നിശ്ചല്‍ എന്ന ഫോട്ടോഗ്രാഫറെ അറിയാത്തവരായി മലയാളികള്‍ ആരും ഉണ്ടാവാന്‍ സാധ്യത ഇല്ല. കാണികള്‍ക്ക് ഇന്നും ഹരമായ “കിലുക്കം” എന്ന സിനിമയില്‍ ശ്രീ. ജഗതി ശ്രീകുമാര്‍ അവതരിപ്പിച്ച ആ കഥാപാത്രത്തെ ആരും മറന്ന് കാണാനിടയില്ല. ഹിന്ദി അറിയാത്തതിനാല്‍ വില്ലന്റെ അടി കൊണ്ട് ആശുപത്രിയില്‍ കിടക്കുന്ന രംഗം കാണാന്‍ ഇന്നും രസമാണല്ലോ.
രാംസിംഗ് എന്ന മലയാളി ഗൂര്‍ഖയേയും എല്ലാവരും കൈനീട്ടി സ്വീകരിച്ചതാണല്ലോ. “ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റ്“ എന്ന സിനിമയില്‍ ശ്രീ. മോഹന്‍ലാല്‍ അവതരിപ്പിച്ച ആ കഥാപാത്രവും ഹിന്ദി അറിയാതെ അബദ്ധങ്ങള്‍ വിളിച്ച് പറഞ്ഞതും നമ്മളാരും മറക്കാന്‍ സാധ്യത ഇല്ല. ഹിന്ദി മാത്രം അറിയുന്ന ആനയെ കൊണ്ട് ബുദ്ധിമുട്ടിലായ “ഗജകേസരിയോഗം” എന്ന സിനിമയിലെ ശ്രീ. ഇന്നസെന്റ് അവതരിപ്പിച്ച ആനപ്പാപ്പാനേയും എല്ലാവരും ഓര്‍ക്കുന്നുണ്ടാവും.
ഒരു ഹിന്ദി അധ്യാപകന്റെ മകനായ എനിക്ക് ഹിന്ദി അറിയാതെ പെട്ടുപോയ ഒരു സംഭവം ഈയിടെക്കുണ്ടായി. ഒരു കോണ്‍ഫറന്‍സിനായി ഈയിടെ “മുംബൈ” വരെ പോകാനിടയായി. ഞാനും അപ്പു(എന്റെ ചെറിയച്ഛന്റെ മകന്‍)വും കൂടെയാണ് പോയത്. അവിടെ ദാദര്‍ എന്ന സ്ഥലത്തു നിന്നും “വഡാല റോഡ്” എന്ന റെയില്‍വേ സ്റ്റേഷനിലേക്ക് ഞങ്ങള്‍ ടാക്സി വിളിക്കാനിടയായി. വൈകുന്നേരം ആയതിനാല്‍ ട്രാഫിക് ബ്ലോക്ക് കൂടുതല്‍ ഉള്ള സമയമായതിനാല്‍ ഒരുപാട് ബുദ്ധിമുട്ടിയിട്ടാണ് വണ്ടി കിട്ടിയത്. അത്യാവശ്യം വയസ്സ് തോന്നിക്കുന്ന ഒരാള്‍ ആണ് ഞങ്ങളെ കൊണ്ടു പോയത്. അദ്ദേഹത്തിന്റെ വാഹനത്തിന് അദ്ദേഹത്തേക്കാള്‍ പ്രായം കാണും. ഞങ്ങള്‍ പറഞ്ഞ “വഡാല റോഡ്” റെയില്‍വേ സ്റ്റേഷന് മുന്‍പില്‍ ഒരു ട്രാഫിക് സിഗ്നല്‍ ഉണ്ട്. അവിടെ എത്തിയപ്പോള്‍ അയാള്‍ എന്തോ ചോദിച്ചു. ഞങ്ങള്‍ ഇവിടെ ഇറങ്ങിക്കോളാം എന്നര്‍ത്ഥത്തില്‍ വണ്ടി സൈഡ് ആക്കാന്‍ ഞാന്‍ “ലെഫ്റ്റ്” എന്ന് പറഞ്ഞു. അതുകേട്ട അയാള്‍ എന്തോ പറഞ്ഞു. വണ്ടി നിര്‍ത്താതെ അയാള്‍ ഇടതു വശത്തേയ്ക്ക് ഓടിച്ചു പോയി. വണ്ടി “യു ടേണ്‍” ചെയ്ത് റെയില്‍വേ സ്റ്റേഷനുള്ളിലേയ്ക്ക് ആക്കിത്തരും എന്നാണ് ഞാനും അപ്പുവും വിചാരിച്ചത്. ഞങ്ങളത് പരസ്പരം പറയുകയും ചെയ്തു. സിറ്റി ആയതിനാലും റോഡില്‍ ഡിവൈഡര്‍ ഉള്ളതിനാലും കുറെ പോയിട്ടും “യു ടേണ്‍” എടുക്കാനുള്ള സ്ഥലം കാണാനില്ല. ഒരു രണ്ട് കിലോമീറ്ററിനടുത്ത് ദൂരം ആയപ്പോള്‍ അടുത്ത ട്രാഫിക് സിഗ്നലില്‍ എത്തി. അവിടെ വെച്ച് “എവിടെ പോകണം ?” എന്ന് ഡ്രൈവര്‍ ചോദിച്ചപ്പോള്‍ ഞങ്ങളൊരുമിച്ചാണ് ഞെട്ടിയത്. ഞാന്‍ വഡാല റോഡ് റെയില്‍വേ സ്റ്റേഷന്‍ എന്നും പറഞ്ഞതും അയാള്‍ വണ്ടി റോഡിന്റെ ഇടതു വശത്തേയ്ക്ക് ചേര്‍ത്ത് നിര്‍ത്തി. റെയില്‍വേ സ്റ്റേഷനില്‍ നിന്നല്ലേ ഞാന്‍ നിങ്ങളോട് എവിടെ പോകണം എന്ന് ചോദിച്ചത്. അപ്പോള്‍ നിങ്ങളല്ലേ “ലെഫ്റ്റ്” പോകാന്‍ പറഞ്ഞതെന്നും അത് കൊണ്ടല്ലേ ഞാന്‍ ഇതു വരെ പോന്നതെന്നും അയാള്‍ പറഞ്ഞു. ഹിന്ദിയിലാണെങ്കിലും ഞങ്ങള്‍ക്കതെല്ലാം മനസ്സിലായി. പിന്നെയും അയാള്‍ എന്തൊക്കെയോ പറഞ്ഞു. ഞങ്ങള്‍ക്കത് മനസ്സിലായില്ല. “കിലുക്കം” എന്ന സിനിമയില്‍ നിശ്ചലിന് സംഭവിച്ച പോലെ ഞങ്ങള്‍ക്ക് ഒന്നും അങ്ങോട്ട് പറയാന്‍ പറ്റിയില്ല. “ദുശ്മന്‍” എന്ന് പറഞ്ഞതിന് നിശ്ചലിന് അടികിട്ടിയെങ്കിലും ഒന്നും പറയാത്തതിനാലായിരിക്കാം ഞങ്ങള്‍ രക്ഷപ്പെട്ടത്. ഞങ്ങള്‍ അവിടെ ഇറങ്ങിയിട്ട് ആ അധികം പോയ ദൂരം മുഴുവന്‍ തിരിച്ച് നടന്നു. തിരിച്ച് നടക്കുന്നതിനിടയില്‍ “കിലുക്ക”വും “ഗാന്ധി നഗര്‍ സെക്കന്റ് സ്ട്രീറ്റും” “ഗജകേസരിയോഗ”വുമെല്ലാം ഞങ്ങള്‍ സംസാരിച്ചു. ആയുര്‍വ്വേദ ഡോക്റ്ററായ അപ്പു, ഹിന്ദി മാത്രം അറിയാവുന്ന രോഗി കാണാന്‍ വന്നാല്‍ എന്ത് ചെയ്യും എന്നൊക്കെ പറഞ്ഞു. എന്തായാലും ഒരു ഇരുപത് മിനുട്ട് നടന്നിട്ടാണ് റെയില്‍വേ സ്റ്റേഷനില്‍ എത്തിയത്.
ഇത്രയും പറഞ്ഞപ്പോള്‍ മറ്റൊരും സംഭവും കൂടെ ഓര്‍മ്മ വരുന്നു.
8-10 വര്‍ഷങ്ങള്‍ക്ക് മുന്‍പ്, അച്ഛനും മുത്തശ്ശനും കൂടെ മുംബൈ വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ പുറത്തേക്ക് കടക്കാനുള്ള വഴി കാണാനില്ല.
അച്ഛന്‍ അവിടെ കണ്ട ഒരു സെക്യൂരിറ്റിയോട് ഇങ്ങനെ ചോദിച്ചു.
“ബാഹര്‍ ജാനെ കെ ലിയെ രാസ്തെ കഹാം ഹെ ? (പുറത്തേക്ക് പോകാനുള്ള വഴി എവിടെയാണ് ?) “.
ഒരു ഭാഗത്തേക്ക് ചൂണ്ടിക്കാട്ടിയിട്ട്, ഒരു ചെറുചിരിയോടെ സെക്യൂരിറ്റിയുടെ മറുപടി മലയാളത്തില്‍ തന്നെ ഇങ്ങനെ ആയിരുന്നത്രെ.
“ നേരെ നടന്നാല്‍ മതി”.
വെള്ള മുണ്ടും ഷര്‍ട്ടും ധരിച്ച് അച്ചടിഭാഷയില്‍ ഹിന്ദി സംസാരിച്ച അച്ഛനെ ഒറ്റനോട്ടത്തില്‍ തന്നെ മലയാളിയാണെന്ന് മറ്റൊരു മലയാളിയായ അയാള്‍ക്ക് മനസ്സിലായി. ഇക്കാര്യം പറഞ്ഞ് ഞങ്ങള്‍ പിന്നീട് ഒരുപാട് ചിരിച്ചിട്ടുണ്ട്.
ഹിന്ദി സംസാരിക്കാനറിയാതെ പെട്ട് പോയ സംഭവം ഇനി സംഭവിക്കാതിരിക്കാന്‍ ഹിന്ദി പഠിക്കാന്‍ തീരുമാനിച്ചു. നടന്നാല്‍ ഭാഗ്യം.
“കിലുക്ക“ത്തില്‍ ശ്രീ.ജഗതി ശ്രീകുമാര്‍ പറഞ്ഞത് പോലെ
“മുജെ ഹിന്ദി നഹീം മാലും”