Wednesday, August 4, 2010

മുണ്ടമുക(മുണ്ടായ) അയ്യപ്പക്ഷേത്രം

രണ്ട് ദിവസം മുന്‍പ് വൈകുന്നേരം വീട്ടിലേയ്ക്ക് വരുമ്പോൾ ചെറുതുരുത്തി പാലത്തിൽ ടോൾ ബൂത്തിന് സമീപം അൽപ്പം നേരം ബസ്സ് നിർത്തി. “മുണ്ടമുക(മുണ്ടായ)“  അയ്യപ്പക്ഷേത്രത്തിലെ കല്യാണ മണ്ഡപത്തിലേയ്ക്ക് വഴി കാണിക്കുന്ന ഒരു ബോർഡ് അവിടെ കണ്ടു.

*****************************

"കുഞ്ചുണ്ണി നമ്പൂതിരിപ്പാടി"ന്റെ ശിക്ഷാരീതി  എന്താണ് ?


കുറച്ച് കാലം മുൻപ് വരെ ഹൈസ്കൂൾ‌ക്ലാസുകളിലെ മലയാളം ചോദ്യപേപ്പറുകളിൽ സ്ഥിരമായി കണ്ടിരുന്ന ഒരു ചോദ്യമായിരുന്നു ഇത്. “ശ്രീ. വി.ടി ഭട്ടതിരിപ്പാടി“ ന്റെ “കണ്ണീരും കിനാവും“ എന്ന പുസ്തകത്തിലെ ഒരു ചെറിയഭാഗം ആണ് പഠിക്കാനുണ്ടായിരുന്നത്. ഞാനടക്കം ആ സിലബസ്സിൽ പഠിച്ചവർ ഇന്നും മറക്കാത്ത ഒരു ചോദ്യമാണിത്. പരിഹാസമനോഭാവത്തോടെയുള്ള "ചക്കകാട്ടൽ" പ്രയോഗം ഒക്കെ അതിൽ പഠിച്ചിട്ടുണ്ട്.

മുകളിൽ പറഞ്ഞ ചോദ്യത്തിന്റെ ഉത്തരം ഇതാണ്.....


"കഥകളിയിലെ കത്തിവേഷം മൂക്കത്തൊട്ടിക്കാറുള്ള മുഖപ്പൂപോലെ പച്ചച്ചാണകമുരുട്ടി എന്റെ മൂക്കത്തു പറ്റിച്ചു കൈമുട്ടുകൾ നിലത്തു മുട്ടുമാറ് നൂറുതവണ എന്നെ ഏത്തമിടിവിച്ചിട്ടുണ്ട്. അബദ്ധത്തിന് ആ പച്ചച്ചാണകത്തിന്റെ ഉരുള വീണുപോയാൽ അശ്രദ്ധ കൊണ്ടാണെന്നാരോപിച്ച് മുതുകത്ത് പ്രഹരിക്കുകയും ചെയ്യും." 
              
                                   

                       ഒരു വലിയ സാമൂഹിക വിപ്ലവത്തിന് വഴിമരുന്നിട്ട ഒരു മഹത് വ്യക്തിയ്ക്ക് മുകളില്‍ പറഞ്ഞ “മുണ്ടമുക (മുണ്ടായ)“ ക്ഷേത്രത്തിനോടും ക്ഷേത്രപരിസരത്തിനോടും ഒരിക്കലും മറക്കാൻ കഴിയാത്ത ബന്ധമുണ്ട്. അത് മറ്റാരുമല്ല - "വെള്ളിത്തിരുത്തിത്താഴത്ത് രാമൻ ഭട്ടതിരിപ്പാട് "എന്ന "ശ്രീ. വി.ടി. ഭട്ടതിരിപ്പാട്".
   
                          അദ്ദേഹത്തിന്റെ "കണ്ണീരും കിനാവും" എന്ന കൃതിയിലെ "ഗുരുകുലവിദ്യാഭ്യാസ"ത്തിൽ നിന്നും "വളർന്ന് വരുന്ന ഒരാത്മാവ്" എന്നതിൽ നിന്നും ഉള്ള ചെറിയ രണ്ട് ഭാഗങ്ങളാണ് പഠിക്കാനുണ്ടായിരുന്നത്. തിയ്യാടി പെൺകുട്ടി കണക്ക് ചോദിച്ചതും അതറിയാതെ ലജ്ജാവഹനായി ഇരുന്നതും ഒക്കെ അദ്ദേഹം അതിൽ പറഞ്ഞിട്ടുണ്ട്. പിന്നീട്‌ അദ്ദേഹം അതേ തിയ്യാടി പെൺകുട്ടിയുടെ ശിഷ്യത്വം സ്വീകരിച്ച് എഴുതാനും വായിക്കാനും പഠിച്ചു. മുകളിൽ പറഞ്ഞ "മുണ്ടമുക (മുണ്ടായ)" അയ്യപ്പക്ഷേത്രത്തിലെ ശാന്തിക്കാരനായിരിക്കുമ്പോൾ‌ ആണ് ഇതെല്ലാം ഉണ്ടായതെന്ന് അദ്ദേഹം പുസ്തകത്തിൽ പറയുന്നുണ്ട്. അമ്പലത്തിൽ പണപ്പായസം ഉണ്ടാക്കുന്നതിനായി ശർക്കര പൊതിഞ്ഞ് കൊണ്ട് വന്ന കടലാസിലെ പരസ്യത്തിലെ വാചകം  "മാൻമാർക്ക് കുട" എന്ന് വായിച്ചപ്പോൾ മനസ്സിൽ നിന്നും ആഹ്ലാദദ്ധ്വനി വിനിർഗ്ഗളിക്കുകയുണ്ടായി എന്നാണ് അദേഹം പറയുന്നത്. ആ തിയ്യാടി  പെൺകുട്ടി കൊളുത്തിയ കെടാവിളക്കാണ് പിൽക്കാലജീവിതത്തിൽ അദ്ദേഹത്തിന് മാർഗ്ഗനിർദ്ദേശം നൽകിയ മഹാജ്യോതിസ്സെന്ന് അദ്ദേഹം തന്നെ പറയുന്നു.

                    എന്റെ ഒരു ബന്ധു ഈ അയ്യപ്പക്ഷേത്രത്തിന് വളരെ അടുത്ത് താമസിക്കുന്നുണ്ട്. അവരുടെ വീട്ടിൽ ഈയിടെ പോയിരുന്നു. അന്ന് ആദ്യമായിട്ടാണ് അവിടെ പോകുന്നത്. അമ്പലത്തിന് സമീപം ഈ വീട് ചോദിക്കാനായി അവിടെ കണ്ട മറ്റൊരു വീട്ടിൽ കയറി. ആ വീടിന്റെ ഗേറ്റിൽ "തിയ്യാടി" എന്ന് എഴുതിയിട്ടുണ്ട്. "വി.ടി. ഭട്ടതിരിപ്പാടി"ന്റെ ജീവിതത്തിൽ വെളിച്ചം വീശിയ ആ തിയ്യാടിപ്പെൺകുട്ടിയുടെ വീടായിരുന്നു അത് എന്ന്  അതിനടുത്ത് താമസിക്കുന്ന എന്റെ ബന്ധുക്കൾ പറഞ്ഞ് തന്നു. ഭാരതപ്പുഴയുടെ തീരത്തുള്ള ആ ക്ഷേത്രവും ക്ഷേത്രപരിസരവും ഒക്കെ അന്ന് കണ്ടു.

                     എന്റെ മുത്തശ്ശന് വി.ടി യോടുള്ള അടുപ്പം ഞാൻ പറഞ്ഞ് കേട്ടിട്ടുണ്ട്. എന്റെ അച്ഛൻ ഇപ്പോഴും അവിടുത്തെ അദ്ദേഹത്തിന്റെ മകനോടും മറ്റും അടുപ്പം സൂക്ഷിക്കുന്നു.

                                         *****************************

                      അപ്പോഴേയ്ക്കും കോളേജ് ബസ്സ് കൊളപ്പുള്ളിയിൽ എത്തിയിരുന്നു. വീട്ടിലെത്തിയതിന് ശേഷം "വി.ടി യുടെ സമ്പൂർണ്ണ കൃതികൾ" എന്ന പുസ്തകം എടുത്ത് ഈ ഭാഗങ്ങളെല്ലാം ഒന്ന് കൂടെ വായിച്ചു. 

1 comment: