Monday, May 15, 2017

തേൻമിഠായി

കുറച്ച് ദിവസങ്ങൾക്ക് മുൻപ് കോട്ടായിയിൽ നിന്നും ആലുവയിലേയ്ക്ക് ഞങ്ങൾ കാറിൽ വരുകയായിരുന്നു. പുറത്തെ കാഴ്ചകൾ കണ്ടുകൊണ്ടിരുന്ന കുഞ്ഞുണ്ണി അവന്റെ ഇഷ്ടവാഹനമായ ജെ.സി.ബി കാണണം എന്ന് പറഞ്ഞ് കരച്ചിൽ തുടങ്ങി.

“അമ്മ ഒരു സാധനം തരാലോ ” എന്ന് പറഞ്ഞ് ഗ്രീഷ്മ അവന്റെ ശ്രദ്ധ തിരിച്ചു. ബാഗിൽ വെച്ചിരുന്ന തേൻമിഠായി അവന്‌ കൊടുത്തപ്പോൾ അവൻ കരച്ചിൽ നിർത്തി.

“ഹരിയേട്ടന്‌ വേണ്ടേ ” എന്ന് ചോദിച്ച് ഒരെണ്ണം എനിക്കും തന്നു. അത് കഴിച്ചപ്പോൾ ഓർമ്മകൾ ഒരു 25 വർഷം പിറകിലേയ്ക്ക് പോയി. അന്ന് ഒരു 20 പൈസ മാത്രമേ ഇതിനുണ്ടായിരുന്നുള്ളൂ. വല്ലപ്പോഴും മാത്രമേ ഇത് കഴിച്ചിരുന്നുള്ളൂ അന്നും. പക്ഷെ, അതിന്റെ മധുരം ഇന്നും മനസ്സിൽ നില്ക്കുന്നു.



തവനൂർ എം.എ.എം.യു.പി സ്കൂളിലാണ്‌ ഞാൻ 1990 - 1996 കാലഘട്ടത്തിൽ ഒന്ന് മുതൽ ആറ്‌ വരെ പഠിച്ചത്. സ്കൂളിനടുത്തുള്ള അബ്ദുക്ക ആണ്‌ ഇത്തരത്തിലുള്ള മിഠായികൾ ഒക്കെ വിറ്റിരുന്നത്. ഞാൻ അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ ആണെന്ന് തോന്നുന്നു; ഒരു വെള്ളിയാഴ്ച ഹൃദയാഘാതം വന്ന് അബ്ദുക്ക മരിച്ചത്. അന്ന് ഉച്ഛയ്ക്ക് 2 മണിക്കൂർ സമയം ഒഴിവുണ്ട്. ഞങ്ങൾ ഉച്ചയൂണിന്‌ ശേഷം കുട്ടിയും കോലും കളിച്ചുകൊണ്ടിരിക്കുമ്പോൾ ആണ്‌ അദ്ദേഹത്തിന്റെ മൃതശരീരം വഹിച്ചുകൊണ്ടുള്ള വാഹനം വന്നത്. സ്കൂളും അദ്ദേഹത്തിന്റെ വീടും തമ്മിൽ അതിർത്തിയൊന്നും ഉണ്ടായിരുന്നില്ല അന്ന്. ഞങ്ങൾ ഓടിച്ചെന്നപ്പോഴേയ്ക്കും അദ്ദേഹത്തെ അകത്തേയ്ക്ക് എടുത്തുകൊണ്ടു പോയി. അകത്തെ ഒരു മുറിയുടെ ജനൽ തുറന്ന് കിടന്നിരുന്നു. അതിലൂടെ അവിടെ എന്താണ്‌ നടക്കുന്നത് എന്ന് ഞങ്ങൾ എത്തിനോക്കിയത് ഇന്നും ഓർക്കുന്നു. അപ്പോഴേയ്ക്കും സ്കൂളിലെ ടീച്ചർമാർ എല്ലാവരും വന്ന് ഞങ്ങളോട് ക്ലാസിൽ പോയി ഇരിക്കാൻ പറഞ്ഞു. അന്ന് ഉച്ചയ്ക്ക് സ്കൂൾ വിടുകയും ചെയ്തു. മരണത്തിന്റെ ഗൗരവമൊന്നും അന്ന് അത്രയ്ക്കൊന്നും മനസ്സിലാക്കാതെ ഞങ്ങൾ അന്ന് വേഗം വീട്ടിലേയ്ക് പോയി.

“അമ്മേ, എനിയ്ക്ക് ഇനീം വേണം” എന്ന് കുഞ്ഞുണ്ണി പറയുന്നത് കേട്ടു. അപ്പോഴേയ്ക്കും ഞങ്ങൾ തൃശ്ശൂർ എത്താറായിരുന്നു.

1 comment:

  1. കുഞ്ഞുണ്ണി കഥകൾ ...നന്നായിട്ടുണ്ട് :)

    ReplyDelete