Friday, May 26, 2017

കുഞ്ഞുണ്ണിക്കഥകൾ - 2


“മുത്തശ്ശാ - പറഞ്ഞാ കേൾക്കണം ട്ടൊ”

കുറച്ച് ദിവസങ്ങൾക്ക് മുൻപ് വീട്ടിലെ ഒരു ഗ്രാനൈറ്റ് സ്ലാബിന്റെ അടിയിൽ പെട്ട് കുഞ്ഞുണ്ണിയുടെ വിരലിൽ ഒരു മുറിവുണ്ടായി. കുറച്ച് ദിവസങ്ങൾക്ക് ശേഷം മുത്തശ്ശന്റെ കൂടെ കളിക്കുകയായിരുന്നു കുഞ്ഞുണ്ണി. മുത്തശ്ശൻ അറിയാതെ ആ ഗ്രാനൈറ്റിൽ കാൽ വെച്ചു. അത് കണ്ട കുഞ്ഞുണ്ണി മുത്തശ്ശനോട് -

“മുത്തശ്ശാ, കാൽ മുറിയും. കാൽ എടുക്കൂ.”

അവനെ കളിപ്പിക്കാനായി മുത്തശ്ശൻ കാൽ എടുത്തില്ല.

“മുത്തശ്ശാ... പറഞ്ഞാ കേൾക്കണം ട്ടൊ..കാൽ എടുക്കൂ.”

കുഞ്ഞുണ്ണിയുടെ ഈ വാക്കുകൾ കേട്ട മുത്തശ്ശൻ ചിരിയടക്കാനാവാതെ അവനെ കോരിയെടുത്തു.


മണ്ണാംകട്ട

മണ്ണാംകട്ടയും കരിയിലയും കൂടെ കാശിയ്ക്കു പോയ കഥ നമുക്കൊക്കെ സുപരിചതമാണല്ലോ. ആ കഥ ഞാൻ ഈയിടെ കുഞ്ഞുണ്ണിയ്ക്ക് പറഞ്ഞു കൊടുക്കാൻ ശ്രമിച്ചു. ഞാൻ പറഞ്ഞു തുടങ്ങി

“മണ്ണാംകട്ടയും കരിയിലയും കൂടെ കാശിയ്ക്ക് റ്റാറ്റ പോയി ”

കുഞ്ഞുണ്ണി ഇങ്ങനെ ഏറ്റു പറഞ്ഞു.

“മണ്ണാംകട്ടയും കരിയിലയും കൂടെ റ്റാറ്റ പോയി”

ഞാൻ തുടർന്നു.

“അപ്പോൾ മഴ പെയ്തു.”

ഇത് കേട്ട കുഞ്ഞുണ്ണി -

“മഴ പെയ്തു. മണ്ണാംകട്ട കുട എടുത്തു.”

ഇങ്ങനെ പറഞ്ഞ് ഓടിപ്പോയി. കുട എടുത്താൽ പിന്നെ കഥ തുടരാൻ കഴിയില്ലല്ലോ എന്നോർത്ത് മനസ്സിൽ ചിരിച്ച് ഞാനും അവന്റെ പിറകേ പോയി...



കുഞ്ഞുണ്ണിയുടെ "ചൂച്ചു"

ഒന്ന്

ഒരു ദിവസം, ഞാനും കുഞ്ഞുണ്ണിയും കൂടെ കളിക്കുന്നതിനിടയിൽ വീട്ടിലെ സ്വീകരണമുറിയിൽ മൂത്രം ഒഴിച്ചു. കുഞ്ഞുണ്ണിയുടെ ഭാഷയിൽ പറഞ്ഞാൽ - "ചൂച്ചു" ഒഴിച്ചു.

കളിക്കുന്നതിനിടയിൽ അവന്റെ ശ്രദ്ധ തിരിഞ്ഞപ്പോൾ ഞാൻ വേഗം അത് തുടച്ചു കളഞ്ഞു. കളിയുടെ തിരക്ക് കഴിഞ്ഞപ്പോൾ "ചൂച്ചു" കാണാതെ അവൻ ബഹളം വെക്കാൻ തുടങ്ങി. എന്ത് പറഞ്ഞിട്ടും ബഹളം മാറ്റാൻ അവൻ തയ്യാറായില്ല. 

അവനറിയാതെ അവന്റെ "ചൂച്ചു" തുടച്ച് കളയാൻ എനിയ്ക്കെന്ത് അധികാരം ? 

അവനെ സമാധാനിപ്പിക്കാൻ, അവനറിയാതെ, അടുത്തിരുന്ന വെള്ളക്കുപ്പിയുടെ അടപ്പിൽ കുറച്ച് വെള്ളം ഞാൻ താഴെ ഒഴിച്ചു.

“ഇതാ കുഞ്ഞുണ്ണിയുടെ "ചൂച്ചു"” - ഞാൻ പറഞ്ഞു.

ഇത് കേട്ട അവൻ ബഹളം നിർത്തി, തുടക്കാനുള്ള തുണിയെടുക്കാനായി അടുക്കളയിലേയ്ക്ക് ഓടിപ്പോയി.

രണ്ട്

ഒരു ദിവസം രാത്രി, ഉറക്കത്തിനിടയിൽ കുഞ്ഞുണ്ണി "ചൂച്ചു" ഒഴിക്കണമെന്നാവശ്യപ്പെട്ടു. ഉറക്കച്ചടവിലുള്ള അവനേയും കൊണ്ട് ഞാൻ ടോയ്‌ലെറ്റിലേയ്ക്ക് പോയി. യൂറോപ്യൻ ക്ലോസെറ്റിന്റെ മുകളിൽ നിർത്തി, അവനോട് "ചൂച്ചു" ഒഴിച്ചോളാൻ പറഞ്ഞു. അത് കഴിഞ്ഞ ഉടൻ ഞാൻ “ഫ്ലഷ്” ചെയ്തു. അത് കണ്ടതും അവന്‌ ഫ്ലഷ് ചെയ്യണം എന്ന് പറഞ്ഞ് അവൻ കരച്ചിൽ തുടങ്ങി.

“എന്നാൽ കുഞ്ഞുണ്ണീം ചെയ്തോളൂ ” - ഞാൻ പറഞ്ഞു. 


“ചൂച്ചു പോയി. ചൂച്ചു കാണാനില്ല” - എന്ന് പറഞ്ഞ കുഞ്ഞുണ്ണിയോട് ഞാൻ വീണ്ടും അവനോട് "ചൂച്ചു" ഒഴിച്ചോളാൻ പറഞ്ഞു. വീണ്ടും ചൂച്ചു ഒഴിക്കാൻ ശ്രമിച്ച കുഞ്ഞുണ്ണി ഇങ്ങനെ പറഞ്ഞു.

”ചൂച്ചു കഴിഞ്ഞു“

ഉറക്കച്ചടവിനിടയിൽ ഇങ്ങനെ പറഞ്ഞ് വീണ്ടും കരയാൻ തുടങ്ങിയ അവനെ മണ്ണാംകട്ടയുടെ കഥ പറഞ്ഞ് ശാന്തനാക്കി. തിരിച്ച് വന്ന് കിടന്ന ഉടൻ അവൻ ഉറങ്ങിപ്പോയി.

ഈ കാര്യം പിറ്റേന്ന് എന്റെ അമ്മയോട് പറഞ്ഞപ്പോൾ അമ്മ ഇങ്ങനെ ചോദിച്ചു.

”നിനക്ക് കുറച്ച് ഒഴിച്ച് കൊടുക്കായിരുന്നില്ലേ അവന്‌ ഫ്ലഷ് ചെയ്യാൻ ?“  :)





പുലിമുരുകൻ

ഈയിടെ എന്റെ ഒരു സുഹൃത്ത് രശ്മിയുടെ വീട്ടിൽ ഞങ്ങൾ പോകാനിടയായി. അവരുടെ വീട്ടിൽ ചുമരിൽ കുറച്ച് വലിയ ഒരു ചിത്രത്തിൽ രണ്ട് പുലികൾ ഉണ്ടായിരുന്നു. എന്റെ മടിയിൽ ഇരുന്നിരുന്ന കുഞ്ഞുണ്ണിയ്ക്ക് ഞാൻ ആ ചിത്രം കാണിച്ചു കൊടുത്തു. അപ്പോൾ അവൻ പറഞ്ഞു.

”ഇപ്പോ മോഹൻലാൽ വരും“

ആ ചിത്രത്തിനടുത്തേയ്ക്ക് ഓടിപ്പോയി അവൻ അത് സശ്രദ്ധം വീക്ഷിച്ചു. തിരിച്ച് എന്റെ അടുത്തേയ്ക്ക് ഓടി വരുന്നതിനിടയിൽ അവൻ പ്രശസ്തമായ ”പുലിമുരുകൻ പോസ്“ ചെയ്ത് എല്ലാവരേയും ചിരിപ്പിച്ചു.

ഒരു സിനിമ രണ്ടര വയസ്സ് മാത്രം പ്രായം ഉള്ള എന്റെ മകനിൽ ചെലുത്തുന്ന സ്വാധീനം എത്ര വലുതാണ്‌ എന്ന സത്യം ഞാൻ അപ്പോഴാണ്‌ ശരിയ്ക്കും മനസ്സിലാക്കിയത്.


Monday, May 15, 2017

തേൻമിഠായി

കുറച്ച് ദിവസങ്ങൾക്ക് മുൻപ് കോട്ടായിയിൽ നിന്നും ആലുവയിലേയ്ക്ക് ഞങ്ങൾ കാറിൽ വരുകയായിരുന്നു. പുറത്തെ കാഴ്ചകൾ കണ്ടുകൊണ്ടിരുന്ന കുഞ്ഞുണ്ണി അവന്റെ ഇഷ്ടവാഹനമായ ജെ.സി.ബി കാണണം എന്ന് പറഞ്ഞ് കരച്ചിൽ തുടങ്ങി.

“അമ്മ ഒരു സാധനം തരാലോ ” എന്ന് പറഞ്ഞ് ഗ്രീഷ്മ അവന്റെ ശ്രദ്ധ തിരിച്ചു. ബാഗിൽ വെച്ചിരുന്ന തേൻമിഠായി അവന്‌ കൊടുത്തപ്പോൾ അവൻ കരച്ചിൽ നിർത്തി.

“ഹരിയേട്ടന്‌ വേണ്ടേ ” എന്ന് ചോദിച്ച് ഒരെണ്ണം എനിക്കും തന്നു. അത് കഴിച്ചപ്പോൾ ഓർമ്മകൾ ഒരു 25 വർഷം പിറകിലേയ്ക്ക് പോയി. അന്ന് ഒരു 20 പൈസ മാത്രമേ ഇതിനുണ്ടായിരുന്നുള്ളൂ. വല്ലപ്പോഴും മാത്രമേ ഇത് കഴിച്ചിരുന്നുള്ളൂ അന്നും. പക്ഷെ, അതിന്റെ മധുരം ഇന്നും മനസ്സിൽ നില്ക്കുന്നു.



തവനൂർ എം.എ.എം.യു.പി സ്കൂളിലാണ്‌ ഞാൻ 1990 - 1996 കാലഘട്ടത്തിൽ ഒന്ന് മുതൽ ആറ്‌ വരെ പഠിച്ചത്. സ്കൂളിനടുത്തുള്ള അബ്ദുക്ക ആണ്‌ ഇത്തരത്തിലുള്ള മിഠായികൾ ഒക്കെ വിറ്റിരുന്നത്. ഞാൻ അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ ആണെന്ന് തോന്നുന്നു; ഒരു വെള്ളിയാഴ്ച ഹൃദയാഘാതം വന്ന് അബ്ദുക്ക മരിച്ചത്. അന്ന് ഉച്ഛയ്ക്ക് 2 മണിക്കൂർ സമയം ഒഴിവുണ്ട്. ഞങ്ങൾ ഉച്ചയൂണിന്‌ ശേഷം കുട്ടിയും കോലും കളിച്ചുകൊണ്ടിരിക്കുമ്പോൾ ആണ്‌ അദ്ദേഹത്തിന്റെ മൃതശരീരം വഹിച്ചുകൊണ്ടുള്ള വാഹനം വന്നത്. സ്കൂളും അദ്ദേഹത്തിന്റെ വീടും തമ്മിൽ അതിർത്തിയൊന്നും ഉണ്ടായിരുന്നില്ല അന്ന്. ഞങ്ങൾ ഓടിച്ചെന്നപ്പോഴേയ്ക്കും അദ്ദേഹത്തെ അകത്തേയ്ക്ക് എടുത്തുകൊണ്ടു പോയി. അകത്തെ ഒരു മുറിയുടെ ജനൽ തുറന്ന് കിടന്നിരുന്നു. അതിലൂടെ അവിടെ എന്താണ്‌ നടക്കുന്നത് എന്ന് ഞങ്ങൾ എത്തിനോക്കിയത് ഇന്നും ഓർക്കുന്നു. അപ്പോഴേയ്ക്കും സ്കൂളിലെ ടീച്ചർമാർ എല്ലാവരും വന്ന് ഞങ്ങളോട് ക്ലാസിൽ പോയി ഇരിക്കാൻ പറഞ്ഞു. അന്ന് ഉച്ചയ്ക്ക് സ്കൂൾ വിടുകയും ചെയ്തു. മരണത്തിന്റെ ഗൗരവമൊന്നും അന്ന് അത്രയ്ക്കൊന്നും മനസ്സിലാക്കാതെ ഞങ്ങൾ അന്ന് വേഗം വീട്ടിലേയ്ക് പോയി.

“അമ്മേ, എനിയ്ക്ക് ഇനീം വേണം” എന്ന് കുഞ്ഞുണ്ണി പറയുന്നത് കേട്ടു. അപ്പോഴേയ്ക്കും ഞങ്ങൾ തൃശ്ശൂർ എത്താറായിരുന്നു.

കുഞ്ഞുണ്ണിക്കഥകൾ

എന്റെ മകനാണ്‌ കുഞ്ഞുണ്ണി (ശരിക്കുള്ള പേര്‌ അച്യുതൻ). അവന്റെ ചില കാര്യങ്ങളാണ്‌ എഴുതുന്നത്

കുഞ്ഞുണ്ണിയുടെ ആന

ഞാനും കുഞ്ഞുണ്ണിയും കൂടെ വൈകുന്നേരങ്ങളിൽ പുറത്തിറങ്ങി നടക്കാറുണ്ട്. ഒരു ദിവസം റോഡിലൂടെ നടക്കുമ്പോൾ അവൻ പറഞ്ഞു. “അച്ഛ്ഛാ, അതാ ആന” . ഞാൻ നോക്കിയപ്പോൾ ഒരു ലോറിയിൽ കുറച്ച് പോത്തുകളെ കൊണ്ടു പോകുന്നു. അതു വരെ ചിത്രങ്ങളിൽ മാത്രം ആനയെ കണ്ടിട്ടുള്ള അവന്‌ ആനയുടെ വലുപ്പവും ശരിയായ രൂപവും മനസ്സിലായിട്ടുണ്ടായിരുന്നില്ല. പോത്തിന്റെ നിറവും അതിന്റെ ഏകദേശ രൂപവും ചേർത്തായിരുന്നു അവൻ അങ്ങനെ പറഞ്ഞത്. അത് ആനയല്ല, പോത്താണ്‌ എന്ന് പറഞ്ഞപ്പോൾ അവൻ ഒന്നും മനസ്സിലാകാത്ത പോലെ എന്നെ നോക്കി. കുറച്ച് കൂടെ വലുതാവുമ്പോൾ അവൻ അത് കൃത്യമായി മനസ്സില്ലാക്കും എന്നുറപ്പോടെ ഞങ്ങൾ വീട്ടിലേയ്ക്ക് നടന്ന് നീങ്ങി.


അച്ഛനെ വേദനിപ്പിച്ചാലുണ്ടല്ലോ ?


അന്ന് പൊന്നാനി എ.വി ഹൈസ്കൂളിൽ ഗ്രീഷ്മയുടെ ഒരു പരിപാടി നടക്കുകയായിരുന്നു. അതിനിടയിൽ ഞാനും കുഞ്ഞുണ്ണിയും കൂടെ എന്തോ ആവശ്യത്തിന്‌ പുറത്തേക്കിറങ്ങാൻ നോക്കി. എന്റെ കൈ പിടിച്ച് നടക്കുകയായിരുന്നു അവൻ. അപ്പോൾ എന്റെ കാൽ അവിടെ ഒരു മതിലിൽ തട്ടി എനിയ്ക്ക് നന്നായി വേദനിച്ചു. അതിയായ വേദന കാരണം ഞാൻ അവിടെ ഇരുന്നു പോയി. അപ്പോൾ അവൻ ആ മതിലിനടുത്തേയ്ക്ക് ഓടിപ്പോയി, കാൽ തട്ടിയ സ്ഥലത്ത് രണ്ടടി കൊടുത്തു. “മ്മാ...മ്മാ... ” അത് കണ്ടപ്പോൾ എന്റെ വേദനയെല്ലാം പോകുകയും, അവനെ കോരിയെടുത്ത് രണ്ടുമ്മ കൊടുക്കുകയും ചെയ്തു.



കടുവ

ഒരു ദിവസം, കുഞ്ഞുണ്ണി, അടുക്കളയിൽ നിന്നും ഒരു പാത്രം എടുത്ത് അമ്മയോടൂം അമ്മമ്മയോടും പറയാണ്‌.. 

“അമ്മേ, അമ്മമ്മേ.. ഇതാ കടുവ”. 

കടുവയോ ? അവർക്ക് ഒന്നും മനസ്സിലായില്ല. നോക്കിയപ്പോൾ കടുക് ഇട്ടു വെച്ച പാത്രം ആയിരുന്നു അവൻ എടുത്തിരുന്നത്. ഞങ്ങൾ ചിരിക്കുന്നത് കണ്ട് അവനും ഞങ്ങളുടെ കൂടെ ചിരിക്കാൻ തുടങ്ങി.