Saturday, June 23, 2012

കൈയ്യടിയുടെ ശബ്ദം

കോഴിക്കോട് NIT യില്‍ മൂന്ന് മാസങ്ങള്‍ക്ക് മുന്‍പ് നടന്ന “രാഗം 2012” ഉദ്ഘാടനം ചെയ്തത് പ്രശസ്ത സിനിമാസംവിധായകനായ ശ്രീ.രഞ്ജിത് ആയിരുന്നു. അന്ന് ഉദ്ഘാടനസമ്മേളനത്തില്‍ അദ്ദേഹം പ്രസംഗിക്കുന്നതിനിടയില്‍ അടുത്ത ആഴ്ച മോഹന്‍ലാല്‍ നായകനായി അഭിനയിക്കുന്ന “സ്പിരിറ്റ്” എന്ന സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കാന്‍ പോകുകയാണ് എന്ന് പറഞ്ഞിരുന്നു. മോഹന്‍ലാലിന്റെ പേര് അദ്ദേഹം പറഞ്ഞപ്പോള്‍, കാണികള്‍ വന്‍ കരഘോഷം മുഴക്കി. അപ്പോള്‍ അദ്ദേഹം പറഞ്ഞത്, ഈ “കൈയ്യടിയുടെ ശബ്ദം“ മോഹന്‍ലാല്‍ തിരിച്ചറിയട്ടെ എന്നും, സിനിമ നന്നാവട്ടെ എന്നും ആയിരുന്നു.

                 അങ്ങനെ കഴിഞ്ഞ ആഴ്ച “സ്പിരിറ്റ്” സിനിമ റിലീസ് ചെയ്തു. തലേ ദിവസം തന്നെ ടിക്കറ്റ് ഓണ്‍ലൈന്‍ ഒക്കെ റിസര്‍വ്വ് ചെയ്ത്, ആദ്യത്തെ ദിവസം തന്നെ സിനിമ കാണാനിടയായി.  സിനിമയുടെ മുക്കാല്‍ പങ്കിലധികവും “മദ്യപാനം, പുകവലി എന്നിവ ആരോഗ്യത്തിന് ഹാനികരം” എന്നെഴുതിക്കാണിക്കുന്നുണ്ട്. മദ്യപാനത്തിന്റേയും, പുകവലിയുടെയും ദൂഷ്യവശങ്ങളെക്കുറിച്ച് പറയുന്ന സിനിമ രഞ്ജിത്തിന്റേയോ മോഹന്‍ലാലിന്റേയോ ഏറ്റവും മികച്ച സിനിമയാണ് എന്നെനിക്കഭിപ്രായമില്ല. പക്ഷെ, രഞ്ജിത്ത് നല്‍കിയ കഥാപാത്രം, മോഹന്‍ലാല്‍ നന്നായി അഭിനയിച്ചിട്ടുമുണ്ട്. ഇത് നിങ്ങള്‍ക്ക് അറിയാവുന്ന, അല്ലെങ്കില്‍ നിങ്ങളുടെ തന്നെ കഥയാവാം എന്ന് മോഹന്‍ലാല്‍ അഭിനയിച്ചിരിക്കുന്ന കഥാപാത്രം രഘുനന്ദന്‍ പറയുന്നുണ്ട്.

            സിനിമയുടെ ഇടവേളയിലും, സിനിമ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴും, പുറത്ത് ആളുകളുടെ പുകവലിയുടെ മണം നിറഞ്ഞുനിന്നത് കണ്ടപ്പോള്‍ രഘുനന്ദന്‍ പറഞ്ഞത് ശരിയാണെന്ന് എനിക്കും തോന്നി. “എന്നെ തല്ലണ്ട അമ്മാവാ, ഞാന്‍ നേരെയാവില്ല“ എന്ന് ആളുകള്‍ ഉറക്കെ വിളിച്ചു പറയുന്ന പോലെയും തോന്നി. ഒരു സിനിമ കൊണ്ടൊന്നും ആളുകളുടെ ലഹരി ഉപയോഗം നിര്‍ത്താന്‍ കഴിയും എന്നൊന്നും എനിക്കഭിപ്രായമില്ല. എങ്കിലും, ലഹരി ഉപയോഗത്തിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച് പറയുന്ന സിനിമ കണ്ടിറങ്ങിയിട്ടും, കുറച്ച് നേരത്തെക്കെങ്കിലും, അത് ഉപേക്ഷിക്കാന്‍ തയ്യാറാവാതിരുന്ന ആളുകളെ വിഷമത്തോടെ കണ്ടുനില്‍ക്കാനേ എനിക്ക് പറ്റിയുള്ളൂ.

              ശ്രീ. രഞ്ജിത്ത് പറഞ്ഞ ആ “കൈയ്യടിയുടെ ശബ്ദം“, കൈയ്യടിക്കുന്നതിനോടൊപ്പം, ജനങ്ങള്‍ സ്വയം തിരിച്ചറിയുകയും ചെയ്തിരുന്നെങ്കില്‍ നന്നായിരുന്നു എന്ന് മാത്രമേ എനിക്ക് പറയാനുള്ളൂ.......