Sunday, December 18, 2011

ട്രാഫിക് പോലീസ്

ഈയിടെ തിരുവനന്തപുരത്ത് ഒരു ദിവസം പോകാനിടയായി. അവിടെ ചെന്നപ്പോള്‍ കേരളാ യൂണിവേഴ്സിറ്റിയില്‍ പോകേണ്ട ഒരു കാര്യം ഉണ്ടായിരുന്നു.

   അവിടുത്തെ കാര്യങ്ങള്‍ കഴിഞ്ഞ്, പുറത്ത് കടന്നു. റോഡ് മുറിച്ചു കടക്കാനായി നില്‍ക്കുമ്പോള്‍ ആണ് എന്റെ ഒരു സുഹൃത്ത് എന്നെ ഫോണ്‍ ചെയ്തത്. ഞാന്‍ ഫോണ്‍ എടുത്തു. സിഗ്നല്‍ ആയപ്പോള്‍ ഫോണില്‍ സംസാരിച്ചു കൊണ്ടു തന്നെ റോഡ് മുറിച്ച് കടന്നു. അപ്പുറത്തെത്തിയപ്പോള്‍ പിറകില്‍ നിന്ന് ഒരാള്‍ വിളിക്കുന്നു. തിരിഞ്ഞ് നോക്കിയപ്പോള്‍ അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു വനിതാ ട്രാഫിക് പോലീസ്. ഞാന്‍ കാര്യം ചോദിച്ചു.

അപ്പോള്‍ അവര്‍ എന്നോട് ചോദിച്ചു. “ നിങ്ങള്‍ ഈ ചെയ്തത് ശരിയാണോ ? “

     എനിക്ക് കാര്യം മനസ്സിലായില്ല. ഞാന്‍ കാര്യം ചോദിച്ചു. അപ്പോള്‍ അവര്‍ പറഞ്ഞു. “ഫോണില്‍ സംസാരിച്ച് കൊണ്ട് റോഡ് മുറിച്ച് കടക്കുന്നത് ശരിയാണോ ?. ഇനി അങ്ങനെ ചെയ്യരുത്.” വളരെ സൌഹാര്‍ദ്ദപരമായി പറഞ്ഞ് നിര്‍ത്തിയ അവര്‍ ഒരല്‍പ്പം ഗൌരവത്തോടെ ഇങ്ങനെയും കൂടെ പറഞ്ഞു. “ ഇപ്പോള്‍ പൊയ്ക്കോളൂ, ഇനി കണ്ടാല്‍, മൊബൈല്‍ ഞാന്‍ കസ്റ്റഡിയില്‍ എടുക്കും." 

  ആലോചിച്ചപ്പോള്‍ അവര്‍ പറഞ്ഞത് ശരിയാണ്. വാഹനം ഓടിക്കുമ്പോള്‍ മൊബൈലില്‍ സംസാരിക്കുമ്പോള്‍ ഉണ്ടാകുന്ന അപകട സാധ്യത തന്നെയാണ് റോഡ് മുറിച്ച് കടക്കുമ്പോള്‍ ഫോണില്‍ സംസാരിച്ചാലും ഉണ്ടാകുക. ആ വനിതാ പോലീസുകാരിയോട് വളരെയധികം ബഹുമാനം തോന്നി. ഒരു ക്ഷമ പറഞ്ഞ് ഞാന്‍ നടന്നു നീങ്ങി.