Sunday, March 25, 2012

സച്ചിന്റെ സെഞ്ചുറികൾ ഇന്ത്യയെ തോൽ‌പ്പിക്കുന്നുണ്ടോ ?

സച്ചിൻ ടെൻഡുൽക്കർ അന്താരാഷ്ട്ര ക്രിക്കറ്റിൽ 100 സെഞ്ചുറികൾ എന്ന അഭിമാനകരമായ നേട്ടത്തിന് ഉടമയായിരിക്കുകയാണല്ലോ... അദ്ദേഹത്തിന്റെ സെഞ്ചുറികൾ ഇന്ത്യയെ തോൽ‌പ്പിക്കുന്നു എന്ന് ഒരു ആരോപണം ഉയർന്നു വന്നിരിക്കുന്ന ഒരു കാലഘട്ടമാണല്ലോ ഇത്.


       ഏകദിനക്രിക്കറ്റിൽ ബംഗ്ലാദേശിനെതിരെ നേടിയ സെഞ്ചുറി അടക്കം 49 സെഞ്ചുറികൾ ആണ് അദ്ദേഹം നേടിയിരിക്കുന്നത്. അതിൽ 13 എണ്ണത്തിൽ മാത്രമാണ് ഇന്ത്യ തോറ്റിരിക്കുന്നത്.

അതിന്റെ സാഹചര്യങ്ങള്‍ ഒന്ന് പരിശോധിക്കാം.

1. സെഞ്ചുറി നമ്പർ 6 - 1996 മാർച്ച് 2 ന് ശ്രീലങ്കയുമായി നടന്ന മത്സരം. അതിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ സച്ചിന്റെ സെഞ്ചുറി(137)യുടെ മികവിൽ നിശ്ചിത 50 ഓവറിൽ 271 റൺസ് ആണ് എടുത്തത്. അസ്സറുദ്ദീൻ നേടിയ 72 റൺസും മഞ്ജരേക്കറുടെ 32 റൺസും, പിന്നെ 22 റൺസ് എക്സ്ട്രാസും ആണ് എടുത്ത് പറയാനുള്ളത്. മറുപടി ബാറ്റിംഗിൽ പ്രഭാകറുടെ ആദ്യത്തെ 4 ഓവറിൽ 47 റൺസ് ആണ് അടിച്ച് കൂട്ടിയത്. ഈ മത്സരത്തിൽ10 ഓവറിൽ 41 റൺസ് മാത്രം ആണ് സച്ചിൻ വഴങ്ങിയിട്ടുള്ളത്. (ശരാശരി 4.10) കുംബ്ലെ ഒഴികെ ബാക്കിയുള്ളവരുടെയെല്ലാം ശരാശരി 5 ന് മുകളിൽ. ഇതിൽ സച്ചിൻ കാരണമാണോ ഇന്ത്യ തോറ്റത് ? ശ്രീലങ്ക ലോകകപ്പ് നേടിയതും ഈ ടൂർണമെന്റിലാണ്. സ്കോർ കാർഡ് കാണുക. 

2.  സെഞ്ചുറി നമ്പർ 9 - 1996 ഓഗസ്റ്റ് 28 ന് ശ്രീലങ്കയുമായി നടന്ന മത്സരം. ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ സച്ചിന്റെ സെഞ്ചുറിയുടെ (110) മാത്രം മികവിൽ 226 റൺസെടുത്തു. അതിൽ അസ്സറുദ്ദീൻ 99 പന്തിൽ നിന്നും 58 റൺസും ഗാംഗുലി 41 പന്തിൽ നിന്നും 16 റൺസും എടുത്തിട്ടുണ്ട്. മറുപടി ബാറ്റിംഗിൽ പ്രസാദിന്റെ 6 ഓവറിൽ 47 റൺസ് അടിക്കുകയും താരതമ്യേന ചെറിയ സ്കോർ മറികടക്കുകയും ചെയ്തു. ഇതിലും സച്ചിൻ കാരണമാണോ ഇന്ത്യ തോറ്റത് ? സ്കോർ കാർഡ് കാണുക.

3. സെഞ്ചുറി നമ്പർ 14 - 1998 ഏപ്രിൽ 22 ന് ഓസ്ട്രേലിയക്കെതിരെ ഷാർജയിൽ വെച്ച് നടന്ന മത്സരം. സച്ചിന്റെ ഏറ്റവും മികച്ച ഇന്നിംഗ്സുകളിൽ ഒന്നായി ഇത് കണക്കാക്കുന്നു. ഓസ്ട്രേലിയയുടെ 284 ന് മറുപടിയായി ഇന്ത്യ 46 (മത്സരം 50 ഓവറിൽ നിന്ന് വെട്ടിക്കുറച്ചു) ഓവറിൽ 250 റൺസ് എടുത്തു.അതിൽ 131 പന്തിൽ 143 റൺസ് ആണ് സച്ചിൻ നേടിയത്. നയൻ മോംഗിയ 46 പന്തിൽ നേടിയ 35 റൺസ് ആണ് പിന്നീടുള്ള ഉയർന്ന സ്കോർ. റൺറേറ്റിന്റെ അടിസ്ഥാനത്തിൽ ഇന്ത്യ ഫൈനലിൽ എത്തുകയും, ഇതേ സച്ചിന്റെ മറ്റൊരു സെഞ്ചുറിയിലൂടെ ഇന്ത്യ കപ്പ് നേടുകയും ചെയ്തു. തലയ്ക്ക് മുകളിലൂടെ സച്ചിൻ സിക്സറടിക്കുന്നത് സ്വപ്നം കാണുന്നു എന്ന് ഷെയ്ൻ വോൺ പിന്നീട് പറഞ്ഞത് ചരിത്രം. സ്കോർ കാർഡ് കാണുക.

4. സെഞ്ചുറി നമ്പർ 26 - 2000 ഒക്ടോബർ 20 ന് ശ്രീലങ്കയുമായി നടന്ന ഈ മത്സരത്തിൽ, ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ, സച്ചിന്റെ സെഞ്ചുറിയുടെ മാത്രം പിൻബലത്തിൽ നിശ്ചിത 50 ഓവറിൽ നേടിയത് 226 റൺസാണ്. സച്ചിന്റെ സെഞ്ചുറി (101) കഴിഞ്ഞാൽ റോബിൻ സിംഗ് നേടിയ 35 റൺസാണ് ഉയർന്ന സ്കോർ. പിന്നീട് 17 റൺസ് നേടിയ ഗാംഗുലിയും 17 റൺസ് ഉള്ള എക്സ്ട്രാസും ആണ് ഉള്ളത്. താരതമ്യേന ചെറിയ സ്കോർ പ്രതിരോധിക്കാൻ ഇന്ത്യൻ ബൌളർമാർക്കായില്ല. ഇവിടേയും സച്ചിനാണോ കളി തോൽ‌പ്പിച്ചത് ? സ്കോർ കാർഡ് കാണുക.

5.  സെഞ്ചുറി നമ്പർ 27 - 2000 ഡിസംബർ 8 ന് സിംബാബ് വേയുമായി നടന്ന ഈ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ നേടിയത് 283 റൺസാണ്. അതിൽ പകുതിയിലേറെയും നേടിയത് സച്ചിൻ (146) ആണ്. പിന്നീടുള്ള ഉയർന്ന സ്കോറുകൾ സഹീർ ഖാൻ നേടിയ 32 റൺസും, ദ്രാവിഡ് നേടിയ 30 റൺസും ആണ്. സിംബാബ് വേയുടെ മികച്ച ബാറ്റിംഗ് ഒരു പന്ത് ശേഷിക്കേ അവരെ ജയിപ്പിച്ചു. ഇവിടേയും സച്ചിൻ ആണോ കളി തോൽ‌പ്പിച്ചത് ? സ്കോർ കാർഡ് കാണുക.

6.  സെഞ്ചുറി നമ്പർ 30 - 2001 ഒക്ടോബർ 5 ന് ദക്ഷിണാഫ്രിക്കയിൽ നടന്ന ഈ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഗാംഗുലി (127) യുടേയും സച്ചിന്റേ (101) യും സെഞ്ചുറിയുടെ മികവിൽ നിശ്ചിത 50 ഓവറിൽ 279 റൺസെടുത്തു. മറുപടി ബാറ്റിംഗിൽ മികച്ച ബാറ്റിംഗിലൂടെ ദക്ഷിണാഫ്രിക്ക സ്വന്തം മണ്ണിൽ മത്സരം ജയിച്ചു. ബൌളിംഗിൽ 5 ൽ താഴെ ശരാശരി ഉണ്ടായിരുന്നത് അഗാർക്കറിന് മാത്രം. ഇവിടേയും സച്ചിൻ ആണോ മത്സരം തോൽ‌പ്പിച്ചത് ? സ്കോർ കാർഡ് കാണുക.

7. സെഞ്ചുറി നമ്പർ 37 - 2004 മാർച്ച് 14 ന് പാകിസ്താനെതിരെ അവരുടെ നാട്ടിൽ വെച്ച് നടന്ന ഈ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ നിശ്ചിത 50 ഓവറി 329 റൺസ് അടിച്ചു കൂട്ടി. സഹീർ ഖാൻ 7 ഓവറിൽ 72 റൺസും ബാലാജി 6 ഓവറിൽ 47 റൺസും ആണ് വഴങ്ങിയത്. മറുപടി ബാറ്റിംഗിൽ ഇന്ത്യ 317 റൺസിന് പുറത്തായി. ഇതിൽ സച്ചിൻ നേടിയത് 141 റൺസാണ്. പിന്നീടുള്ള ഉയർന്ന സ്കോർ എക്സ്ട്രാസിൽ കിട്ടിയ 37 റൺസാണ് എന്നതാണ് ഏറെ രസകരമായ വസ്തുത. ഇവിടെയും സച്ചിൻ ആണോ മത്സരം തോൽ‌പ്പിച്ചത് ? സ്കോർ കാർഡ് കാണുക.

8. സെഞ്ചുറി നമ്പർ 38 - 2005 ഏപ്രിൽ 12 ന് പാകിസ്താനുമായി നടന്ന ഈ മത്സരത്തിൽ സച്ചിന്റെ സെഞ്ചുറി(123)യുടെ പിൻബലത്തിൽ നിശ്ചിത 48 ഓവറിൽ നേടിയത് 315 റൺസാണ്. പിന്നീടുള്ള ഉയർന്ന സ്കോറുകൾ ധോണിയുടെ 47 ഉം എക്സ്ട്രാസ് ഇനത്തിൽ കിട്ടിയ 39 ഉം ആണ്. മറുപടി ബാറ്റിംഗിൽ പാകിസ്താൻ അവസാന പന്തിൽ മത്സരം ജയിച്ചു. സഹീർ ഖാൻ 9 ഓവറിൽ 75 ഉം ബാലാജി 7 ഓവറിൽ 52 ഉം റൺസാണ് വിട്ടുകൊടുത്തത്. സ്കോർ കാർഡ് കാണുക.

9. സെഞ്ചുറി നമ്പർ 39 - 2006 ഫെബ്രുവരി 6 ന് പാകിസ്താനുമായി നടന്ന ഈ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ സച്ചിന്റെ സെഞ്ചുറി(100) യുടേയും ഇർഫാൻ പഠാന്റേയും (65) ധോണി(68) യുടേയും ഇന്നിംഗ്സുകളിലൂടെയും 49.4 ഓവറിൽ  328 ന് ഓൾ ഔട്ടായി. പാകിസ്താൻ 47 ഓവറിൽ 311 റൺസെടുത്ത് ഡക് വർത്ത് നിയമപ്രകാരം മത്സരം ജയിച്ചു. ശ്രീശാന്ത് 9 ഓവറിൽ 75 ഉം മുരളി കാർത്തിക് 64 റൺസും വിട്ടുകൊടുത്തു. ഇവിടെ സച്ചിനാണോ മത്സരം തോൽ‌പ്പിച്ചത് ? സ്കോർ കാർഡ് കാണുക.

10 സെഞ്ചുറി നമ്പർ 40 - 2006 സെപ്റ്റംബർ 14 ന് വെസ്റ്റിൻഡീസുമായി നടന്ന ഈ മത്സരത്തിൽ സച്ചിന്റെ സെഞ്ചുറി(141)യുടെ മികവിൽ നിശ്ചിത 50 ഓവറിൽ 309 റൺസെടുത്തു. പിന്നീടുള്ള ഉയർന്ന സ്കോർ ഇർഫാൻ പഠാന്റെ 64 റൺസ് മാത്രം. 20 ഓവറിൽ 2 വിക്കറ്റിന് 141 റൺസ് വെസ്റ്റിൻഡീസ് എടുത്തപ്പോൽ ഡക് വർത്ത് ലൂയിസ് നിയമപ്രകാരം അവർ ജയിച്ചു. സ്കോർ കാർഡ് കാണുക.

11. സെഞ്ചുറി നമ്പർ 45 - 2009 നവംബർ 9 ണ് ഓസ്ട്രേലിയയുമായി നടന്ന ഈ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 350 റൺസ് അടിച്ചുകൂട്ടി. മറുപടി ബാറ്റിംഗിൽ ഇന്ത്യ 347 ന് എല്ലാവരും പുറത്തായി. സച്ചിൻ തന്റെ മികച്ച ഇന്നിംഗ്സുകളിലൊന്നാണ് അന്ന് കളിച്ചത്. 175 റൺസാണ് സച്ചിൻ അന്ന് അടിച്ച് കൂട്ടിയത്. പിന്നീടുള്ള ഉയർന്ന സ്കോർ സുരേഷ് റെയ്നയുടെ 59 മാത്രമാണ്. ഇവിടേയും സച്ചിൻ ആണോ മത്സരം തോൽ‌പ്പിച്ചത് ? സ്കോർ കാർഡ് കാണുക.

12. സെഞ്ചുറി നമ്പർ 48 - ലോകകപ്പിൽ 2011 മാർച്ച് 12 ന് ദക്ഷിണാഫിക്കയുമായി നടന്ന ഈ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ സച്ചിന്റെ സെഞ്ചുറി (111) റൺസിന്റെ പിൻബലത്തിൽ 296 റൺസെടുത്തു. 48.4 ഓവറിൽ ഇന്ത്യ ഓൾ ഔട്ട് ആകുകയായിരുന്നു. സച്ചിൻ പുറത്തായതിന് ശേഷം അവസാനത്തെ 7 വിക്കറ്റുകൾ വെറും 20 റൺസുകൾക്കിടയിൽ ഇന്ത്യ കളഞ്ഞുകുളിച്ചു. മറുപടി ബാറ്റിംഗിൽ ദക്ഷിണാഫ്രിക്കയുടെ മികച്ച ബാറ്റിംഗ് പ്രകടനം മത്സരം ജയിപ്പിച്ചു. സ്കോർ കാർഡ് കാണുക.

13. സെഞ്ചുറി നമ്പർ 49 - 2012 മാർച്ച് 16 ന് ബംഗ്ലാദേശുമായി നടന്ന ഈ മത്സരത്തിൽ ആണ് സച്ചിൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ 100 സെഞ്ചുറികൾ തികച്ചത്. മാധ്യമങ്ങളും ആരാധകരുടേയും പ്രതീക്ഷകളുടെ ഭാരം ഒരു വർഷമായി ഏറി വന്നിരുന്ന സച്ചിൻ ഈ മത്സരത്തിൽ അൽ‌പ്പം ശ്രദ്ധയോടെയാണ് കളിച്ചത് എന്നത് ശരിതന്നെ. സച്ചിൻ 114 റൺസാണ് എടുത്തത്. അല്‍പ്പം മോശമായ ഇന്ത്യയുടെ ബൌളിംഗും ബംഗ്ലാദേശിന്റെ മികച്ച ബാറ്റിംഗും അവരെ ത്സരം ജയിപ്പിച്ചു. ബൌളിംഗിൽ സുരേഷ് റെയ്നയുടെ ഒഴികെ എല്ലാവരുടേയും ശരാശരി 5 ന് മുകളിലാണ്. ഈ ടൂര്‍ണമെന്റില്‍ ഇതേ ബംഗ്ലാദേശ് പിന്നീട് ശ്രീലങ്കയേയും തോല്‍പ്പിച്ച് ഫൈനലില്‍ എത്തുകയും, ഫൈനലില്‍ വെറും 2 റണ്‍സിന് മാത്രം പാകിസ്ഥാനോട് പരാജയപ്പെടുകയും ചെയ്തു. സ്കോർ കാർഡ് കാണുക.

            ഇതിലെ ഭൂരിഭാഗം സ്കോർ കാർഡുകൾ നോക്കിയാൽ അതിൽ സച്ചിൻ മാത്രം ആയിരിക്കും മികച്ച കളി പുറത്തെടുത്തിരിക്കുന്നത് എന്ന് കാണാനാവും. ക്രിക്കറ്റ് എന്നുള്ളത് ഒരു ടീം ഗെയിമാണ്. സച്ചിൻ ടെൻഡുൽക്കർക്ക് ഒറ്റയ്ക്ക് വിചാരിച്ചാൽ ചിലപ്പോള്‍ കളി ജയിപ്പിക്കാനാവില്ല. എന്നിട്ടും പലപ്പോഴും അത് ചെയ്തിട്ടുണ്ട് താനും.  മുകളിൽ പറഞ്ഞ സ്കോർ കാർഡുകളിൽ നിന്ന് സച്ചിന്റെ സെഞ്ചുറികൾ ഇന്ത്യയെ തോൽ‌പ്പിക്കുന്നില്ല എന്ന് നിസ്സംശയം പറയാം. അത് ഒരു വലിയ നാണക്കേടില്‍ നിന്നുള്ള രക്ഷിക്കല്‍ മാത്രമാണെന്നും കാണാനാവും. സച്ചിന്റെ സ്കോര്‍ കഴിഞ്ഞാല്‍ എക്സ്ട്രാസ് ഇനത്തില്‍ കിട്ടിയ റണ്‍സ് രണ്ടാമത്തെ ഉയര്‍ന്ന് സ്കോര്‍ ആയ മത്സരങ്ങളുണ്ടായിട്ടുണ്ടെന്ന് മനസ്സിലാക്കുക. മുകളില്‍ പറഞ്ഞിരിക്കുന്ന ഏകദിന ഇന്നിംഗ്സുകളെപ്പോലെത്തന്നെ ആകും ടെസ്റ്റ് മത്സരങ്ങളിലേയും ഇന്ത്യ തോറ്റ മത്സങ്ങളുടേയും സ്ഥിതി.

           ഇന്ത്യൻ ടീമിലെ ഇപ്പോഴത്തെ ഭൂരിഭാഗം പേരും സച്ചിന്റെ കളി കണ്ട് വളർന്ന് വന്നവരാണ്. ഇന്ത്യയില്‍ ക്രിക്കറ്റിന് ഇത്രയധികം പ്രാധാന്യം വരാന്‍ സച്ചിന്റെ സാന്നിദ്ധ്യം നിര്‍ണ്ണായകമാണെന്നുള്ളതില്‍ സംശയമില്ല.1992 ലോകകപ്പ് കളിച്ചവരിൽ സച്ചിൻ മാത്രമാണ് ഇന്ന് ലോകത്തിൽ തന്നെ ക്രിക്കറ്റ് കളിക്കുന്നത്.മോഹൻലാൽ ആരാധകർ മമ്മൂട്ടിയേയും മമ്മൂട്ടി ആരാധകർ മോഹൻലാലിനേയും കുറ്റം പറയുന്ന ഈ കാലത്ത്, അത് പോലെ സച്ചിനെ ഇഷ്ടപ്പെടാത്തവർക്ക് കാണിച്ച് തരാൻ മറ്റൊരു കളിക്കാരനില്ല എന്നതാണ് വാസ്തവം. സച്ചിനെ ഇഷ്ടപ്പെടാത്തവർ, സച്ചിനിലൂടെ തന്നെ ആണ്  ക്രിക്കറ്റ് എന്താണ് എന്ന് പഠിച്ചിട്ടുള്ളത്. കഴിഞ്ഞു പോയ ജീവിതത്തിന്റെ 80 ശതമാനത്തിലേറെയും ക്രിക്കറ്റിനായി നീക്കി വെച്ചിരുന്ന ആളാണ് ഈ താരം. അമിതപ്രതീക്ഷകൾ സച്ചിനിൽ സമ്മർദ്ദം കൂട്ടിയിരുന്നു എന്നുള്ളത് സത്യം തന്നെയാണ്. അദ്ദേഹവും ഒരു മനുഷ്യനാണ്. അദ്ദേഹത്തെ “ക്രിക്കറ്റിലെ ദൈവം” ആക്കിയത് നമ്മള്‍ കാണികൾ തന്നെയാണ്.

      കോഴവിവാദത്തിൽ പെട്ട് ആടിയുലഞ്ഞ ഇന്ത്യൻ ക്രിക്കറ്റിനെ പിടിച്ച് നിർത്തിയത് ഈ ഇതിഹാസതാരത്തിന്റെ സാന്നിധ്യം മാത്രമാണ്. ഇന്ത്യന്‍ ടീമില്‍ ഇപ്പോഴും ഏറ്റവും കൂടുതല്‍ പ്രാക്ടീസ് ഇപ്പോഴും ചെയ്യുന്ന താരം സച്ചിന്‍ തന്നെയാണ്.  ലോകകപ്പ് ജയിച്ച ശേഷം വിരാട് കോഹ് ലി പറഞ്ഞ വാക്കുകൾ ശ്രദ്ധിക്കുക. “ കഴിഞ്ഞ 21 വർഷമായി സച്ചിൻ ഇന്ത്യയെ ഒറ്റയ്ക്ക് തോളിൽ ഏറ്റിയിരുന്നു. ഈ ലോകകപ്പാണ് അദ്ദേഹത്തിന് നൽകാവുന്ന ഏറ്റവും വലിയ സമ്മാനം.” ഏകദിനക്രിക്കറ്റിലെ പ്രഥമ ഡബിള്‍ സെഞ്ചുറി നേടിയ താരം ആണ് ഇദ്ദേഹം എന്നുള്ളതും ഈ സമയം ഓര്‍ക്കുക.

           ക്രിക്കറ്റ് എന്നുള്ളത് ഒരു വിനോദം മാത്രമാണ്. കാണികള്‍ക്ക് എത്ര കാലം വിനോദം നല്‍കാന്‍ കഴിയുമോ അത്രയും കാലം അദ്ദേഹം കളിക്കും. ഇത്രയും കാലത്തെ അനുഭവപാഠം ഉള്ള സച്ചിൻ എന്ന് ക്രിക്കറ്റിൽ നിന്ന് വിരമിക്കണം എന്ന് അദ്ദേഹത്തിനറിയാം. ആരും പറഞ്ഞ് കൊടുക്കേണ്ട കാര്യവും ഇല്ല. സച്ചിൻ ഇനിയും ഇന്ത്യയ്ക്ക് വേണ്ടി കളിക്കും, ഇന്ത്യ ജയിക്കുകയും ചെയ്യും.

No comments:

Post a Comment