Monday, May 15, 2017

കുഞ്ഞുണ്ണിക്കഥകൾ

എന്റെ മകനാണ്‌ കുഞ്ഞുണ്ണി (ശരിക്കുള്ള പേര്‌ അച്യുതൻ). അവന്റെ ചില കാര്യങ്ങളാണ്‌ എഴുതുന്നത്

കുഞ്ഞുണ്ണിയുടെ ആന

ഞാനും കുഞ്ഞുണ്ണിയും കൂടെ വൈകുന്നേരങ്ങളിൽ പുറത്തിറങ്ങി നടക്കാറുണ്ട്. ഒരു ദിവസം റോഡിലൂടെ നടക്കുമ്പോൾ അവൻ പറഞ്ഞു. “അച്ഛ്ഛാ, അതാ ആന” . ഞാൻ നോക്കിയപ്പോൾ ഒരു ലോറിയിൽ കുറച്ച് പോത്തുകളെ കൊണ്ടു പോകുന്നു. അതു വരെ ചിത്രങ്ങളിൽ മാത്രം ആനയെ കണ്ടിട്ടുള്ള അവന്‌ ആനയുടെ വലുപ്പവും ശരിയായ രൂപവും മനസ്സിലായിട്ടുണ്ടായിരുന്നില്ല. പോത്തിന്റെ നിറവും അതിന്റെ ഏകദേശ രൂപവും ചേർത്തായിരുന്നു അവൻ അങ്ങനെ പറഞ്ഞത്. അത് ആനയല്ല, പോത്താണ്‌ എന്ന് പറഞ്ഞപ്പോൾ അവൻ ഒന്നും മനസ്സിലാകാത്ത പോലെ എന്നെ നോക്കി. കുറച്ച് കൂടെ വലുതാവുമ്പോൾ അവൻ അത് കൃത്യമായി മനസ്സില്ലാക്കും എന്നുറപ്പോടെ ഞങ്ങൾ വീട്ടിലേയ്ക്ക് നടന്ന് നീങ്ങി.


അച്ഛനെ വേദനിപ്പിച്ചാലുണ്ടല്ലോ ?


അന്ന് പൊന്നാനി എ.വി ഹൈസ്കൂളിൽ ഗ്രീഷ്മയുടെ ഒരു പരിപാടി നടക്കുകയായിരുന്നു. അതിനിടയിൽ ഞാനും കുഞ്ഞുണ്ണിയും കൂടെ എന്തോ ആവശ്യത്തിന്‌ പുറത്തേക്കിറങ്ങാൻ നോക്കി. എന്റെ കൈ പിടിച്ച് നടക്കുകയായിരുന്നു അവൻ. അപ്പോൾ എന്റെ കാൽ അവിടെ ഒരു മതിലിൽ തട്ടി എനിയ്ക്ക് നന്നായി വേദനിച്ചു. അതിയായ വേദന കാരണം ഞാൻ അവിടെ ഇരുന്നു പോയി. അപ്പോൾ അവൻ ആ മതിലിനടുത്തേയ്ക്ക് ഓടിപ്പോയി, കാൽ തട്ടിയ സ്ഥലത്ത് രണ്ടടി കൊടുത്തു. “മ്മാ...മ്മാ... ” അത് കണ്ടപ്പോൾ എന്റെ വേദനയെല്ലാം പോകുകയും, അവനെ കോരിയെടുത്ത് രണ്ടുമ്മ കൊടുക്കുകയും ചെയ്തു.



കടുവ

ഒരു ദിവസം, കുഞ്ഞുണ്ണി, അടുക്കളയിൽ നിന്നും ഒരു പാത്രം എടുത്ത് അമ്മയോടൂം അമ്മമ്മയോടും പറയാണ്‌.. 

“അമ്മേ, അമ്മമ്മേ.. ഇതാ കടുവ”. 

കടുവയോ ? അവർക്ക് ഒന്നും മനസ്സിലായില്ല. നോക്കിയപ്പോൾ കടുക് ഇട്ടു വെച്ച പാത്രം ആയിരുന്നു അവൻ എടുത്തിരുന്നത്. ഞങ്ങൾ ചിരിക്കുന്നത് കണ്ട് അവനും ഞങ്ങളുടെ കൂടെ ചിരിക്കാൻ തുടങ്ങി.


1 comment:

  1. Good.When he grows up show this to him and let's see if he smiles as he does now.

    ReplyDelete