Tuesday, August 9, 2011

കണ്ടക്റ്റര്‍

പാലക്കാടിനും മധുക്കരയ്ക്കും ഇടയില്‍ റെയില്‍വേ ട്രാക്കില്‍ എന്തോ പണി നടക്കുന്ന കാരണം ട്രെയിനുകള്‍ എല്ലാം 20 മിനുട്ടോളം വൈകിയോടും എന്ന് പത്രത്തില്‍ വായിച്ചിരുന്നു. അതിനാല്‍, കൊയമ്പത്തൂര്‍ - കണ്ണൂര്‍ ഫാസ്റ്റ് പാസഞ്ചര്‍ കിട്ടും എന്ന് കരുതി ഷൊര്‍ണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വൈകുന്നേരം എത്തിയപ്പോഴേയ്ക്കും അത് പോയിരുന്നു. സമയം നോക്കിയപ്പോള്‍ 4:40 കഴിഞ്ഞിരുന്നു.  4:55 ന്റെ നേത്രാവതിയുടെ അനൌണ്‍സ്മെന്റ് അപ്പോഴേയ്ക്കും കേട്ടു. ആറാം നമ്പര്‍ പ്ലാറ്റ് ഫോമിലേക്ക് നടന്നു.

     വണ്ടി കൃത്യം 4:55 ന് തന്നെ എടുത്തു.  5:20 നു തന്നെ കുറ്റിപ്പുറത്തെത്തുകയും ചെയ്തു. കുറ്റിപ്പുറത്ത് നിന്ന് പത്ത് മിനുട്ട് കൊണ്ട് വീട്ടിലെത്താം എന്നുള്ളത് കൊണ്ട് കോഴിക്കോട് നിന്ന് വരുന്ന ഏതെങ്കിലും തൃശ്ശൂര്‍ക്കോ ഗുരുവായൂര്‍ക്കോ പോകുന്ന ബസ്സില്‍ കയറാം എന്ന് കരുതി, കുറ്റിപ്പുറത്ത് നിന്ന് തുടങ്ങുന്ന തൃശ്ശൂര്‍ ബസ്സില്‍ കയറാതെ മാറി നിന്നു. എന്നല്‍, അവിടുന്ന് തുടങ്ങുന്ന ബസ്സില്‍ സീറ്റ് ഉള്ളത് കണ്ടപ്പോള്‍ അതില്‍ തന്നെ കയറി. ഏറ്റവും ബാക്കിലെ സീറ്റിന്റെ നടുവില്‍ ഇരുന്നു. അപ്പോഴാണ് കുറെക്കാലങ്ങള്‍ക്ക് ശേഷം ആ കണ്ടക്റ്ററെ വീണ്ടും കാണുന്നത്.

ഇനി കുറച്ച് ഫ്ലാഷ് ബാക്ക്......

ഞാന്‍ ജ്യോതി എഞ്ചിനീയറിംഗ് കോളേജില്‍ അധ്യാപകനായി ചേര്‍ന്ന കാലം. ഇതേ പോലെ നേത്രാവതിയില്‍ കുറ്റിപ്പുറത്തെത്തി. ഇതേ ബസ്സില്‍ കയറാനായി ചെന്നപ്പോള്‍ എന്നെ ആ കണ്ടക്റ്റര്‍ തടഞ്ഞിട്ടിങ്ങനെ പറഞ്ഞു.

“ C T (വിദ്യാര്‍ത്ഥികള്‍ക്കുള്ള കണ്‍സെഷന്‍ ടിക്കറ്റ്) അല്ലേ, പോകുമ്പോള്‍ കയറാം. മാറി നില്‍ക്ക് “

       നോക്കിയപ്പോള്‍ കുറച്ച് കുട്ടികള്‍ പോകുമ്പോള്‍ കയറാനായി അവിടെ മാറി നില്‍ക്കുന്നുണ്ട്. ഞാന്‍ പറഞ്ഞു.

“ചേട്ടാ, ഞാന്‍ C T അല്ല. ഒരു മാസം മുന്‍പ് കോളേജില്‍ പഠിപ്പിക്കാന്‍ തുടങ്ങി. “

അപ്പോള്‍ അയാള്‍ പറഞ്ഞു.

“ക്ഷമിക്കണം, ഈ ഷര്‍ട്ടും ബാഗും കണ്ടപ്പോള്‍ വിദ്യാര്‍ത്ഥിയാണെന്ന് തോന്നി. കയറിക്കോളൂ “
                
                   അതെ, നോക്കിയപ്പോള്‍ യൂണിഫോം പോലെത്തെ, ലൈറ്റ് കളര്‍ നീല ഷര്‍ട്ടും, പുറത്ത് ഇടുന്ന “ലുഡാന്‍” ബാഗും ആയിരുന്നു എന്റെ കയ്യിലുണ്ടായിരുന്നത്. മീശമാധവന്‍ സിനിമയില്‍ സലീം കുമാര്‍ പറഞ്ഞ പോലെ “ കാണാന്‍ ഒരു ലുക്ക് ഇല്ലായ്കയേ ഉള്ളൂ“,  എന്ന് അയാളോട് പറയാന്‍ തോന്നിയെങ്കിലും, പറഞ്ഞില്ല.

               *                           *                                  *                       *

അപ്പോഴേയ്ക്കും ബസ്സ് കുറ്റിപ്പുറം പാലം കടന്നിരുന്നു. എടപ്പാളിലേയ്ക്ക് കൂടെയുണ്ടായിരുന്ന ഗണേശേട്ടനും കൂടെ ടിക്കറ്റ് എടുത്തു. അന്നത്തെ, ആ സംഭവത്തിന് ശേഷം 2 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്നാണ് ഞാന്‍ അയാളെ പിന്നെയും കാണുന്നത്. പൈസ കൊടുക്കുമ്പോള്‍, എന്നെ ഓര്‍മ്മയുണ്ടോ എന്ന് ചോദിച്ചാലോ എന്ന് തോന്നി. 

അതിന് ഒരു കാരണം കൂടെ ഉണ്ടായിരുന്നു. അതെ, ഇന്നും അതേ ഷര്‍ട്ടും ബാഗും തന്നെ ആണ് ഉണ്ടായിരുന്നത്.