോഷം ആക്കി ഞങ്ങള്‍ അത് മാറ്റി. ഞാന്‍ നേരത്തെ തന്നെ പറഞ്ഞല്ലോ.... ഞങ്ങളുടെ പിറന്നാള്‍ അഘോഷങ്ങളില്‍ ഞങ്ങള്‍ പരസ്പരം ഒരുപാട് Healthy Paras വെയ്ക്കാറുണ്ട്. മീതു ചെയ്തതല്ലെങ്കിലും മത്തങ്ങ വാങ്ങിയ ആ ക്രെഡിറ്റ് അവള്‍ക്ക് ലഭിച്ചു. “ഇട്ടിമടൈ“യില്‍ മറ്റാര്‍ക്കോ സംഭവിച്ച ഈ അബദ്ധം മീതു തന്നെയാണ് എന്നോട് മുന്‍പ് പറഞ്ഞിരുന്നത്. ഇതിന് മീതുവും പിന്നീടെനിക്ക് മറുപാരകള്‍ വെച്ചിട്ടുമുണ്ട്... അത് ഇനി പിന്നീടെപ്പോഴെങ്കിലും പറയാം....
                      രണ്ട് കയ്യിലും മത്തങ്ങ പിടിച്ച് നില്‍ക്കുന്ന ആളെ കണ്ടപ്പോള്‍ എനിക്കിതൊക്കെ ആണ് ഓര്‍മ്മ വന്നത്. ഇതൊക്കെ ആലോചിച്ച് ബസ്സിലിരുന്ന്  ഞാന്‍ ചിരിക്കുന്നത് കണ്ട്, ബസ്സിലെ കണ്ടക്ടര്‍ (സ്ഥിരം യാത്രക്കാരനായത് കൊണ്ട് നല്ല പരിചയം ഉണ്ട്) എന്നോട് ചോദിച്ചു. “ എന്താ മാഷേ ചിരിക്കുന്നത് ?? .“ഏയ്, ഒന്നുമില്ല“ എന്ന് പറഞ്ഞ് ഞാന്‍ ഒഴിഞ്ഞുമാറി.......
                      അയാള്‍ക്കറിയില്ലല്ലോ, ജീവിതത്തിലെ സുന്ദരമായ ഒരു കാലഘട്ടത്തിലെ തമാശകള്‍ ഓര്‍ത്ത് ചിരിച്ചതാണെന്ന്... “അല്ലേ മീതു“ ???????

Monday, July 19, 2010

രണ്ട് മണിക്കൂറില്‍ നിന്ന് രണ്ട് മിനുട്ടിലേയ്ക്ക് വളര്‍ന്ന മാറ്റം......

രണ്ട് ദിവസം മുന്‍പാണ് “ഒരു നാള്‍ വരും“ എന്ന മോഹന്‍ലാല്‍ - ശ്രീനിവാസന്‍ കൂട്ടുകെട്ടിന്റെ സിനിമ കണ്ടത്.  അതിലെ ഒരു പ്രധാന താ‍രം (സിനിമയുടെ കഥാഗതിയെ ചിലപ്പോഴെങ്കിലും ബാധിച്ചേക്കാമെന്നുള്ളതിനാല്‍ ആരാണെന്ന് പറയുന്നില്ല) BSNL ഓഫീസില്‍ ചെന്ന് ഒരു ഫോണ്‍നമ്പറിലേക്ക് വന്നതും പോയതും ആയ നമ്പറുകളുടെ ലിസ്റ്റ് വേണമെന്ന് പറയുന്നു. ഓഫീസര്‍ ഒരു രണ്ട് മിനിട്ട് ഇരിക്കൂ എന്ന് പറയുകയും, പറഞ്ഞപോലെ രണ്ട് മിനിട്ടിനുള്ളില്‍ ആ ലിസ്റ്റ് ഒരു Print Out എടുത്ത് കൊടുക്കുകയും ചെയ്തു.
                    ഈ സിനിമ കണ്ട് കൊണ്ടിരിക്കുമ്പോള്‍ തന്നെ, എനിക്ക് ഓര്‍മ്മ വന്നത് മമ്മൂട്ടി നായകനായി അഭിനയിച്ച “ഒരു സി.ബി.ഐ ഡയറിക്കുറിപ്പ്” എന്ന സിനിമയാണ്. അതില്‍ ഇതു പോലെ തന്നെ ഒരു ഫോണ്‍ നമ്പറിലേക്ക് വന്നതും പോയതും ആയ ലിസ്റ്റ് സുരേഷ് ഗോപി അവതരിപ്പിച്ച കഥാപാത്രം ആവശ്യപ്പെടുമ്പോള്‍ രണ്ട് മണിക്കൂറിനകം തരാമെന്ന് പറയുന്ന ടെലിഫോണ്‍ ഓഫീസറെയാണ്.
                      രണ്ട് മണിക്കൂറില്‍ നിന്ന് രണ്ട് മിനുട്ടിലേയ്ക്ക് വളര്‍ന്ന ഈ ടെക് നോളജിയില്‍ സംഭവിച്ച മാറ്റം അഭിനന്ദനം തന്നെ.... മറ്റെല്ലാ ഭാഗങ്ങളിലും ഈ മാറ്റം വന്നിട്ടുണ്ടെന്നെനിക്കുറപ്പുമുണ്ട്...... 

                ടെക് നോളജിയുടെ ഈ മാറ്റങ്ങളെല്ലാം തന്നെ മനുഷ്യന്റെയും മാറ്റങ്ങള്‍ക്കിടയില്‍ നന്മയുടെ ഭാഗമാക്കാന്‍ നമുക്ക് കഴിഞ്ഞിരുന്നെങ്കില്‍ എന്ന്‍ ഞാന്‍ ആശിച്ച് പോകുകയാണ്... 

Thursday, July 15, 2010

ഒരു പ്രിയ കൂട്ടുകാരിയുടെ ഓര്‍മ്മ......

അച്ഛന്‍ രണ്ട് ദിവസം മുന്‍പ് കൊട്ടാരക്കര വരെ പോയിരുന്നു. അവിടെ വെച്ച് തുളസീധരന്‍ മാഷിനെ കണ്ട കാര്യം ഇന്നലെയാണ് പറഞ്ഞത്. തുളസീധരന്‍ മാ‍ഷ് - എന്നെ അഞ്ചാം ക്ലാസില്‍ ഹിന്ദി പഠിപ്പിച്ച എന്റെ പ്രിയപ്പെട്ട അദ്ധ്യാപകരില്‍ ഒരാളാണ് അദ്ദേഹം. എന്റെ ഏട്ടനേയും മാഷാണ് ഹിന്ദി പഠിപ്പിച്ചിരുന്നത്. ഞങ്ങളെക്കുറിച്ചൊക്കെ മാഷ് ചോദിച്ചത്രെ. അച്ഛനും ഹിന്ദി മാഷായിരുന്നത് കൊണ്ട് അവര്‍ തമ്മില്‍ സുഹൃത്തുക്കളുമായിരുന്നു. മാഷിനെക്കുറിച്ച് അച്ഛന്‍ പറഞ്ഞപ്പോള്‍ എന്റെ ക്ലാസില്‍ കൂടെ പഠിച്ചിരുന്ന ഷിയ എന്ന ഒരു കുട്ടിയെ ആണ് എനിയ്ക്ക് പെട്ടെന്നോര്‍മ്മ വന്നത്
                  ഷിയ - അഞ്ചാം ക്ലാസ് വരെ എന്റെ ക്ലാസില്‍ ഉണ്ടായിരുന്ന പെണ്‍കുട്ടികളില്‍ ഒരാളായിരുന്നു. നന്നായി പഠിക്കുകയും ചെയ്തിരുന്നു. പക്ഷെ കാലത്തിന്റെ വികൃതികളില്‍ പെട്ട് ആ കൂട്ടുകാരി പെട്ടെന്നൊരു ദിവസം ഞങ്ങളെയൊക്കെ വിട്ട് മറ്റൊരു ലോകത്തിലേയ്ക്ക് യാത്രയായി. എന്തോ, അസുഖം ഉണ്ടായിരുന്നത്രെ. ആ കൂട്ടുകാരിയുടെ ജീവന്‍ എടുത്ത അസുഖം എന്തായിരുന്നു എന്നുള്ളത് ഇന്നും എനിക്കറിയില്ല. ആ ദിവസം രാവിലെ സ്കൂളില്‍ പോയത് ഞാന്‍ ഇന്നും ഓര്‍ക്കുന്നു. ക്ല്ലാസിലെ എല്ല്ലാവരും നിശബ്ദരായിരിക്കുന്നു. പെണ്‍കുട്ടികളില്‍ പലരും കരച്ചിലടക്കാന്‍ പാടുപെട്ടിരുന്നത് ഇന്നും മറക്കാന്‍ കഴിയുന്നില്ല്ല. അവിടുന്ന് ടീച്ചര്‍മാര്‍ ഞങ്ങളെ ഷിയയുടെ വീട്ടിലേയ്ക്ക് കൊണ്ടുപോയി. സ്കൂളില്‍ നിന്ന് കഷ്ടി ഒരു കിലോമീറ്ററോളം അവളുടെ വീട്ടിലേയ്ക്ക് ഞങ്ങള്‍ നടന്നു. അവളുടെ വീട്ടില്‍ അവളുടെ ചേതനയറ്റ ശരീ‍രം ഒരു നോക്ക് കാണാനായി ഞങ്ങളെല്ലാവരും വീട്ടിനകത്തേയ്ക്ക് കയറി. അവളുടെ അമ്മ അപ്പോള്‍ പറഞ്ഞ ഒരു വാക്ക് എന്റെ ഹൃദയത്തിന്റെ ആ‍ഴങ്ങളില്‍ ആണ് പതിച്ചത്. “ മോളെ എണീക്ക്, കണ്ണു തുറക്ക്, നിന്നെ കാണാനായി നിന്റെ കൂട്ടുകാര്‍ വന്നിരിക്കുന്നു. എണീക്കെന്റെ പൊന്നുമോളെ.....” എന്ന് പറഞ്ഞ് തളര്‍ന്ന് വീണ് ആ അമ്മയുടെ വാക്കുകള്‍ ഇന്നും കാതില്‍ മുഴങ്ങുന്നു. ദു:ഖസൂചകമാ‍യി സ്കൂ‍ള്‍ അവധി ആയതിനാല്‍ എല്ലാവരേയും ടീച്ചര്‍മാര്‍ വേഗം വീടുകളിലേയ്ക്ക് പറഞ്ഞയച്ചു.
                  ഷിയയ്ക്ക് ഒരു അനിയത്തി കൂടെ ഉണ്ടായിരുന്നതായി എനിയ്ക് ഓര്‍മ്മയുണ്ട്. രണ്ട് പേരും അച്ഛന്റെ കൂടെ ശബരിമലയ്ക്ക് പോകാന്‍ വേണ്ടി മാലയിട്ടിരുന്നതായും ഞാന്‍ ഓര്‍ക്കുന്നു.
                  പിന്നീട്, 2-3 ദിവസങ്ങള്‍ക്ക് ശേഷമുള്ള ഒരു ഹിന്ദി പിരിയഡ് - തുളസീധരന്‍ മാഷ് Attendance എടുക്കുകയായിരുന്നു. മാഷ്, ഷിയയുടെ പേര് 2-3 തവണ ക്ലാസില്‍ ഉറക്കെ വിളിച്ചത് ഇന്നും എനിക്കോര്‍മ്മയുണ്ട്. കുട്ടി വന്നിട്ടില്ലാലേ എന്ന് പറഞ്ഞ് മാഷ് വേഗം അടുത്ത പേര് വിളിച്ചു. മാഷിന് അബദ്ധം പറ്റിയതാണെന്ന് പീന്നീട് എനിയ്ക് മനസ്സിലായി. പിന്നീട് ആ പേര് ക്ലാസില്‍ വിളിക്കാതിരിക്കാന്‍ മാഷ് പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
                  ഈ കാര്യം ഞാന്‍ അമ്മയോടും പറഞ്ഞിരുന്നു. ഇന്നലെ, മാഷിന്റെ കാര്യം പറഞ്ഞപ്പോള്‍, എന്നെപ്പോലെത്തന്നെ അമ്മയും പെട്ടെന്ന് തന്നെ ഇക്കാര്യം പറഞ്ഞു.

Tuesday, July 6, 2010

അദ്ധ്യാപകജീവിതത്തില്‍ ഒരു വര്‍ഷം പിന്നിടുമ്പോള്‍.............

ഇന്ന് 2010 ജൂലായ് 6. എന്റെ ജീവിതത്തിന് പുതിയ അര്‍ത്ഥങ്ങള്‍ കൈവന്നിട്ട് ഇന്നേയ്ക്ക് കൃത്യം ഒരു വര്‍ഷം തികയുന്നു. 2009 ജൂലായ് 6 നാണ് ഞാന്‍ തൃശ്ശൂര്‍ ജില്ലയിലെ ജ്യോതി എഞ്ചിനീയറിംഗ് കോളേജില്‍ Applied Electronics & Instrumentation വിഭാഗത്തില്‍ അദ്ധ്യാപകനായി ചേര്‍ന്നത്.
                  M.Tech കഴിഞ്ഞ ഉടന്‍ തന്നെ ജോലിയ്ക്ക് ചേര്‍ന്നതിനാല്‍ ഒരു വിദ്യാര്‍ത്ഥിയുടെ മനസ്സ് എന്നില്‍ നിന്ന് മാ‍ഞ്ഞുപോയിരുന്നില്ല. ഒരു അദ്ധ്യാപകന്റെ മനസ്സ് എന്നാല്‍ ഒരു വിദ്യാര്‍ത്ഥിയുടെ മനസ്സ് തന്നെയാണെന്ന് ഞാന്‍ ഇപ്പോള്‍ മനസ്സിലാക്കുന്നുമുണ്ട്. "A Good Teacher always a Good Student" എന്ന വാചകത്തിന്റെ അര്‍ത്ഥം ഞാന്‍ മനസ്സില്‍ സൂക്ഷിക്കുകയും അങ്ങനെ ആവാന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ടെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.
                  അന്ന് രാവിലെ, ഞാന്‍ കൊയമ്പത്തൂര്‍ക്ക് പോകുന്ന കെ.എസ്.ആര്‍.ടി.സി യ്ക്കാണ് പോയത്. 8:20 ന് തന്നെ അത് കൊളപ്പുള്ളിയില്‍ എത്തിയിരുന്നു. അപ്പോള്‍ കോളേജ് ബസ്സ് കാത്തുനില്‍ക്കുന്ന സജീഷിനെ കണ്ടു. എന്നോട് കോളേജ് ബസ്സില്‍ പോകാം എന്ന് സജീഷ് പറഞ്ഞത് ഞാന്‍ ഓര്‍ക്കുന്നു. പക്ഷെ, അവിടെ ജോയിന്‍ ചെയ്യാത്തതിനാല്‍ അതില്‍ കയറാന്‍ എന്റെ മനസ്സ് അനുവദിച്ചില്ല. ഞാന്‍ തൃശ്ശൂര്‍ക്ക് പോയിരുന്ന ഒരു ബസ്സിനാണ് അവിടുന്ന് പോയത്.
                  രാവിലെ 9:15 മണിയാവുമ്പോഴേയ്ക്കും ഞാന്‍ അവിടെ എത്തിയിരുന്നു. ഓഫീസില്‍ Joining Report എഴുതി, പ്രിന്‍സിപ്പാളിനെ കാത്തിരിക്കുകയായിരുന്നു. എന്നാല്‍, അപ്പോള്‍ ഒരു അവസാനവര്‍ഷ വിദ്യാര്‍ത്ഥി, അവിടെ വന്ന് ഒരു ടി.സി ആവശ്യപ്പെട്ടു. ഇപ്പോള്‍ എന്തിനാ ടി.സി എന്ന് അവിടെയിരിക്കുന്നവരപ്പോള്‍ ചോദിച്ചു. എനിയ്ക്ക് കൊയമ്പത്തൂ‍ര്‍ അമൃതയില്‍ M.Tech ന് പ്രവേശനം കിട്ടി എന്ന് ആ കുട്ടി പറഞ്ഞു. ഇത് കേട്ടിരുന്ന അവിടെ പഠിച്ച ഞാന്‍ ആ കുട്ടിയോട് ചോദിച്ചു. “ ഏതാ ബ്രാഞ്ച് ?” - Computer Vision and Image Processing ആണ് കിട്ടിയതെന്ന് ആ കുട്ടി പറഞ്ഞു. ഞാന്‍ അത്ഭുതപ്പെട്ടു. ഞാനും അത് തന്നെയാണ് പഠിച്ചത്. ടിനു എന്ന് പേരായ ആ ഇരിങ്ങാലക്കുടക്കാരി ചിലപ്പോഴൊക്കെ ഇപ്പോഴും വിളിക്കാറുണ്ട്.
                     പ്രിന്‍സിപ്പാളിനെ കണ്ടതിന് ശേഷം ഞാന്‍ ഡിപ്പാര്‍ട്ട്മെന്റിലേയ്ക്ക് പോയി. അവിടെ വിവേക് സാറിനെ (Head of the Department) കണ്ടു. മൂന്നാം സെമസ്റ്റര്‍ കമ്പ്യൂട്ടര്‍ സയന്‍സിന്റെ Basic Electronics ആയിരുന്നു എനിക്കായി കരുതിവെച്ചിരിക്കുന്ന വിഷയം. ഒന്നാം വര്‍ഷ പരീക്ഷ നടക്കുന്നതിനാല്‍ ക്ലാസുകള്‍ ഒന്നും അപ്പോള്‍ ഉണ്ടായിരുന്നില്ല. 2 - 3 ദിവസങ്ങള്‍ക്ക് ശേഷം, ആദ്യമായി ഒരു യൂണിവേഴ്സിറ്റി പരീക്ഷയുടെ Invigilation Duty കിട്ടി. പരീക്ഷാഹാളില്‍, ചെന്നപ്പോളാണ് എന്റെ ജീവിതത്തിന് സംഭവിച്ച മാറ്റം ഞാന്‍ തിരിച്ചറിഞ്ഞത്. ഞാനൊക്കെ, ഇരുന്നിരുന്ന അതേ മാനസികാവസ്ഥയോടെ കുട്ടികള്‍ ഇരിക്കുന്നു. ചോദ്യപേപ്പറുകള്‍ കിട്ടുമ്പോള്‍ കണ്ണടച്ച് പ്രാര്‍ത്ഥിക്കുകയും, പിരിമുറുക്കം കുറക്കാന്‍ മുഖത്ത് ഒരു ചിരി പടര്‍ത്താന്‍ ശ്രമിക്കുന്നവരെയുമൊക്കെ കണ്ടു. അവരില്‍ എല്ലാം ഞാന്‍ എന്നെ തന്നെ ആണ് കണ്ടത്.  മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമാ‍യി, ക്രിസ്തുമതവിശ്വാസപ്രകാരം ഉള്ള ഒരു ചെറിയ രൂപം മുന്നില്‍ വെച്ച് പരീക്ഷ എഴുതിയിരുന്ന ഒരു കുട്ടിയെ ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചു. അത് മേരി റാഫേല്‍ എന്ന കമ്പ്യൂട്ടര്‍ സയന്‍സിലെ ഒരു വിദ്യാര്‍ത്ഥിനിയാണെന്ന് പിന്നീട് ആലീസ് മിസ്സ് പറഞ്ഞത് ഞാന്‍ ഓര്‍ക്കുന്നു.  ഭാഗ്യത്തിന് ജ്യോതിയില്‍, പരീക്ഷാഹാളില്‍ ടീച്ചേര്‍സിന് കുടിക്കാന്‍ ചായ കൊണ്ടുവരില്ല. അത്, ടീഷോപ്പില്‍ പോയി തന്നെ കുടിക്കണം. കുട്ടികള്‍ പരീക്ഷ എഴുതുമ്പോ‍ള്‍, നമ്മള്‍ അവരുടെ മുന്നില്‍ നിന്ന്‌ ചായ കുടിക്കുക എന്നത് എനിക്കൊരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. ഞാന്‍ പഠിക്കുമ്പോള്‍, അധ്യാപകര്‍ ചായ കുടിക്കുമ്പോ‍ള്‍ എനിയ്ക്കും ഒരെണ്ണം കിട്ടിയിരുന്നെങ്കില്‍, എന്ന് ഞാന്‍ ആശിച്ചിട്ടുണ്ട്.
                           രാവിലെ വീട്ടില്‍ നിന്ന് “മെറിറ്റ്” ബസ്സില്‍ കുളപ്പുള്ളി വരെ പോകും. അവിടുന്ന് കോളേജ് ബസ്സിനും ആണ് പോകാറുള്ളത്. വൈകുന്നേരം കോളേജ് ബസ്സിന് പോന്നിട്ട് ഒന്നുകില്‍ റെയില്‍വേസ്റ്റേഷനില്‍ ഇറങ്ങുകയോ, അല്ലെങ്കില്‍ കുളപ്പുള്ളിയില്‍ ഇറങ്ങി, വീട്ടിലേയ്ക്ക് പോകുകയോ ആണ് പതിവ്‌. ഒരു അഞ്ചര - ആറ് മണിയോടെ വീട്ടിലെത്താറുണ്ട്. രാവിലെ, ഇതേ ബസ്സിലെ യാത്രക്കാരാണ് കുളപ്പുള്ളിയില്‍ ബേക്കറി നടത്തുന്ന, ഇവിടെ അടുത്തുള്ള അശോകേട്ടനും, കോളേജിലെ തന്നെ, വാവനൂരില്‍ നിന്നും കയറുന്ന പിഷാരോടി ഹരികൃഷ്ണന്‍ സാ‍റും. സജീഷ്, പിഷാരോടി സാറിനെക്കുറിച്ച് ആ‍ദ്യം തന്നെ പറഞ്ഞിരുന്നു. പിഷാരോടി എന്ന് കേട്ടപ്പോള്‍, ഒരു 50 വയസ്സിന് മുകളില്‍ പ്രായമുള്ള ഒരാളെ ആണ് ഞാന്‍ ആദ്യം പ്രതീക്ഷിച്ചത് . പക്ഷെ കണ്ടപ്പോ‍ള്‍ എന്നെക്കാ‍ളള്‍ പ്രായം കുറഞ്ഞ ആള്‍ എന്നത് രസകരമായ മറ്റൊരു കാര്യം. കോളേജ് ബസ്സില്‍ സിജോ, ജയദേവന്‍, അരുണ്‍,  റിനോള്‍വ്, ഫഹാസ് എന്നീ വിദ്യാര്‍ത്ഥികളെ നല്ല സുഹൃത്തുക്കളായി കിട്ടി. സിനിമാക്കഥകള്‍ പറഞ്ഞും, ക്രിക്കറ്റ്, ഫുട്ബോള്‍ കളികളെക്കുറിച്ച് പറഞ്ഞും ഉള്ള യാത്ര നല്ല ഒരു അനുഭവമായി തോന്നി.
                             അങ്ങനെ,പരീക്ഷ ഒക്കെ കഴിഞ്ഞ്, 2009 ജൂലായ് 24 വെള്ളിയാഴ്ച, മൂന്നാമത്തെ പിരിയഡ് ആണ് ഞാന്‍ ആദ്യമായി ക്ലാസില്‍ പോകുന്നത്. ഞാന്‍ വരുന്നതിന് മുന്‍പ് ഒന്ന് രണ്ട് ക്ലാസുകള്‍ അവിടെ പോയിരുന്ന സജീഷിന് അവരോട് ഒന്ന് യാത്ര പറയണമെന്നും എന്നോട് ഒരു പത്ത് മിനുട്ട് കഴിഞ്ഞ് വന്നാല്‍ മതി എന്നും പറഞ്ഞു. അങ്ങനെ 11 മണിയോടെ ഞാന്‍ ക്ലാസില്‍ എത്തി. ആദ്യത്തെ ക്ലാസ് ആയതിനാല്‍ എല്ലാവരെയും പരിചയപ്പെട്ടു. ആരതി, ഷിജി എന്നിവരെ ആദ്യം തന്നെ, കോളേജ് ബസ്സില്‍ വെച്ച് പരിചയപ്പെട്ടിരുന്നു. സല്‍ന മിസ്സിന്റെ ഭര്‍ത്താവിന്റെ അനിയന്‍ അജയ് എന്ന വിദ്യാര്‍ത്ഥിയെക്കുറിച്ചും കേട്ടിരുന്നു. പരിചയപ്പെടല്‍ ഒക്കെ കഴിഞ്ഞ്, സിലബസ് ഒക്കെ എല്ലാവരും കണ്ടിട്ടുണ്ടോ എന്ന് ചോദിച്ചപ്പോള്‍ - “ ഞങ്ങള്‍ അതൊക്കെ പൂജയ്ക്ക് വെച്ചിരിക്കുകയാണ് “ - എന്ന രേഷ്മ ജോസിന്റെ മറുപടി ക്ലാസില്‍ ചിരിയുണര്‍ത്തി. അങ്ങനെ വലിയ കുഴപ്പങ്ങളൊന്നുമില്ലാതെ, എല്ലാവരെയും പരിചയപ്പെട്ട് പുറത്തെത്തിയപ്പോള്‍, ജീവിതത്തില്‍ എനിയ്ക്ക് സംഭവിച്ച വലിയ മാറ്റത്തെ ഞാന്‍ പൂര്‍ണ്ണമായും തിരിച്ചറിഞ്ഞു.
                         പിന്നീട്, Concepts of Current and Voltage Source എന്ന ഭാഗം ആണ് ഞാന്‍ ആദ്യമായി പഠിപ്പിച്ചത്. ക്ലാസില്‍ കുട്ടികളെ ബുദ്ധിമുട്ടിക്കാതെ, പഠിപ്പിക്കണം എന്ന് ഞാന്‍ ആദ്യം തന്നെ തീരുമാനിച്ചിരുന്നു. അങ്ങനെ ചെയ്യാന്‍ കഴിഞ്ഞു എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അവരുടെ Electronics Lab ലും ഞാന്‍ ഉണ്ടായിരുന്നു. ഞാനും, ആലീസ് മിസ്സും, നിനി മിസ്സും ആണ് ലാബില്‍ ഉണ്ടായിരുന്നത്. ആദ്യത്തെ Sessional Exam വരുന്നതിന് മുന്‍പ് ഒരു Module ഞാന്‍ അവരെ പഠിപ്പിച്ചിരുന്നു. ഒരു വിധം എല്ലാവരും നന്നായി പരീക്ഷ എഴുതുകയും ചെയ്തു. ആണ്‍കുട്ടികളില്‍ നിധിനും, പെണ്‍കുട്ടികളില്‍ രഹന, മാലിനി, ഷിജി, ശ്രീലക്ഷ്മി എന്നിവരും മികച്ച മാര്‍ക്ക് നേടിയത് ഞാന്‍ ഓര്‍ക്കുന്നു. ഒരു വിധം എല്ലാവരും ആയി, ഒരു അധ്യാപകന്‍ എന്നതിലുപരി, ഒരു നല്ല കൂട്ടുകാരന്‍ ആകാന്‍ ഞാന്‍ ആത്മാര്‍ത്ഥമായി ശ്രമിച്ചിരുന്നു. ഓര്‍ക്കുട്, ചാറ്റിംഗ് എന്നിവയെല്ലാം ഇതിന് ഉപകരിക്കുകയും ചെയ്തു. ചിലര്‍, ഇതിലെല്ലാം എന്നില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തു. അതെന്തിനാണെന്ന് ഇന്നും എനിയ്ക്ക് മനസ്സിലാകുന്നില്ല.
                  അങ്ങനെ ക്ലാസുകളുടെ അവസാനഘട്ടത്തില്‍, ഒരിക്കല്‍ ഒരു ശനിയാഴ്ച ഒരു അവസാന പിരിയഡ് ഞാന്‍ ക്ലാസില്‍ പോയപ്പോള്‍ അവരാരും ക്ലാസില്‍ ഇല്ലായിരുന്നു. ഞാന്‍ അവരുടെ ഡിപ്പാര്‍ട്ട്മെന്റില്‍ പോയി അന്വേഷിച്ചപ്പോള്‍ അവരെല്ലാം അവിടെത്തന്നെ ഉണ്ടല്ലോ, എന്ന് അപര്‍ണ്ണാമിസ്സ് പറഞ്ഞു. പക്ഷെ, ആരെയും കാണാനില്ല്ല എന്ന് ഞാനും പറഞ്ഞു. അങ്ങനെ ഒരു 10 മിനുട്ട് കഴിഞ്ഞപ്പോള്‍ അവരെല്ലാവരും വരുന്നുണ്ട്.. എവിടെ പോയതാണെന്ന് അശ്വതി മിസ്സ് ചോദിച്ചപ്പോള്‍, ക്ലാസിലെ കുട്ടികള്‍ ഡി-സോണിന് അവതരിപ്പിക്കുന്ന “ഒപ്പന” പ്രാക്ടീസ് കാണാന്‍ പോയതാണെന്നും അവര്‍ പറഞ്ഞു. അശ്വതി മിസ്സ് കുറച്ചവരെ ശാസിക്കുകയും ചെയ്തു. ക്ലാസില്‍ കയറി ഞാന്‍, അപ്പോഴത്തെ ഒരു ദേഷ്യത്തിന്, അന്നെടുക്കാന്‍ കരുതിയിരുന്ന ഒരു ടോപ്പിക്ക് തിങ്കളാ‍ഴ്ച രാ‍വിലെ തന്നെ എഴുതി എന്റെ ടേബിളില്‍ സമര്‍പ്പിക്കാന്‍ ഞാന്‍ പറഞ്ഞു. അത് മറ്റൊരു പുസ്തകത്തില്‍ ഉണ്ടായിരുന്ന ഒരു ടോപ്പിക്ക് ആ‍യിരുന്നു. അതിന്റെ പേരില്‍, കുറച്ച് പേര്‍ക്ക് കുറച്ച് ബുദ്ധിമുട്ടുകള്‍ ഉണ്ടായി എന്ന് ഞാന്‍ അറിഞ്ഞു. രഹന, അഞ്ജലി എന്നിവര്‍ അതെന്നോട് തുറന്ന് പറയുകയും ചെയ്തു. വീട്ടീലേയ്ക്ക് പോരുന്നതിനിടയില് അഞ്ജന എന്നോട് സംസാരിക്കുകയും സോറി പറയുകയും ചെയ്തു. ‍എന്റെ ഫോ‍ണ്‍ നമ്പര്‍ ഒക്കെ കണ്ടുപിടിച്ച് ഷിജി എന്നെ അന്ന് രാത്രി തന്നെ വിളിച്ചിരുന്നു. ഞാന്‍ അങ്ങനെ പെരുമാറാന്‍ പാടില്ലായിരുന്നു എന്ന് ഞാന്‍ ഇപ്പോള്‍ കരുതുന്നു. ഫീഡ് ബാക്ക് വാങ്ങിച്ചപ്പോള്‍ എല്ലാവരും ഇക്കാര്യം എഴുതിയിരുന്നു. എപ്പോഴും ചിരിച്ച് മാത്രം കാണുന്ന നിഖിലും കടുത്ത മമ്മൂട്ടി ആരാധകനായ വൈശാഖും ഡാന്‍സുകാരനായ പ്രതീഷും എല്ലാം ക്ലാസില്‍ ശ്രദ്ധിക്കപ്പെട്ടവരാണ്.......
                      അങ്ങനെ, ആദ്യം ലാബിന്റെ പരീക്ഷ ആണ് വന്നത്. റിസല്‍ട്ട് ഇത് വരെ പ്രഖ്യാപിക്കാത്തതിനാല്‍ അതിനെക്കുറിച്ച് അധികം എഴുതാന്‍ ഇപ്പോള്‍ പറ്റില്ല്ല. തിയറി പരിക്ഷ വലിയ കുഴപ്പങ്ങളില്ലാത്ത പരീക്ഷ ആയിരുന്നു. പരീ‍ക്ഷ കഴിഞ്ഞ്, അജയ് മാത്രമാണ് എന്നെ വന്ന് കണ്ടത്. പിന്നീട് മറ്റൊരു പരീക്ഷാഡ്യൂട്ടിയ്ക്ക് ചെന്നപ്പോള്‍ മാലിനിയും പരീക്ഷ എളുപ്പമായിരുന്നു എന്ന് പറഞ്ഞു. മറ്റാരും പരീക്ഷയെക്കുറിച്ച് ഒന്നും തന്നെ പറഞ്ഞില്ല എന്നത് എന്നില്‍ ഒരു ചെറിയ ദു:ഖമായി ഇപ്പോഴും അവശേഷിക്കുന്നു.
                        നാലാം സെമസ്റ്റര്‍ തുടങ്ങിയപ്പോള്‍ Appied Electronics and Instrumentation Branch ന്റെ Electronics Instrumentation & Measurements ഉം Digital Electronics Lab ഉം ആയിരുന്നു കിട്ടിയത്. അവസാന വര്‍ഷ കുട്ടികളുടെ Project in Charge ഞാന്‍ ആയിരുന്നു. ഇവിടെ രണ്ട് സ്ഥലത്തും ഇത് പോലെ അടുത്ത ബന്ധം കുട്ടികളോട് സ്ഥാപിക്കാന്‍ ഞാന്‍ ശ്രമിച്ചു. പ്രൊജക്റ്റ് റിവ്യൂവും റിപ്പോര്‍ട്ടും ഒക്കെ ശരിയാക്കാന്‍ കുറച്ച് ബുദ്ധിമുട്ടി. അടുത്ത തവണ മുതല്‍ റിപ്പോര്‍ട്ട് LaTex ല്‍ ചെയ്യിക്കണം എന്ന് കരുതുന്നു.
                      നാലാം സെമസ്റ്ററില്‍ ആദ്യമായി ക്ലാസില്‍ പരിചയപ്പെടുമ്പോള്‍, കയ്യിലുള്ള Name List നോ‍ക്കി പേര് വിളിക്കുമ്പോള്‍, Jeswin Benni എന്ന പേര് കണ്ടു. ആണ്‍കുട്ടിയായിരിക്കും എന്ന് കരുതി പേര്‌ വിളിച്ചപ്പോള്‍, പെണ്‍കുട്ടികള്‍ക്കിടയില്‍ നിന്നും ഒരാള്‍ എണീറ്റ് നിന്നു. അടുത്ത പേര് നോ‍ക്കിയപ്പോള്‍ അത് Jeswin C J. അത് പെണ്‍കുട്ടിയായിരിക്കുമെന്ന് കരുതിയപ്പോള്‍, അതാ ആണ്‍കുട്ടികള്‍ക്കിടയില്‍ നിന്നും ഒരാള്‍ എണീറ്റ് നില്‍ക്കുന്നു. മനസ്സില്‍ ഒരു നല്ല തമാശ ആസ്വദിച്ചതിന്റെ ചിരിയുണര്‍ത്തി.  ശ്രീ.വൈലോപ്പിള്ളി ശ്രീധരമേനോന്റെ പേരക്കുട്ടി ആണ് ആ ക്ലാസിലെ ശ്രീപ്രിയ ശ്രീകുമാര്‍ എന്നത് പിന്നീടാണ് അറിഞ്ഞത്.   ഇവരുടേയും മൂന്നാം സെമസ്റ്റര്‍ ഇലക്ട്രോണിക്സ് ലാബിന്  ദൃശ്യമിസ്സിന്റെ എന്തോ അസൌകര്യം കാരണം ഞാന്‍ തന്നെ ആയിരുന്നു Internal Examiner.
                     ഒരേ പേരുള്ള കുറച്ചധികം പേര് ഈ ക്ലാസില്‍ ഉണ്ടായിരുന്നു എന്നത് ഒരല്‍പ്പം കൌതുകമുണര്‍ത്തി. Ann എന്നു തുടങ്ങുന്ന മൂന്ന്‍ പേര് (Ann Jessy Jose, Ann Mary John & Ann Paul Palathingal) ക്ലാസില്‍ ഉണ്ടായിരുന്നത് ആദ്യം എനിയ്ക്ക് ചെറിയ പ്രശ്നങ്ങള്‍ ഉണ്ടാക്കി. Jeswin ന്റെ കാര്യം ആദ്യം തന്നെ പറഞ്ഞല്ലോ.....  Anu Anand & Anu Pius, Mary Vijaya & Mary Mol, Rahul K K & Rahul Sam, Ramya T R & Ramya M S ഇവയൊക്കെ ആദ്യം ഒരാഴ്ച എന്നെ ഒരല്‍പ്പം ബുദ്ധിമുട്ടിച്ചതൊക്കെ ഇപ്പോള്‍ ആലോചിക്കുമ്പോള്‍ ചിരിയുണര്‍ത്തുന്നു. ഇവരെക്കൂടാതെ, ഈ ക്ലാസില്‍ ഹരികൃഷ്ണന്‍ എന്ന ഹരി ഉണ്ടായിരുന്നു. ചില സമയത്ത് ഹരിയെ വിളിക്കുന്നത് കേട്ട് ഞാന്‍ എന്നെയാണോ എന്ന് ഞാന്‍ സംശയിച്ചിരുന്നു.
                   ക്ലാസിലെ ചില പ്രശ്നങ്ങള്‍ കാരണം, ആദ്യത്തില്‍ ഒക്കെ, അല്‍പ്പം Strict ആയി പെരുമാറേണ്ടി വന്നിട്ടുണ്ടെന്നത് സത്യം തന്നെ. പക്ഷെ, ഒരിക്കല്‍ പോലും ആരെയും ബുദ്ധിമുട്ടിക്കണം എന്ന് കരുതിയിട്ടില്ല. 02/07/2010 ന് അവരുടെ ക്ലാസുകള്‍ കഴിഞ്ഞപ്പോള്‍ ഞാന്‍ ഒരു ഫീഡ് ബാക്ക് എഴുതി വാങ്ങിച്ചിരുന്നു. അല്‍പ്പം Strict  ആയതിനാല്‍ എന്റെ കുറ്റങ്ങള്‍ ആയിരിക്കും അതില്‍ മുഴുവന്‍ എന്ന് പ്രതീക്ഷിച്ച എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ടുള്ള കാര്യങ്ങള്‍ ആ‍യിരുന്നു അതിലെല്ലാം...
                     കഴിഞ്ഞ വര്‍ഷത്തെ ക്രിസ്തുമസ് പ്രമാണിച്ച് മൂന്നാം വര്‍ഷ AEI Students (ഇപ്പൊഴത്തെ Final Years) തൃശ്ശൂരില്‍ ഉള്ള “ആകാശപ്പറവകള്‍“ എന്ന ഒരു Poor Home സന്ദര്‍ശിക്കുകയുണ്ടായി. ജീവിതപാതയില്‍ എവിടെയൊക്കെയോ വെച്ച് ഉറ്റവര്‍ കൈവിട്ട പ്രായ - ലിംഗ ഭേദമില്ലാത്ത ഒരു പാട് ആളുകള്‍ അവിടെയുണ്ട്. അവിടെ ചെന്നപ്പോള്‍ ആണ് നമ്മുടെയൊക്കെ ജീവിതം എത്ര മനോഹരം എന്ന ചിന്ത വന്നത്. ഞാനും നിധിന്‍ സാറും ECE Department ലെ ഒലീന മിസ്സും ആണ് അവരുടെ കൂടെ പോയത്. അവിടെ ചിലവഴിച്ച ഒരു ദിവസം ഒരിക്കലും മറക്കില്ല. ഇതിനായി ശ്രമിച്ച ആ വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ അഭിനന്ദനങ്ങളും.....
                    Department ലെ എല്ലാവരും പരസ്പരം ഒരുപാട് സഹായിച്ചിരുന്നു. സജീഷിനെ അല്ലാതെ, ആദ്യമായി പരിചയപ്പെട്ടത് ആലീസ് മിസ്സിനെ ആയിരുന്നു. അവിടെ Join ചെയ്യുന്നതിന്റെ തലേന്ന് വിവേക് സാറിനെ വിളിച്ചപ്പോള്‍ ആലീസ് മിസ്സ് ആയിരുന്നു ഫോണ്‍ എടുത്തത്.  അവിടെയുള്ള എല്ലാവര്‍ക്കും ഒരുപാട് സഹായം നല്‍കി വരുന്ന ആള്‍ തന്നെ ആണ് വിവേക് സാര്‍ എന്നുള്ളത് വളരെ പെട്ടെന്ന് തന്നെ മനസ്സിലായി. സാര്‍, ഉപരിപഠനാര്‍ത്ഥമാണെങ്കില്‍ പോലും ഇപ്പോള്‍ പോകുന്നത് ഒരു വലിയ നഷ്ടമാകും എന്ന് ഞാന്‍ കരുതുന്നു. കൂടെയുണ്ടായിരുന്ന അഫ് സല്‍ സാര്‍, രഞ്ജിനി മിസ്സ്, സരിത മിസ്സ്, സജീഷ് സാര്‍ എന്നിവരും എല്ലാ സഹായങ്ങളും നല്‍കിയിരുന്നു. ഇടയ്ക്കൊക്കെ എല്ലാവരും ഇപ്പോഴും വിളിക്കാറുണ്ട്. ഇവര്‍ രണ്ട് പേരെക്കൂടാതെ രത്നന്‍ സാര്‍, നിനി മിസ്സ്, ദൃശ്യമിസ്സ്, സംഗീത മിസ്സ്, നിധിന്‍ സാര്‍, അരുണ്‍ സാര്‍, പൊന്മണി രാജ സാര്‍, കപില്‍ സാര്‍   മജീന്ദ്രന്‍ സാര്‍, രശ്മി മിസ്സ് എന്നിവരും, ഈയിടെ ജോലിയില്‍ പ്രവേശിച്ച ഷൈനു മിസ്, ലളിത മിസ്സ് എന്നിവരും എല്ലാ സഹായങ്ങളും നല്‍കാറുണ്ടെന്നുള്ളത് ഞാന്‍ സന്തോഷത്തോടെ ഓര്‍ക്കുന്നു. ഉച്ചയ്ക്ക് ഞാന്‍, നിധിന്‍ സാര്‍, മജീന്ദ്രന്‍ സാര്‍ എന്നിവര്‍ ഒരുമിച്ചാണ് ഭക്ഷണം. AEI Department Staff Tour & Faculty Development Program എന്നിവയും നല്ല ഓര്‍മ്മകളാണ്. ടൂറിനിടയില്‍ ഏട്ടന് കല്യാണത്തിന് കിട്ടിയ നല്ലൊരു വാച്ച് നഷ്ടപ്പെട്ടതും മറക്കാന്‍ കഴിയില്ല്ല.
                      ഇതിനിടയില്‍ എന്റെ M.Tech Project ന്റെ ഭാഗമായ ഒരു പേപ്പര്‍ ("Mid-Point Hough Transform: A Fast Line Detection Method") IEEE INDICON 2009 എന്ന ഒരു  International Conference ല്‍ Accept ചെയ്തു. 2009 ഡിസംബര്‍ 18, 19, 20 എന്നീ തിയ്യതികളില്‍ അഹമ്മദാബാദില്‍ വെച്ചായിരുന്നു Conference. എന്റെ കൂടെ എന്റെ ഏട്ടനും വന്നിരുന്നു. രാഷ്ട്രപിതാവിന്റെ നാട്ടിലേയ്ക്കുള്ള ആ സന്ദര്‍ശനം നല്ല അനുഭവമായിരുന്നു.
                      ഡിപ്പാര്‍ട്ട്മെന്റിന്റെ Technical Fest ആയ XTRONICON 2010 ഏപ്രില്‍ 22, 23 തിയ്യതികളില്‍ വളരെ ഭംഗിയായി നടന്നതും സന്തോഷം നല്‍കുന്നു. സജീഷ് സാര്‍ ആയിരുന്നു Staff Coordinator. അവസാന വര്‍ഷ വിദ്യാര്‍ത്ഥി നവനീ‍ത് ആയിരുന്നു Student Coordinator. അതിനായി സജീഷ് നടത്തിയ പ്രയത്നം മറക്കാന്‍ കഴിയില്ല്ല. പിന്നെ, എല്ലാ Students & Staff ഒത്തൊരുമയോടെ നടത്തിയ ആ പരിപാടി ജ്യോതിയുടെ ചരിത്രത്തിലെ ചിതല്‍ പിടിക്കാത്ത ഒരു അദ്ധ്യായമായിത്തീര്‍ന്നു. National University of Singapore ലെ റോബോട്ടിക്സ് വിഭാഗം തലവന്‍ ശ്രീ. പ്രഹ്ലാദ് വടക്കേപ്പാട്ട് ആയിരുന്നു പരിപാടി ഉദ്ഘാടനം ചെയ്തത്. അദ്ദേഹവും സംഘവും അവതരിപ്പിച്ച "Robotics Show" ഒരു വലിയ വിജയമായി. Prasad EFX ടീം അവതരിപ്പിച്ച Reveal the Reel എന്ന പരിപാടിയും മറക്കാന്‍ കഴിയില്ല. Paper Presentation Contest ന് Judge  ആയി എന്റെ ഏട്ടനും വന്നിരുന്നു. Add Making, Management Games, Biomedical EXPO, Gadget Expo എന്നിവയും രണ്ട് ദിവസത്തെ പരിപാടിയ്ക്ക് മിഴിവേകി. ഈ പരിപാടിയ്ക്കായി Students & Staff കാണിച്ച ഒത്തൊരുമയാണ് ഏറ്റവും വലിയ കാര്യം. ഈ പരിപാടിയ്ക്കായി ഞാനും നിധിന്‍ സാറും മൂന്ന് ദിവസം കോളേജ് ഹോസ്റ്റലില്‍ നിന്നു. രാത്രിയില്‍ Students ന്റെ ഒപ്പം കോളേജില്‍ നിന്നു. കാവി മുണ്ടും ടീ ഷര്‍ട്ടും ഇട്ട് കോളേജിലും ഡിപ്പാര്‍ട്ട്മെന്റിലും ഒക്കെ രാത്രി  മുഴുവന്‍ ഓരോ കാര്യത്തിന് നടന്നിരുന്നതൊന്നും ഒരിക്കലും മറക്കില്ല്ല.
                             അവസാനവര്‍ഷ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ കുറച്ചുനാള്‍ പഠിപ്പിക്കുകയും, സജീഷ് പോയതിന് ശേഷം അവസാനവര്‍ഷ AEI Students ന്റെ Class Tutor ആവുകയും ചെയ്തു.
                             കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍, സംഭവിച്ച ഒരു ചെറിയ അപകടവും ഇപ്പോള്‍ ഓര്‍മ്മ വരുന്നു. ഒരു ദിവസം ഞാനും അപ്പുവും (ശരത് - എന്റെ Cousin ആണ്) കൂടെ ബൈക്കില്‍ വരുമ്പോള്‍ ഉണ്ടായ ഒരു അപകടം. എന്റെ ബൈക്ക് അപ്പുവാണ് ഓടിച്ചിരുന്നത്. ഓടിക്കൊണ്ടിരിക്കുന്ന വണ്ടിയുടെ മുന്‍പിലേയ്ക്ക് റോഡിന്റെ ഒരു വശത്തെ കുറ്റിച്ചെടികള്‍ക്കിടയില്‍ നിന്നും ഒരു കുറുക്കന്‍ (കുറുക്കനാണെന്ന് പിന്നീട് നാട്ടുകാര്‍ പറഞ്ഞപ്പോഴാണ് അറിഞ്ഞത്) ചാടി. വണ്ടി മറയുകയും അപ്പുവിന്‌ സാരമായ പരിക്കുകള്‍ പറ്റുകയും ചെയ്തു. ഭാഗ്യത്തിന് എനിയ്ക്ക് കാര്യമായിട്ടൊന്നും പറ്റിയില്ല. വണ്ടിയ്ക്കും അല്‍പ്പം കേടുപാടുകള്‍ പറ്റി. അപ്പുവിന് ഒരു മാസത്തോളം വീട്ടില്‍ വിശ്രമിക്കേണ്ടി വന്നു.
                              മെയ് മാസത്തില്‍ ഇവിടെ ഞങ്ങള്‍ക്ക് വെക്കേഷന്‍ ആണ്. ആ സമയത്ത് NIT Calicut ല്‍ നടന്ന Faculty Development Program on Nano Electronics ല്‍ പങ്കെടുത്തിരുന്നു. എന്നെക്കൂടാതെ നിധിന്‍ സാര്‍, ദൃശ്യമിസ്സ്, പിഷാരോടി സാര്‍, ഷൈനു മിസ്സ്, ജിലു മിസ്സ് എന്നിവരും പങ്കെടുത്തിരുന്നു. ഏട്ടന് വെക്കേഷന്‍ ആയിരുന്നതിനാല്‍ ഞാനും നിധിന്‍ സാറും പിഷാരോടി സാറും ഏട്ടന്റെ കോട്ടേഴ്സില്‍ ആണ് താമസിച്ചത്. ഭക്ഷണം NIT യിലും. രണ്ടാ‍ഴ്ചത്തെ ആ പരിപാടി ഒരുപാട് നല്ല സുഹൃത്തുക്കളെ ഞങ്ങള്‍ക്ക് സമ്മാനിച്ചു. അതിനിടയില്‍ വയനാട്ടിലേയ്ക്ക് പരിപാടിയുടെ ഭാഗമായി വയനാട്ടിലേയ്ക്ക് ഒരു Trip ഉണ്ടായിരുന്നു. ഞാനും നിധിന്‍ സാറും അതിന് പോയിരുന്നു. മറ്റുള്ളവര്‍ക്ക് മറ്റെന്തോ അസൌകര്യങ്ങള്‍ ഉണ്ടായിരുന്നു. അവിടെ ചെന്നപ്പോള്‍ നാലാം സെമസ്റ്റര്‍ AEI ലെ Boys നെ അവിടെ വെച്ച് കണ്ടു. അവരെത്തന്നെ, അന്ന് വൈകുന്നേരം കോഴിക്കോട് ബീച്ചില്‍ വെച്ച് കണ്ടെന്ന് പിന്നീട് ദൃശ്യ മിസ്സ് പറഞ്ഞു.
                            മാനേജ് മെന്റും പ്രിന്‍സിപ്പാളും തന്നിരുന്ന സഹായങ്ങളും മറക്കുന്നില്ല. ടീച്ചര്‍മാര്‍ പ്രിന്‍സിപ്പാളുടെ റൂമിന്റെ മുന്നില്‍ കാത്തുനില്‍ക്കരുതെന്നും എന്താവശ്യം ഉണ്ടെങ്കിലും അനുവാദം ചോദിക്കാതെ തന്നെ കയറി വരാമെന്നും മുന്നിലെ കസേരകളില്‍ വന്നിരിക്കണം എന്നുമൊക്കെ പ്രിന്‍സിപ്പള്‍ സാര്‍ പറഞ്ഞിട്ടുണ്ട്.
                          കാലത്തിന്റെ ഓര്‍മ്മകളില്‍ ചിതലരിക്കാതെ, എക്കാലവും എന്റെ മനസ്സിന്റെ ആദ്യതാളുകളില്‍ തന്നെ ഈ ഒരു വര്‍ഷത്തിന് സ്ഥാനമുണ്ട്.

Sunday, July 4, 2010

വീണ്ടും ഹര്‍ത്താല്‍.....

“ഹര്‍ത്താലിന്റെ സ്വന്തം നാട്ടില്‍” വീണ്ടും ഹര്‍ത്താല്‍... അതും ഒരാഴ്ചയ്ക്കുള്ളില്‍ ഒരേ കാര്യത്തിന് ഒരേ പാര്‍ട്ടിയുടെ ഹര്‍ത്താല്‍... പക്ഷെ ഇക്കുറി മറ്റൊരു പാര്‍ട്ടിയും കൂടെ ഉണ്ട്... അവരുടെ വക ഭാരത ബന്ദ് !!!!!.
                             ഭരിക്കുന്ന പാര്‍ട്ടി, ഭരിക്കുന്നതിന് പകരം ഭരണസ്തംഭനം ആണ് നടത്തുന്നത്. അതും 7 ദിവസത്തിനുള്ളില്‍ രണ്ട് തവണ. കഷ്ടം !!!!! ഇന്ധനവിലവര്‍ദ്ധനവില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ആഴ്ച കേരളത്തില്‍ മാത്രം ഇടതു പക്ഷ സംഘടനകള്‍ ഹര്‍ത്താല്‍ നടത്തി. വീണ്ടും അതേ കാര്യത്തിന് ഇടതു പക്ഷ സംഘടനകള്‍ “ഭാരത ഹര്‍ത്താലി“ന് ആഹ്വാനം നടത്തി. കേരളത്തെ ഒഴിവാക്കിയതുമില്ല. അതില്‍ ഒരു മുതിര്‍ന്ന നേതാവ് പറഞ്ഞതിപ്രകാരവും - “ കേരളത്തിലെ ജനങ്ങള്‍ രണ്ട് ഹര്‍ത്താലുകള്‍ നടത്താന്‍ കഴിവുള്ളവരത്രെ. “
                        ത്രിപുരയില്‍ ഇതേ കാര്യത്തിന് കഴിഞ്ഞ ആഴ്ച ഹര്‍ത്താല്‍ നടത്തിയിരുന്നു. അവിടുത്തെ മുഖ്യമന്ത്രിയും മുതിര്‍ന്ന പി.ബി അംഗവും ആയ ശ്രീ. മണിക്‌ സര്‍ക്കാര്‍ പറഞ്ഞതിപ്രകാരം - “ഒരേ കാര്യത്തിന് രണ്ട് തവണ ജനങ്ങളെ ബുദ്ധിമുട്ടിക്കാന്‍ പറ്റില്ല. അതുകൊണ്ട് അവിടെ ഇടതു പക്ഷ സംഘടനകള്‍ ഹര്‍ത്താല്‍ നടത്തില്ല”. ആ നിലപാടിനെ ഞാന്‍ ബഹുമാനിക്കുന്നു.
                         അധികാരതിമിരം ബാധിച്ച കേരളത്തിലെ മന്ത്രിമാരോട് ഇതേ പറയാനുള്ളൂ‍. നിങ്ങളെ തിരഞ്ഞെടുത്ത അതേ ജനങ്ങള്‍ക്ക് നിങ്ങളെ പുറത്താക്കാനും അധികാരമുണ്ട്.
                           പക്ഷെ, അത് അഞ്ച് വര്‍ഷം കൂടുമ്പോള്‍ മാത്രമെന്നുള്ളത് ഇവിടുത്തെ ജനങ്ങള്‍ക്ക് കിട്ടിയ ശാപം ആണ്.

Saturday, June 26, 2010

മറ്റൊരു ഹര്‍ത്താല്‍ കൂടി......

ഇന്ധനവിലവര്‍ദ്ധനവില്‍ പ്രതിഷേധിച്ച് ഇന്ന് (26/06/2010) മറ്റൊരു ഹര്‍ത്താല്‍ കൂടി...... ഹര്‍ത്താലുകള്‍ ആഘോഷമാക്കി മാറ്റുന്ന മലയാളിയുടെ പ്രവണത കൂടി വരുന്നതില്‍ എനിയ്ക്കും പങ്കുണ്ടെന്ന് എനിയ്ക്ക് മനസ്സിലായി....... ജ്യോതി എഞ്ചിനീയറിംഗ് കോളേജില്‍ രണ്ടാം ശനിയാഴ്ചയും നാലാം ശനിയാഴ്ചയും അവധിയാണ്... എന്നാല്‍ അടുത്ത ശനിയാഴ്ച “സെന്റ് തോമസ് ഡേ“ ആയതിനാല്‍ അവധിയാണ്... അതിന് പകരം ഇന്ന് പ്രവര്‍ത്തി ദിവസം ആണെന്ന് ഇന്നലെ നോട്ടീസ് വന്നു.... ഇങ്ങനെ പ്രവര്‍ത്തിദിവസം ആക്കുന്നതെല്ലാം ഒരു 2-3 ദിവസങ്ങള്‍ മുന്‍പെങ്കിലും അറിയിക്കണമായിരുന്നു.... എന്നും വീട്ടില്‍ നിന്ന് പോയി വരുന്ന എന്നെ അതത്ര ബാധിക്കില്ല എന്നുള്ളത് ശരി തന്നെ.... എന്നാല്‍ ഹോസ്റ്റലില്‍ താമസിക്കുന്നവരെല്ലാം ഇന്നലെ വീ‍ട്ടില്‍ പോ‍കണമെന്ന് കരുതിയവരുമാ‍ണ്..... ചിലര്‍ ലീവ് കൊടുത്തിട്ട് പോകുകയും ചെയ്തൂ... ഇന്നലെ വൈകീ‍ട്ടാണ് ഇന്ധനവിലവര്‍ദ്ധനവില്‍ പ്രതിഷേധിച്ച് ഇടതുപക്ഷസംഘടനകള്‍ “ഹര്‍ത്താലിന്റെ സ്വന്തം നാ‍ട്ടില്‍“ ഹര്‍ത്താലിന്‌ ആഹ്വാനം നടത്തിയത്.....  ഇന്നും കോ‍ളേജില്‍ പോകണമല്ല്ലോ എന്ന ചിന്തയോടെ ആണ് ഇന്നലെ വീ‍ട്ടിലെത്തിയത്... വീട്ടിലെത്തിയപ്പോള്‍ ആണ് ഇന്ന് ഹര്‍ത്താല്‍ ആണെന്നും പോകാന്‍ പറ്റില്ല എന്നും മനസ്സിലായത്.... കോളേജ് ബസ്സ് ഓടിക്കാന്‍ പറ്റാത്തത് കൊണ്ട് കോളേജിന് അവധിയും ആണ്.... അങ്ങനെ വീണുകിട്ടിയതായി ഈ അവധി.....
                          ഹര്‍ത്താലുകളെ അവധിദിവസങ്ങളും ആഘോഷദിവസങ്ങളും ആക്കി മാറ്റുന്ന ഞാനുള്‍പ്പെടെയുള്ളവരുടെ ചിന്താഗതിയ്ക്ക് മാറ്റം സംഭവിച്ചേ മതിയാകൂ........

Tuesday, June 22, 2010

ലോകകപ്പ് ഫ്ലക്സ് യുദ്ധം

ദക്ഷിണാഫ്രിക്കയില്‍ ലോകകപ്പ് അതിന്റെ രണ്ടാം റൌണ്ടിലേയ്ക്ക് കടക്കുകയാണ്. അതിന്റെ ആവേശം കേരളത്തില്‍ അങ്ങോളമിങ്ങോളം അലയടിക്കുകയാണ്.
                 വിവിധ രാജ്യങ്ങളുടെ ഫാന്‍സ് അസോസിയേഷനുകള്‍ മത്സരിച്ച് കേരളത്തില്‍ ഫ്ലക്സ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നുമുണ്ട്. ആര്‍ക്കുവേണ്ടി ? ആരും ആലോചിക്കുന്നുമില്ല. പരസ്പരം പ്രകോപനങ്ങള്‍ സൃഷ്ടിക്കുന്ന വാചകങ്ങള്‍ എല്ലാവരും എഴുതിയിട്ടുമുണ്ട്. ഇതാണോ യഥാര്‍ത്ഥ Sportsman Spirit ? ടീമുകളോടും കളിക്കാരോടുമുള്ള ഇഷ്ടം മനസ്സിലാകുന്നു. പക്ഷെ, എന്തോ ഇത് എനിയ്ക്ക് മനസ്സിലാകുന്നില്ല.
                   അര്‍ജന്റീന, ബ്രസീല്‍ എന്നീ ടീമുകള്‍ക്കാണ് ഏറ്റവും കൂടുതല്‍ ഫ്ലക്സ് ബോര്‍ഡുകള്‍. മറഡോണ പുകവലിക്കുന്ന(ചുരുട്ട് പോലെ എന്തോ ആണ്)ഒരു ഫ്ലക്സ് ബോര്‍ഡും, വായടക്കടാ എന്ന് എതിര്‍കളിക്കാരോടുള്ള വാചകവും ഒരു അര്‍ജന്റീന ടീമീന്റെ ഒരു വലിയ ബോര്‍ഡില്‍ വഴിവക്കിലെവിടെയോ കണ്ടു. ബ്രസീല്‍ ടീമും ഇത്തരത്തില്‍ (അതില്‍ പുകവലിക്കുന്ന ആരെയും കണ്ടില്ല) പ്രകോപ്പിച്ച് ഫ്ലക്സ് ബോര്‍ഡുകള്‍ കണ്ടു.
                     ഫ്ലക്സ് പ്രിന്റ് ചെയ്യുന്ന ഒരു കടയില്‍ ഇപ്പോള്‍ നടന്ന ഒരു സംഭവം മനസ്സില്‍ ചിരിയുണര്‍ത്തി. ഒരു നാട്ടിലെ ബ്രസീല്‍, അര്‍ജ്ജന്റീന ഫാന്‍സ് അസോസിയേഷനുകാര്‍ ഒരേ സമയം കടയില്‍ എത്തി. ഫ്ലക്സ് ഡിസൈന്‍ ചെയ്യുന്നതിനിടയില്‍ രണ്ട് കൂട്ടരും ഒരുമിച്ചായതിനാ‍ല്‍, അതില്‍ പ്രിന്റ് ചെയ്യാനുള്ള വാചകങ്ങള്‍ മാറ്റി മാറ്റി പറയാന്‍ തുടങ്ങി. അവസാനം കടക്കാരന്‍, രണ്ട് കൂട്ടരോടും പിന്നീട് വേറെ വേറെ സമയങ്ങളില്‍ വരാ‍ന്‍ പറഞ്ഞത്രെ.
                      പ്ലാസ്റ്റിക്ക് എന്ന വസ്തുവിന്റെ ദോഷങ്ങള്‍ അനുഭവിച്ച് കൊണ്ടിരിക്കുന്ന ഒരു തലമുറയാണ് ജീവിച്ചിരിക്കുന്നത്. അടുത്ത തലമുറയുടെ ശാപം ഫ്ലക്സ് ബോര്‍ഡുകള്‍ ആയിരിക്കും എന്നതില്‍ സംശയമില്ല.........

അവസാന വര്‍ഷ ബി.ടെക്ക് പരീക്ഷ - കാലിക്കറ്റ് സര്‍വ്വകലാശാല 2010

കാലിക്കറ്റ് സര്‍വ്വകലാശാലയുടെ അവസാന വര്‍ഷ ബി.ടെക്ക് പരീക്ഷ ഇപ്പോള്‍ അവസാനഘട്ടത്തിലാണ്. ചില ബ്രാഞ്ചുകളുടെ പരീ‍ക്ഷകള്‍ കഴിഞ്ഞിരിക്കുന്നു.
                       പരീക്ഷ എന്നാല്‍ കുട്ടികളെ ബുദ്ധിമുട്ടിക്കാനുള്ളതല്ല എന്ന് സര്‍വ്വകലാ‍ശാലക്കകത്തിരിക്കുന്നവര്‍ ഓര്‍ത്താല്‍ നല്ലതായിരിക്കും. പരീക്ഷ നടന്ന് കഴിഞ്ഞാല്‍ പോലും സര്‍വ്വകലാശാല പരീക്ഷ റദ്ദാക്കും. ചോദ്യപേപ്പറുകള്‍ ചിലപ്പോള്‍ ഫാക്സ് ഒക്കെ ആയിട്ടായിരിക്കും വരുന്നത് തന്നെ.
                        ഈയിടെ നടന്ന പരീക്ഷയില്‍ Applied Electronics & Instrumentation വിഭാഗത്തിന്റെ AI04 802 Analaytical Instrumentation എന്ന പരീക്ഷയെക്കുറിച്ച് കുറച്ചധികം പറയാനുണ്ട്. പരീക്ഷ മുന്‍ നിശ്ചയിച്ച ദിവസം തന്നെ നടന്നു. എന്നാല്‍ ചോദ്യപേപ്പര്‍ വന്നത് ഫാക്സ് ആയിട്ടാണത്രെ. ചോദ്യപേപ്പറിലെ ചോദ്യങ്ങള്‍ വായിച്ചെടുക്കാന്‍ മൂന്ന് കണ്ണുകള്‍ ഉണ്ടെങ്കില്‍ പോലും പണിപ്പെടും. അങ്ങനെ പരീക്ഷയൊക്കെ കുട്ടികള്‍ വളരെ കഷ്ടപ്പെട്ട് എഴുതി. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം പരീക്ഷ Reshedule ചെയ്ത് പുതിയ ഒരു തിയ്യതി സര്‍വ്വകലാശാലയുടെ വെബ് സൈറ്റില്‍ ഒരു അറിയിപ്പ് കണ്ടു. മുന്‍പ് എഴുതിയ പരീക്ഷ റദ്ദാക്കിയോ എന്നോ മറ്റൊന്നും അതിലില്ല താനും. ഏഴോ എട്ടോ പരീക്ഷകള്‍ Reshedule ചെയ്ത ലിസ്റ്റില്‍ ഉണ്ടായിരുന്നു. പിറ്റേന്ന്, ആ അറിയിപ്പ് മാറ്റം വരുത്തി. അതില്‍, ഈ പറഞ്ഞ AI04 802 Analaytical Instrumentation എന്ന പരീക്ഷ ഇല്ലായിരുന്നു. അതായത് പരീക്ഷ റദ്ദാക്കാനുള്ള തീരുമാനം റദ്ദാക്കി.
               AI04 802 Analaytical Instrumentation നെക്കുറിച്ച് പറഞ്ഞ സ്ഥിതിയ്ക്ക് ME04 803 Mechatronics and Machine controls എന്ന പരീക്ഷയെക്കുറിച്ച് പറയാതിരിക്കാന്‍ പറ്റില്ല.  പരീക്ഷാഹാളില്‍ ചോദ്യപേപ്പര്‍കിട്ടിയ വിദ്യാര്‍ത്ഥികള്‍ ഞെട്ടിപ്പോയി. എഴുപത് ശതമാനത്തില്‍ അധികം ചോദ്യങ്ങള്‍ സിലബസിന് പുറത്ത് നിന്നാണ്. പരീക്ഷ റദ്ദാക്കുകയും വീണ്ടും നടത്തുകയും ചെയ്തു. അതിനുള്ള അറിയിപ്പ് സര്‍വ്വകലാശാല വെബ് സൈറ്റില്‍ കണ്ടപ്പോള്‍ വിഷമം തോന്നിപ്പോയി. ME04 803 Mechatronics and Machine controls എന്നതിന് പകരം ME04 803 Mechatromin and Machine controls എന്നാണ് എഴുതിയിരുന്നത്. രണ്ടിലും ഉള്ള Spelling ശ്രദ്ധിക്കുക.
                    നേരായ രീതിയില്‍ പരീക്ഷ നടത്തുകയാണെങ്കില്‍ ഇത്രയൊക്കെ ബുദ്ധിമുട്ടുകള്‍ ഉണ്ടോ ? ആര്‍ക്കോ വേണ്ടി, യാതൊരു ഉത്തരവാദിത്വവും ഇല്ലാതെ, ചോദ്യപേപ്പറുകള്‍ ഫാക്സ് അയച്ചും സിലബസിന് പുറത്തെ ചോ‍ദ്യങ്ങള്‍ ചോദിച്ചും വിദ്യാര്‍ത്ഥികളെ വീ‍ണ്ടും വീണ്ടും സര്‍വ്വകലാശാല കളിയാക്കിക്കൊണ്ടിരിക്കുകയാണ്.
                പരീക്ഷകള്‍ വൈകിക്കുന്നതില്‍ ഈ സര്‍വ്വകലാശാല പണ്ടേ പ്രശസ്തമാണ്. അത് ഒഴിവാക്കുന്നതിനായി, യാതൊരു മുന്നറിയിപ്പുമില്ലാതെ Supplementary പരീക്ഷകള്‍ സര്‍വ്വകലാശാല വേണ്ടെന്നു വെച്ചു. ഇപ്പോള്‍ ഒരു വിഷയത്തില്‍ പരാജയപ്പെട്ടാല്‍, അടുത്ത വര്‍ഷമേ എഴുതാന്‍ കഴിയൂ. ഇത് യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് അവര്‍ നടത്തിയെതെന്നോര്‍ക്കുക. എന്നിട്ട് പോലും പരിക്ഷകള്‍ വൈകുന്നത് തടയാന്‍ അധികൃതര്‍ക്കാകുമോ എന്ന് കണ്ടറിയാം.
                          യാതൊരു ആത്മാര്‍ത്ഥതയുമില്ലാത്തെ ഒരു പറ്റം ആളുകള്‍ വെറുതെ ആര്‍ക്കോ വേണ്ടി, എപ്പൊഴെങ്കിലും പരീക്ഷകള്‍ നടത്തുന്നു. എഴുതിക്കഴിഞ്ഞാല്‍ പോലും യാതൊരു ഉറപ്പുമില്ലാത്ത ഈ പരീക്ഷകള്‍ക്കെതിരെ പ്രതികരിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
                           എങ്കിലും, ഉത്തരക്കടലാസിന്റെ ആദ്യത്തെ പേജില്‍  ബാര്‍കോഡ് ഉപയോഗിച്ച് ഫാള്‍സ് നമ്പറിംഗ് എളുപ്പം ആക്കാനുള്ള നീക്കം അഭിനന്ദനീയം തന്നെ. എന്നാലും, ഇതൊക്കെ നേരായ രീതിയില്‍ നടത്തിയാല്‍ മതിയായിരുന്നു.

Sunday, June 20, 2010

യാത്രയയപ്പ്

ജ്യോതി എഞ്ചിനീയറിംഗ് കോളേജിലെ ആദ്യത്തെ Applied Electronics & Instrumentation ബാച്ച് വിദ്യാര്‍ത്ഥികള്‍ പുറത്തിറങ്ങുകയായി. അവര്‍ക്ക് ഇന്നലെ മൂന്നാംവര്‍ഷ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ ഒരു യാത്രയയപ്പ് നടത്തുകയുണ്ടായി.
                        ഉച്ചയ്ക്ക് 12:15ന് ആണ് പരിപാടികള്‍ ആരംഭിച്ചത്. ഉച്ചഭക്ഷണത്തിന് പ്രിന്‍സിപ്പാള്‍, തോമസ് മാത്യു സാര്‍, റോയ് ഫാദര്‍ എന്നിവരേയും വിളിച്ചിരുന്നു. പിരിഞ്ഞു പോകുന്ന ഓരോരുത്തരേയും പേര് വിളിച്ച് റോസ് പൂ നല്‍കിക്കൊണ്ടാണ് പരിപാടി ആരംഭിച്ചത്. പലരുടേയും പേര് വിളിക്കുമ്പോള്‍ അവരുടെ ഇരട്ട പേരുകളുമൊക്കെ കൂട്ടുകാര്‍ ഉറക്കെ വിളിക്കുന്നത് കേട്ടു. തലമുടിയില്‍ കൂടുതല്‍ സ്ട്രോ കുത്തിക്കയറ്റുന്ന കളിയും, ഈര്‍ക്കിള്‍ ഉപയോഗിച്ച് കൂടുതല്‍ പോളോ കോര്‍ത്തെടുക്കുന്ന കളിയും, ഒരു വിഷയം കൊടുത്ത് അതിന്റെ അവതരണവും ഒക്കെ അവരെക്കൊണ്ട് ജൂനിയേര്‍സ് ചെയ്യിച്ചു.
                     യാത്രയയപ്പ് നടക്കുകയാണെന്നും എന്തെങ്കിലും പറയണമെങ്കില്‍ എന്നെ വിളിച്ചാല്‍ മതിയെന്നും ഞാന്‍ സജീഷിന് മെസ്സേജ് അയച്ചപ്പോള്‍ എന്നെ സജീഷ് വിളിച്ചു. മൊബൈല്‍ ലൌഡ് സ്പീക്കര്‍ മോഡില്‍ ഇട്ട് എല്ലാവരോടും സജീഷ് സംസാരിച്ചു. ടെക്നോളജിയുടെ വികസനം എത്ര വലുതെന്ന് എനിക്കപ്പോള്‍ തോന്നി.
                    അതിന് ശേഷം കുറേ പേര്‍ അവരവരുടെ അനുഭവങ്ങള്‍ പങ്കുവെച്ചു. ആദ്യവര്‍ഷത്തില്‍ എല്ലാവരും ഒത്തൊരുമയോടെ ആയിരുന്നെന്നും പിന്നീട് അത് എവിടെ വെച്ചോ നഷ്ടപ്പെട്ടു എന്നൊക്കെ ചിലര്‍ പറഞ്ഞു. പക്ഷെ എന്തെങ്കിലും പ്രശ്നങ്ങള്‍ സംഭവിച്ചാല്‍ എല്ലാവരും ഒത്തൊരുമയോടെ നില്‍ക്കാറുണ്ടായിരുന്നു എന്നൊക്കെ പലരും പറഞ്ഞു. എവിടെ വെച്ച്, എങ്ങനെ ഈ ഒത്തൊരുമ നഷ്ടപ്പെട്ടു ? അറിയില്ല- ആര്‍ക്കൂം അതിനുള്ള കാരണം. മനുഷ്യന്‍ ഒരു സാമൂ‍ഹ്യജീവിയാണെന്നുള്ള കാര്യം മറക്കാതിരിക്കൂക.  ടൂര്‍, പ്രൊജക്റ്റ് എന്നിവയാണ് ഏറ്റവും കൂടുതല്‍ ആസ്വദിച്ചതെന്നും പറഞ്ഞു. അവര്‍ക്കൊപ്പം ഇവിടെ വന്ന് അവരോടൊപ്പം തന്നെ ഇവിടെ നിന്ന് പോകുന്ന (പി.എച്ച്.ഡി പഠനത്തിന്) പോകുന്ന വിവേക് സാറിനോടുള്ള അവരുടെ അടുപ്പം എത്രയെന്ന് എനിയ്ക്ക് ഇന്നലെ ആണ് മനസ്സിലായത്. എഞ്ചിനീയറിംഗിന് വരണമെന്നൊന്നും കരുതിയിരുന്നില്ല എന്നും, കിട്ടിയപ്പോള്‍ വന്നതാണ് എന്നും ചിലരൊക്കെ പറയുന്നത് കേട്ടു.
                     വിദ്യാര്‍ത്ഥികളില്‍ ആരോ ഒരാള്‍ പറഞ്ഞത് ഞാന്‍ ഓര്‍ക്കുന്നു. ആരും ഒരു പിരിഞ്ഞുപോകുന്ന ഒരു അവസ്ഥയില്‍ അല്ല ഇരിക്കുന്നതെന്നും എന്നും കാണുന്നത് മാത്രമേ ഇല്ലാതാവുന്നുള്ളും എന്നൊക്കെ പറഞ്ഞു. മൊബൈല്‍, ഇമെയില്‍, ഓര്‍ക്കുട് എന്നിവയൊക്കെ ഉള്ളപ്പോള്‍ ആ പറഞ്ഞത് ശരിയാണെന്ന് എനിയ്ക്കും തോന്നി. പണ്ടൊക്കെ യാത്രയയപ്പ് ചടങ്ങുകളില്‍ ചിലരൊക്കെ കരച്ചിലടക്കാന്‍ പാടുപെട്ടിരുന്നു എന്നത് ഞാന്‍ ഓര്‍ക്കുന്നു.
                    വിവേക് സാര്‍, സംസാരിച്ചപ്പോള്‍ ഒരു കാര്യം സൂചിപ്പിച്ചു - എല്ലാവരും എല്ലാ പേപ്പറും പാസ് ആയില്ലല്ലോ എന്ന വിഷമം സാര്‍ പങ്കുവെച്ചു. പിന്നെ, ആരൊക്കെയോ യാത്രയയപ്പിന് വന്നില്ലല്ലോ എന്നും പറഞ്ഞു. ഞാന്‍ നേരത്തെ പറഞ്ഞ ഒത്തൊരുമയില്ലായ്മയായിരുന്നോ എതിനുള്ള കാരണം എന്ന് എനിയ്ക്ക് തോന്നി.
                            അവരുടെ ഒരു ഫോട്ടോ ആല്‍ബം അവര്‍ വിവേക് സാറിന് നല്‍കി.
                     ഇനി പരിപാടി സംഘടിപ്പിച്ച ഇപ്പോഴെത്തെ മൂന്നാംവര്‍ഷ വിദ്യാര്‍ത്ഥികളോട് ഒരു വാക്ക് - പരിപാടി എല്ലാം നന്നായി. പക്ഷെ, നിങ്ങള്‍ അവരെ പഠിപ്പിച്ച ടീച്ചര്‍മാരെ സംസാരിക്കാന്‍ ക്ഷണിച്ചില്ല. ഒരു യാത്രയയപ്പ് വേദിയില്‍ അവരെ കുറിച്ച് കൂടുതല്‍ പറയാന്‍ അവരെ പഠിപ്പിച്ചവര്‍ക്കാകുമായിരുന്നു എന്ന് എനിയ്ക്ക് തോന്നുന്നു. അവരെ ഒരു വിഷയം പോലും പഠിപ്പിച്ചിട്ടില്ലാത്ത എനിയ്ക്ക് ഒന്നും തന്നെ പറയാന്‍ ഇല്ലായിരുന്നു എന്നത് വേറെക്കാര്യം.

ബ്ലോഗ്

ഒരു ബ്ലോഗ് തുടങ്ങാന്‍ എളുപ്പമാണ്... പക്ഷെ, അത് മുന്നോട്ട് കൊണ്ട് പോകല്‍ അത്ര എളുപ്പമല്ല എന്ന് എന്റെ മുന്‍പരിചയങ്ങളില്‍ നിന്ന്‌ മനസ്സിലായി. രണ്ടോ മൂന്നോ ബ്ലോഗുകള്‍ മുന്‍പ് ഞാന്‍ തന്നെ ആരംഭിച്ചിട്ടുണ്ട്. പക്ഷെ, പിന്നീട് അതിലേയ്ക്ക് തിരിഞ്ഞു നോക്കാന്‍ കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം. പക്ഷെ, ഇത് അങ്ങനെ ആവില്ല എന്ന് കരുതുന്നു. മുന്‍പും അങ്ങനെ തന്നെ ആണ് വിചാരിച്ചിരുന്നത്. എങ്കിലും, അങ്ങനെ സംഭവിക്കാതിരിക്കാന്‍ ഞാന്‍ പരമാവധി ശ്രമിക്കും.